ADVERTISEMENT

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം ബുധനാഴ്ച നടപ്പാവാനിരിക്കെ ബി എസ് നാല് നിലവാരമുള്ള മോഡലുകൾക്ക് 11,000 രൂപയുടെ വരെ വിലക്കിഴിവ് വാഗ്ദാനം ചെയ്ത് ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി. ഗീയർരഹിത സ്കൂട്ടറായ സ്കൂട്ടി മുതൽ പ്രീമിയം ബൈക്കായ അപാച്ചെ ആർ ആർ 310 വരെ നീളുന്ന മോഡലുകൾക്ക് ഇളവുകൾ ലഭ്യമാണ്. 

മോപ്പഡായ എക്സ് എൽ 100 ബി എസ് നാല് പതിപ്പിന് 7,500 രൂപ ഇളവാണു ടി വി എസിന്റെ വാഗ്ദാനം. ഷോറൂമിൽ 30,490 രൂപ വിലയുള്ള മോപ്പഡിന് 25 ശതമാനത്തോളം ഇളവ് കിട്ടുന്നതോടെ രാജ്യത്ത് ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ ഇരുചക്രവാഹനങ്ങൾക്കൊപ്പമായി എക്സ് എൽ 100. ചുരുക്കത്തിൽ മികച്ച സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള സ്മാർട് ഫോണിന്റെ വിലയിൽ ഇരുചക്രവാഹനം സ്വന്തമാക്കാനുള്ള അവസരമാണു ടി വി എസ് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തെ ഗ്രസിച്ച കൊറോണ വൈറസ് ബാധ സൃഷ്ടിക്കുന്ന കനത്ത വെല്ലുവിളിക്കിടയിൽ വാഹന വിൽപന മെച്ചപ്പെടുത്താനുള്ള ശ്രമമാണ് ടി വി എസ് പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവ്. 

നിർദിഷ്ട സമയപരിധിക്കുള്ളിൽ ബി എസ് നാല് നിലവാരത്തിലുള്ള എൻജിൻ ഘടിപ്പിച്ച ഇരുചക്രവാഹനങ്ങൾ വിറ്റൊഴിവാക്കാൻ കനത്ത വിലക്കിഴിവ് അനുവദിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. കൊറോണപ്പേടി പടർന്നതോടെ വാഹന ഷോറൂമുകളിലെത്തുന്ന ഇടപാടുകാരുടെ എണ്ണം കുത്തനെ ഇടിഞ്ഞിരുന്നു. പിന്നാലെ വൈറസ് വ്യാപനം തടയാൻ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ വാഹന നിർമാതാക്കൾ തീർത്തും പ്രതിസന്ധിയിലായി. 

ഈ സാഹചര്യത്തിൽ ബി എസ് നാല് നിലവാരമുള്ള വാഹനങ്ങൾ വിറ്റഴിക്കാൻ അധിക സമയം തേടി നിർമാതാക്കളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഡൽഹി, രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലൊഴികെ, ലോക്ക് ഡൗണിനു ശേഷം 10 ദിവസത്തേക്കു കൂടി മാത്രമാണ് ഇത്തരം വാഹനങ്ങളുടെ വിൽപ്പനയ്ക്കു കോടതി അനുമതി നൽകിയത്. അതും അവശേഷിക്കുന്ന ബി എസ് നാല് മോഡലുകളുടെ 10% മാത്രമാണ് ഇത്തരത്തിൽ വിറ്റഴിക്കാൻ കോടതി അനുവദിച്ചിരിക്കുന്നത്. 

ലോക്ക് ഡൗണിനെ തുടർന്നു ഡീലർഷിപ്പുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഓൺ ലൈൻ വ്യവസ്ഥയിലാണു ടി വി എസ് അവശേഷിക്കുന്ന ബി എസ് നാല് മോഡലുകൾക്കുള്ള ഓർഡർ സ്വീകരിക്കുക. ലോക്ക് ഡൗൺ അവസാനിച്ചശേഷമാവും റജിസ്ട്രേഷൻ സംബന്ധമായ നടപടികൾ പൂർത്തിയാക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com