ADVERTISEMENT

സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുമ്പ് ഉപയോഗിച്ചിരുന്ന റോൾസ് റോയസ് ഫാന്റം സ്വന്തമാക്കാൻ വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്ത്. അമേരിക്കയുടെ 45–ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം‌‌ സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുക്കുന്ന വിവരം ബോബി ചെമ്മണ്ണൂർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

‌അമേരിക്കയിലെ ലേല വെബ് സൈറ്റായ മെകം ഓക്ഷൻസിന്റെ വെബ്സൈറ്റിലാണു ലേലത്തിൽ വച്ചത്. പ്രസിഡന്റ് പദത്തിലെത്തും വരെ ഉപയോഗിച്ചിരുന്നതെങ്കിലും നിലവിൽ ഈ കാറിന്റെ ഉടമസ്ഥൻ ട്രംപ് അല്ല. ആഡംബരത്തിന്റെ അവസാനവാക്കായി വാഴ്ത്തപ്പെടുന്ന, ദശാബ്ദത്തിലേറെ പഴക്കമുള്ള ഈ ഫാന്റത്തിന് മൂന്നു മുതൽ നാലു ലക്ഷം ഡോളർ(അഥവാ 2.20 മുതൽ 2.90 കോടി രൂപ വരെ) ആണു വില പ്രതീക്ഷിക്കുന്നത്.

Image Source: Mecum Auctions
Image Source: Mecum Auctions

റോൾസ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന, തിയറ്റർ പാക്കേജും സ്റ്റാർ ലൈറ്റ് ഹെഡ്ലൈനറും ഇലക്ട്രോണിക് കർട്ടനുമെല്ലാം സഹിതമെത്തുന്ന കാർ ഇതുവരെ 56,700 മൈൽ(91,249 കിലോമീറ്റർ) ഓടിയിട്ടിട്ടുണ്ട്. 2010ൽ ആകെ 537 ഫാന്റം കാറുകളാണു റോൾസ് റോയ്സ് നിർമിച്ചിരുന്നത്.

എന്നാൽ കാറിൽ ട്രംപിന്റെ വ്യക്തിമുദ്ര പ്രകടമാണ്; റോൾസ് റോയ്സ് നൽകിയ ഓണേഴ്സ് മാനുവലിൽ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. "I loved this car, it is great! Best of luck" എന്നാണു ട്രംപ് മാനുവലിൽ കുറിച്ചിരിക്കുന്നത്.

കാറിനു കരുത്തേകുന്നത് 6.75 ലീറ്റർ, വി 12 എൻജിനാണ്; 453 ബി എച്ച് പിയോളം കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. പവർ സ്റ്റീയറിങ്ങും പവർ ഡിസ്ക് ബ്രേക്കും സഹിമെത്തുന്ന കാറിന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. മികച്ച സുരക്ഷ ഉറപ്പാക്കാൻ മുൻസീറ്റ് യാത്രികർക്കു പുറമെ സൈഡ് എയർ ബാഗുകളും കർട്ടൻ എയർബാഗുകളും കാറിലുണ്ട്. ഏഴു സ്പോക്ക് അലോയ് വീൽ സഹിതമെത്തുന്ന കാറിലെ ഹെഡ്റെസ്റ്റിൽ റോൾസ് റോയ്സ് ചിഹ്നവും തുന്നിച്ചേർത്തിട്ടുണ്ട്. 

English Summary: Boby Chemmanur To Participate In Auction of Trumps Rolls Royce

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com