ADVERTISEMENT

നിയമലംഘനങ്ങളുടെ പേരിൽ മോട്ടോർ സൈക്കിൾ ഉടമയ്ക്ക് 1,13,500 രൂപ പിഴശിക്ഷ വിധിച്ച് ഒഡീഷ പൊലീസ്. ജലം ശേഖരിച്ചു വയ്ക്കാനുള്ള ഡ്രമ്മുകളുമായി ബൈക്കിൽ സഞ്ചരിച്ചു വിൽപന നടത്തുന്ന, മധ്യ പ്രദേശ് മണ്ടസോർ ജില്ലയിലെ അമർപുര ഗ്രാമവാസിയായ  പ്രകാശ് ബഞ്ജാരയ്ക്കാണു സംസ്ഥാന പൊലീസ്, പരിഷ്കരിച്ച മോട്ടോർ വാഹന നിയമപ്രകാരമുള്ള ഏറ്റവും ഉയർന്ന പിഴശിക്ഷ തന്നെ വിധിച്ചത്. നിയമലംഘനങ്ങളുടെ പേരിലുള്ള ഈ പിഴ, മോട്ടോർ സൈക്കിളിന്റെ വിലയുടെ ഇരട്ടിയോളം വരും. 

റായഗഡ പട്ടണത്തിലെ ഡി ഐ ബി സ്ക്വയറിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ റജിസ്ട്രേഷൻ നമ്പറില്ലാത്ത മോട്ടോർ സൈക്കിളിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണു ബഞ്ജാര പിടിയിലായത്. തുടർന്ന് ബൈക്ക് കസ്റ്റഡിയിലെടുത്ത റായഗഡ ടൗൺ പൊലീസ് ഉടമയോട് പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ബൈക്കിന് റജിസ്ട്രേഷൻ നമ്പറില്ലാത്തതിന് 5,000 രൂപയും ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് 5,000 രൂപയുമാണു പിഴ. കൂടാതെ ഇൻഷുറൻസ് രേഖകൾ ഇല്ലാത്ത കുറ്റത്തിന് 2,000 രൂപയും ഹെൽമറ്റ് ധരിക്കാത്തിന് 1,000 രൂപയും അടയ്ക്കണം. അതേസമയം റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കാതെ വാഹനം വിറ്റതിന് ഡീലർക്കാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുന്നത്. 

ഒഡീഷയിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽപെട്ടുള്ള മരണങ്ങൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ  റോഡ് സുരക്ഷയെക്കുറിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി തന്നെ ഉൽകണ്ഠ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തു 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ അപകട മരണ നിരക്കിൽ മുൻവർഷം ഇതേ കാലത്തെ അപേക്ഷിച്ച് 27.5% വർധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്നു വാഹന പരിശോധന കർശനമാക്കുന്നതടക്കമുള്ള നടപടികളുമായി ഒഡീഷ പൊലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ മാസമാണു ബിജു ജനതാദൾ(ബി ജെ ഡി) സംഘടിപ്പിച്ച വാർഷിക റാലിയിൽ പങ്കെടുക്കുമ്പോൾ ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചതിന് രാജ്യസഭാംഗമായ എൻ ഭാസ്കർ റാവുവിനോടു റായഗഡ  പൊലീസ് 500 രൂപ പിഴ ഈടാക്കിയത്. 

കഴിഞ്ഞ ഓഗസ്റ്റിൽ തുടർച്ചയായ നിയമലംഘനങ്ങളുടെ പേരിൽ ബെംഗളൂരുവിലെ മോട്ടോർ സൈക്കിൾ ഉടമയോട് 57,200 രൂപയും പിഴ ഈടാക്കിയിരുന്നു. ഹെൽമറ്റ് ധരിക്കാതെ റൈഡർ 41 തവണയും പിൻസീറ്റ് യാത്രികർ 28 തവണയും സഞ്ചരിച്ചതും വാഹനം ഓടിക്കുന്നതിനിടെ 10 തവണ മൊബൈൽ ഫോൺ ഉപയോഗിച്ചതുമടക്കം ആകെ 101 നിയമലംഘനങ്ങളായിരുന്നു ഈ ബൈക്ക് ഉടമയ്ക്കെതിരെ ചുമത്തിയത്. 

English Summary: Man fined over Rs 1.13 Lakh for Bike ride Violations in Odisha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com