ADVERTISEMENT

ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശം സ്ഥിരീകരിച്ച് യു എസ് വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ല ഇൻകോർപറേറ്റഡിന്റെ മേധാവി ഇലോൺ മസ്ക്. ബെംഗളൂരു ആസ്ഥാനമായി പുതിയ ഉപസ്ഥാപനവും ഗവേഷണ — വികസന യൂണിറ്റും റജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിച്ച് ദിവസങ്ങൾക്കുള്ളിലാണ് കമ്പനിയുടെ ഇന്ത്യാ പ്രവേശം മസ്ക് സ്ഥിരീകരിക്കുന്നത്. 

‘വാഗ്ദാനം പോലെ’ എന്നു മാത്രമായിരുന്നു ട്വിറ്ററിൽ മസ്കിന്റെ രണ്ടു വാക്കിലുള്ള പ്രതികരണം. ടെസ്ലയുമായി ബന്ധപ്പെട്ട വാർത്തകൾക്കും വിവരങ്ങൾക്കുമായുള്ള ടെസ്മാനിയൻ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ഇന്ത്യൻ വിപണിയിൽ ടെസ്‌ല കാറുകൾക്കുള്ള സാധ്യതയെക്കുറിച്ചു വന്ന ബ്ലോഗിനു മറുപടിയായിട്ടായിരുന്നു മസ്കിന്റെ ഹ്രസ്വ പ്രതികരണം. വാഹന വില അധികമാവുമെങ്കിലും ഇന്ത്യയിൽ ടെസ്‌ല കാറുകൾക്ക് സാധ്യതയുണ്ടെന്നായിരുന്നു ബ്ലോഗിലെ വിലിയരുത്തൽ.

വിപണി മൂല്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ടെസ്‌ല കഴിഞ്ഞ ദിവസമാണു ബെംഗളൂരു ആസ്ഥാനമായി പുതിയ ഉപസ്ഥാപനം റജിസ്റ്റർ ചെയ്തത്. ഇന്ത്യയിൽ ഗവേഷണ, വികസന കേന്ദ്രവും നിർമാണശാലയും സ്ഥാപിക്കാനുള്ള നടപടികളുടെ തുടക്കമായാണ് ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു നൽകിയിരിക്കുന്ന അപേക്ഷ പ്രകാരം ടെസ്ലയുടെ ആഗോള സീനിയർ ഡയറക്ടർ ഡേവിഡ് ജോൺ ഫെയ്ൻസ്റ്റീനും ചീഫ് അക്കൗണ്ടിങ് ഓഫിസർ വൈഭവ് തനേജയും ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകനായ വെങ്കിട്ട്രംഗം ശ്രീറാമുമാണു ടെസ്‌ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാർ. 

ബെംഗളൂരുവിൽ ആർ ആൻഡ് ഡി വിഭാഗം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ടെസ്ല കർണാടക സർക്കാരുമായി ചർച്ച നടത്തുന്നതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. 2021ൽ ടെസ്ല ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നു കഴിഞ്ഞ മാസം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയും വെളിപ്പെടുത്തിയിരുന്നു. കാറുകൾക്ക് ആവശ്യക്കാരേറുന്ന പക്ഷം പ്രാദേശികമായി നിർമാണശാല സ്ഥാപിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. 

അതിനിടെ സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യത തേടി ടെസ്‌ലയും ടാറ്റ മോട്ടോഴ്സുമായി ചർച്ച നടത്തുന്നെന്നും അഭ്യൂഹം പരന്നിരുന്നു. എന്നാൽ ടാറ്റ മോട്ടോഴ്സ് ഇതു നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്. 

English Summary: Elon Musk's Two-Word Tweet On Tesla's India Plan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com