കൗതുകക്കാഴ്ചയായി ‘ഡബിൾ’ സൈക്കിൾ; ചെലവ് 2600 രൂപ, കാറിന്റെ രൂപമാക്കിയാലോ എന്ന ചിന്തയിലാണിവർ...
Mail This Article
പോത്തൻകോട് ∙ നാട്ടുകാർക്ക് കൗതുകക്കാഴ്ച ഒരുക്കുകയാണ് ഡബിൾ സൈക്കിൾ വാഹനം. നന്നാട്ടുകാവ് പുളിമാത്തൂർ മഹാദേവക്ഷേത്രത്തിനു സമീപം നെട്ടയത്തുവീട്ടിലുള്ള ഇൗ വണ്ടി ദിലീപ് - രശ്മി ദമ്പതികളുടെ മകൻ ശ്രീഹരിയുടെയും പത്മകുമാർ - സിന്ധു ദമ്പതികളുടെ മകൻ വിഷ്ണുവിന്റെയും ആശയവും ആഗ്രഹവുമാണ് ദിലീപിന്റെ ഇളയ മകൾ ശ്രീഗൗരി, സഹോദരൻ ദീപക്കിന്റെ മക്കളായ ശ്രീലക്ഷ്മി, ശ്രീഭാഗ്യ എന്നിവരാണ് ഇപ്പോൾ ഇതിരെ യാത്രക്കാർ.
പത്താം ക്ലാസ് ജയിച്ചു നിൽക്കുന്ന കാലം. കോവിഡ് കാരണം പ്ലസ് വൺ പ്രവേശനത്തിന് കാലതാമസമുണ്ടായി. ഈ ഇടവേളയിലാണ് ഒരു ഡബിൾ സൈക്കിൾ ബൈക്കിന്റെ ആശയവുമായി വിഷ്ണു ശ്രീഹരിയെ സമീപിക്കുന്നത്. അന്വേഷണത്തിൽ പഴയ ബൈക്കിന്റെ എഞ്ചിന് 4000 രൂപ വരെയാകുമെന്നു കണ്ട് ചെറിയൊരു ഭേദഗതി വരുത്തി.
കൂട്ടുകാരന്റെ വീട്ടിലിരുന്ന പഴയ ഒരു സൈക്കിൾ കൂടി ഒപ്പിച്ചു. സമീപത്തുള്ള ബന്ധുവിന്റെ വെൽഡിങ് വർക് ഷോപ്പിൽ കൊണ്ടുപോയി ഇരു സൈക്കിളും ചേർത്ത് ബലപ്പെടുത്തി. വലതു ഭാഗത്ത് സ്റ്റിയറിങ് ഹാൻഡിലും ബ്രേക്കും പിടിപ്പിച്ചു. ഇടതു സൈക്കിളിന്റെ ഹാൻഡിൽ അതേ പടി നിലനിർത്തി. സൈക്കിൾ തിരിക്കുമ്പോൾ മറിയാതിരിക്കാനുള്ള എൻജിനീയറിങ് വൈഭവം ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.
സീറ്റിന്റെ ഭാഗത്ത് മൂന്നു പേർക്ക് ഇരിക്കാവുന്ന പലകയും പിടിപ്പിച്ചു. ഇതോടെ ഡബിൾ സൈക്കിൾ വണ്ടി റെഡി. ആകെ ചെലവ് 2600 രൂപ. ഇനി ഒരു മോട്ടറും ഘടിപ്പിച്ച് ചെറിയ കാറിന്റെ രൂപമാക്കിയാലോ എന്ന ചിന്തയിലാണിവർ. പരീക്ഷണങ്ങൾ ഇനിയും തുടരാനാണ് തീരുമാനമെന്നും ഇപ്പോൾ നെടുവേലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസിനു പഠിക്കുന്ന ശ്രീഹരിയും ഹ്യൂമാനിറ്റിസിനു പഠിക്കുന്ന വിഷ്ണുവും പറയുന്നു.