10 വർഷത്തെ അന്വേഷണം ഒടുവിൽ ആ കാർ കണ്ടെത്തി പിതാവിന് സമ്മാനിച്ചു
Mail This Article
പടി കടന്നു മുറ്റത്തേയ്ക്കു ഓടി കയറി വരുന്ന കാറിനെ വിസ്മയത്തോടെയും അതിലേറെ അഭിമാനത്തോടെയും നോക്കി നിന്ന ഒരു ബാല്യമുണ്ടായിരുന്നു കുഞ്ഞു നിയാസിന്. കുട്ടികുറുമ്പിന്റെ വാശികൾക്കും സങ്കടങ്ങൾക്കും സന്തോഷങ്ങൾക്കുമെല്ലാം പിന്നീടങ്ങോട്ട് നിരവധി തവണ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട് ആ നാലുചക്രങ്ങൾക്ക്. കണ്ടും തൊട്ടും കൂടെ കൂട്ടിയും പിന്നെയെപ്പൊഴോ നിയാസും ആ കുഞ്ഞൻ കാറിന്റെ സാരഥിയായി.
1992 ൽ സ്വന്തമാക്കിയ 85 മോഡൽ മാരുതി 800, 2007 ൽ ചില കാരണങ്ങളാൽ കൈവിട്ടെങ്കിലും കാറിന്റെ നിറമുള്ള ഓർമകൾ നാസറിന്റെയും നിയാസിന്റെയും കൂടെയുണ്ടായിരുന്നു. അങ്ങനെ പെട്ടെന്നെടുത്തൊരു തീരുമാനം തിരുത്താനായി 13 വർഷങ്ങൾ. ഒടുവിൽ പിതാവിന്റെ 54–ാനം പിറന്നാളിന് ആ മാരുതി 800 തിരിച്ചു നേടി സമ്മാനിച്ചിരിക്കുകയാണ് മകൻ.
അബ്ദുൾ നാസറിന്റെ പിതാവിന്റെ ഓർമകളുള്ള കാർ മൂന്നു തലമുറയെ ഒരേ ചരടിൽ ചേർത്തിണക്കുന്ന കണ്ണിയായിരുന്നു ആ 800. കാർ വിറ്റതിന് കുറച്ചു വർഷങ്ങൾക്ക് ശേഷമാണ് ആ വാഹനം എത്രത്തോളം ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നു തിരിച്ചറിയുന്നത്. കോഴിക്കോട് തന്നെയുള്ള മജീദ് എന്നയാളായിരുന്നു 45000 രൂപയ്ക്കാണ് അന്ന് കാർ സ്വന്തമാക്കിയത്. പിന്നീട് മജീദിൽനിന്ന് ആ കാർ പലരിലേക്കും എത്തി കാണാമറയത്ത് ആയി. നീണ്ട 10 വർഷത്തെ അന്വേഷണത്തിലൊടുവിൽ 2019 ൽ തിരുവനന്തപുരത്തു നിന്നാണ് കാർ തിരികെ കണ്ടെത്തിയത്.
അപ്പോഴത്തെ ഉടമ അതു വിൽക്കാൻ തയ്യാറല്ലായിരുന്നു എങ്കിലും പിന്നീട് കാറിന്റെ കഥ മനസിലാക്കി നൽകുകയായിരുന്നു. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിതാവിന്റെ 54-ാം പിറന്നാളിനുള്ള അപ്രതീക്ഷിത സമ്മാനമായി കാർ വീട്ടിലെത്തുമ്പോൾ ഇതിലും മികച്ചൊരു സമ്മാനം തനിക്കിനി കിട്ടാനില്ലെന്നാണ് അബ്ദുൾ നാസറിന്റെ പ്രതികരണം.
1992-ലാണ് 1985 മോഡൽ മാരുതി 800 അബ്ദുൾ നാസർ സ്വന്തമാക്കുന്നത്. പിന്നീടങ്ങോട്ട് 15 വർഷം നാസറിന്റെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട വാഹനമായിരുന്നു കെആർഇസഡ് 7898 എന്ന നമ്പറിലുള്ള മാരുതി 800.
English Summary: Son Gifted old Maruti 800 to Father