ADVERTISEMENT

പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നടപ്പു സാമ്പത്തിക വർഷം വികസന പ്രവർത്തനങ്ങൾക്കായി 2,700 കോടി രൂപ നീക്കിവയ്ക്കാൻ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്(എം എസ് ഐ എൽ). 2019 — 20ൽ മൂലധന ചെലവുകൾക്കായി 3,250 കോടി രൂപ ചെലവഴിച്ച സ്ഥാനത്താണിത്.  രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ പൂർണ വിശ്വാസമുള്ള സാഹചര്യത്തിൽ  ദീർഘകാലാടിസ്ഥാനത്തിലാണു കമ്പനിയുടെ ഈ തീരുമാനമെന്ന് മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ അഭിപ്രായപ്പെട്ടു. ഇക്കൊല്ലം മൂലധന ചെലവുകൾ ഒഴിവാക്കുന്നത് ആലോചിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഘട്ടം ഘട്ടമായി ഉൽപ്പാദനം വർധിപ്പിക്കാനും പരിപാലന പ്രവർത്തനങ്ങളും ഗവേഷണ, വികസന(ആർ ആൻഡ് ഡി) വിഭാഗത്തിലുമാണ് മാരുതി സുസുക്കി ഇക്കൊല്ലം നിക്ഷേപം നടത്തുക.

ആരംഭകാലം മുതൽ പ്രവർത്തന ചെലവ് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്നു മാരുതി സുസുക്കി അവകാശപ്പെട്ടു. കൊറോണ വൈറസ് സൃഷ്ടിച്ച വെല്ലുവിളിയെ തുടർന്നു തൊഴിലവസരങ്ങൾ കുറയ്ക്കാനോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനോ പദ്ധതിയില്ലെന്നും കമ്പനി പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ ഇളവുകൾ പ്രയോജനപ്പെടുത്തി നിർമാണശാലകൾ പ്രവർത്തനം പുനഃരാരംഭിച്ചെങ്കിലും അടുത്ത രണ്ടു മാസക്കാലം നിയന്ത്രിത തോതിലാവും ഉൽപ്പാദനമെന്നു ഭാർഗവ വെളിപ്പെടുത്തി. ലഭ്യതയെ അപേക്ഷിച്ച് ആവശ്യം ഉയർന്ന തോതിലാവുമെന്നതിനാൽ വാഹന വിൽപ്പന പ്രോത്സാഹിപ്പിക്കാൻ ഇളവുകളോ ആനുകൂല്യങ്ങളോ വേണ്ടി വരില്ലെന്നും അദ്ദേഹം പ്രത്യാശിച്ചു. എങ്കിലും വിപണി സാഹചര്യം വിലയിരുത്തി മാരുതി സുസുക്കി കാറുകൾക്ക് വിലക്കിഴിവ് അനുവദിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉൽപ്പാദനം പൂർണതോതിലാവില്ലെന്നതിനാൽ വരുന്ന രണ്ടോ മൂന്നോ മാസക്കാലത്ത് ചരക്ക്, സേവന നികുതി(ജി എസ് ടി)യിൽ ഇളവ് ലഭിക്കുന്നത് ഗുണകരമാവില്ലെന്നും ഭാർഗവ അഭിപ്രായപ്പെട്ടു. ‘കോവിഡ് 19’ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടർന്ന് മാർച്ച് മുതൽ മാരുതി സുസുക്കി വാഹന ഉൽപ്പാദനം നിർത്തി വച്ചിരിക്കുകയാണ്. ഇളവുകൾ നടപ്പായ സാഹചര്യത്തിൽ ഹരിയാനയിലെ മനേസാറിലുള്ള ശാലയിലാണു കമ്പനി ഉൽപ്പാദനം പുനഃരാരംഭിച്ചത്. ഗുരുഗ്രാം ശാലയുടെ പ്രവർത്തനം തിങ്കളാഴ്ച വീണ്ടും തുടങ്ങാനാണു കമ്പനിയുടെ പദ്ധതി.

രാജ്യത്തെ മാരുതി സുസുക്കി ഡീലർഷിപ്പുകളിൽ മൂന്നിലൊന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്; തുറന്ന ശാലകളിൽ 60 ശതമാനത്തോളം ഗ്രാമീണ മേഖലയിലാണ്. 1,900 വർക്ക്ഷോപ്പുകളും പ്രവർത്തനക്ഷമമായിട്ടുണ്ട്.പ്രവർത്തനം പുനഃരാരംഭിച്ച ഡീലർഷിപ്പുകളിൽ ലഭിച്ച അയ്യായിരത്തോളം ബുക്കിങ്ങുകളിൽ 2,300 കാറുകൾ ഉടമകൾക്കു കൈമാറിയെന്നാണു മാരുതി സുസുക്കിയുടെ കണക്ക്. 

English Summary: Maruti Suzuki sticks with ₹2,700 cr capex despite slowdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com