ADVERTISEMENT

ഓൺലൈൻ ടാക്സി രംഗത്തെ മുൻനിരക്കാരായ ഓലയുടെ വൈദ്യുത സ്കൂട്ടർ പുതുവർഷത്തിൽ നിരത്തിലെത്തുമെന്നു സൂചന. നെതർലൻഡ്സിൽ സ്ഥാപിച്ച ശാലയിലാവും തുടക്കത്തിൽ ഓല വൈദ്യുത സ്കൂട്ടറുകൾ ഉൽപ്പാദിപ്പിക്കുക. ഈ സ്കൂട്ടറുകൾ ആദ്യഘട്ടത്തിൽ തന്നെ യൂറോപ്പിനൊപ്പം ഇന്ത്യയിലും വിൽപ്പനയ്ക്കെത്തും. അതേസമയം, ഇ സ്കൂട്ടർ വിപണി പ്രവേശത്തെക്കുറിച്ച് ഓല ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. റൈഡ് ഹെയ്ലിങ് കമ്പനിയായ ഓല കാബ്സിന്റെ വൈദ്യുത വാഹന വിഭാഗമായാണ് ഓല ഇലക്ട്രിക് രംഗത്തുള്ളത്. 

ആംസ്റ്റർഡാം ആസ്ഥാനമായ ഏറ്റെർഗൊ ബി വിയെ കഴിഞ്ഞ മേയിലാണ് ഓല ഇലക്ട്രിക് സ്വന്തമാക്കിയത്. എറ്റെർഗൊ സ്വന്തമാക്കിയതോടെ വൈദ്യുത സ്കൂട്ടർ രൂപകൽപ്പനയ്ക്കും നിർമാണത്തിനുമുള്ള അധിക ശേഷി കൈവന്നെന്നു പ്രഖ്യാപിച്ച ഓല പക്ഷേ പദ്ധതിയിലെ നിക്ഷേപം സംബന്ധിച്ച സൂചനയൊന്നും നൽകിയില്ല. അതേസമയം ഇന്ത്യയിൽ 2021ൽ പുതിയ വൈദ്യുത ഇരുചക്രവാഹനം അവതരിപ്പിക്കുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. 

ola-appscooter-1

നിലവിൽ വിൽപനയ്ക്കുള്ള പെട്രോൾ സ്കൂട്ടറുകളുമായുള്ള താരതമ്യത്തിൽ തികച്ചും മത്സരക്ഷമമായ വിലകളിൽ ഇ സ്കൂട്ടർ വിപണിയിലെത്തിക്കാനാണു കമ്പനിയുടെ ശ്രമമെന്ന് ഓല ഇലക്ട്രിക് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിവർഷം രണ്ടു കോടിയോളം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ  മുഖ്യധാരയിൽ തന്നെ ഇടം നേടാനാണ് ഓലയുടെ മോഹം. ആദ്യ വർഷം തന്നെ 10 ലക്ഷം ഇ സ്കൂട്ടറുകൾ വിൽക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

തുടക്കത്തിൽ നെതർലൻഡ്സിൽ നിർമിച്ച ഇ സ്കൂട്ടറുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്തു വിൽക്കാനാണ് ഓല ഇലക്ട്രിക് ആലോചിക്കുന്നത്. തുടർന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയിൽ പങ്കാളിയായി പ്രാദേശികമായി ഇരുചക്രവാഹന നിർമാണം ആരംഭിക്കാനും ഓല ഒരുങ്ങുന്നുണ്ട്. പ്രതിവർഷം 20 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇ സ്കൂട്ടർ നിർമാണ ശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാന സർക്കാരുകളുമായി കമ്പനി ചർച്ചയും ആരംഭിച്ചിട്ടുണ്ട്. ഡച്ച് കമ്പനിയായ ഏറ്റെർഗൊ 2014ലാണു സ്ഥാപിതമായത്; അനായാസം മാറ്റിയെടുക്കാവുന്നതും ഊർജസാന്ദ്രതയേറിയതുമായ ബാറ്ററിയോടെ കമ്പനി വികസിപ്പിച്ച ആപ്സ്കൂട്ടറിന് ഒറ്റ ചാർജിൽ 240 കിലോമീറ്റർ ഓടാനാവും.  

English Summary: First Ola electric vehicle to be launched in January 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com