60 സീറ്റ്, 17 മീറ്റർ നീളം, കേരളത്തിൽ ഒരെണ്ണം മാത്രം; ഇത് ആനവണ്ടിയല്ല, ‘കുഞ്ഞൻ തീവണ്ടി’!
Mail This Article
പുത്തൂർ ∙ റോഡിൽ ഓടുന്ന കുഞ്ഞൻ തീവണ്ടി എന്നു തോന്നിയേക്കാവുന്ന കെഎസ്ആർടിസി വെസ്റ്റിബ്യൂൾ ബസ് തിരുവനന്തപുരം–കൊട്ടാരക്കര സർവീസ് ആരംഭിച്ചു. ഒരു ബസിനു പിന്നിൽ മറ്റൊന്ന് കൊരുത്ത് ഇട്ടിരിക്കുന്നത് ആണ് ഇതിനു കുഞ്ഞു ട്രെയിന്റെ ഗെറ്റപ്പ് സമ്മാനിക്കുന്നത്. ട്രെയിനിലെ പോലെ ഒരു കംപാർട്മെന്റിൽ നിന്ന് അടുത്തതിലേക്ക് പോകാൻ ഇടനാഴിയും സജ്ജമാക്കിയിട്ടുണ്ട്
കേരളത്തിലെ ഒരേ ഒരു വെസ്റ്റിബ്യൂൾ ബസ് ആണിത്. പേരൂർക്കട ഡിപ്പോയിൽ നിന്ന് സർവീസ് തുടങ്ങുന്ന ബസ് തമ്പാനൂരിലെത്തിയ ശേഷമാണ് കൊട്ടാരക്കരയ്ക്കു വരുന്നത്. പുലർച്ചെ 5.30നും ഉച്ചയ്ക്ക് 2നും തമ്പാനൂരിൽ നിന്ന് കൊട്ടാരക്കരയ്ക്കും രാവിലെ 8നും വൈകിട്ട് 5നും തിരികെയും സർവീസ് നടത്തും. ഫാസ്റ്റ് പാസഞ്ചറിന്റെ നിരക്കാണ്. തമ്പാനൂർ –കൊട്ടാരക്കര ടിക്കറ്റ് ചാർജ് 78 രൂപ. 14 മുതലാണ് സർവീസ് ആരംഭിച്ചത്. തൽക്കാലം പരീക്ഷണാടിസ്ഥാനത്തിൽ ആണ് കൊട്ടാരക്കര സർവീസ് തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. കോവിഡ് കാലം ആയതിനാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നില്ല. പക്ഷേ ഇപ്പോഴത്തെ ‘സമയദോഷം’ മാറുന്നതോടെ വരുമാനം വർധിക്കുമെന്നാണ് പ്രതീക്ഷ.
കണ്ടക്ടറുടേത് ഉൾപ്പെടെ 60 സീറ്റുണ്ട്. 17 മീറ്ററാണ് നീളം. പ്രത്യേക പരിശീലനം നേടിയവരാണ് വെസ്റ്റിബ്യൂളിന്റെ സാരഥികൾ. 2011ലാണ് വെസ്റ്റിബ്യൂൾ സർവീസ് സംസ്ഥാനത്ത് ആദ്യമായി പേരൂർക്കടയിൽ തുടങ്ങുന്നത്. ഡബിൾഡക്കർ ബസുകളുടെ പിൻഗാമി ആയിട്ടായിരുന്നു രംഗപ്രവേശം.
English Summary: Kerala's Only Vestibule Bus Service