ADVERTISEMENT

വിമാനങ്ങളില്‍ നിന്നും പുറത്തേക്കുവരുന്ന നൈട്രജന്‍ ഓക്‌സൈഡ് മലിനീകരണത്തെ 95 ശതമാനം വരെ കുറക്കാന്‍ ശേഷിയുള്ള ഹൈബ്രിഡ് വൈദ്യുതി എൻജിന്‍ ഡിസൈന്‍ നിർമിച്ച് ഗവേഷകര്‍. അന്തരീക്ഷത്തിലെത്തുന്ന NOx അഥവാ നൈട്രജന്‍ ഓക്‌സൈഡ് മനുഷ്യരില്‍ ആസ്തമ അടക്കമുള്ള ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കിടയാക്കാറുണ്ട്. ആഗോളതലത്തില്‍ വ്യോമയാന മേഖലയില്‍ നിന്നും വരുന്ന നൈട്രജന്‍ ഓക്‌സൈഡ് വഴിയുള്ള മലിനീകരണം പ്രതിവര്‍ഷം 16,000 അകാലമരണങ്ങള്‍ക്കിടയാക്കുന്നുവെന്ന പഠനവും പുറത്തുവന്നിട്ടുണ്ട്. 

മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ(എംഐടി) ഗവേഷകരാണ് പുതിയ വിമാനത്തിനായുള്ള ഹൈബ്രിഡ് വൈദ്യുതി എൻജിന്‍ രൂപകല്‍പന ചെയ്തത്. പുതിയ എൻജിന്റെ വരവ് നൈട്രജന്‍ ഓക്‌സൈഡ് വഴിയുണ്ടാവുന്ന മരണങ്ങളുടെ 92 ശതമാനവും കുറക്കുമെന്നാണ് കരുതുന്നത്. വലിയ വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള എൻജിനാണ് ഗവേഷകര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

നിലവിലെ ബാറ്ററി സാങ്കേതികവിദ്യ അനുസരിച്ച് ചെറു വിമാനങ്ങള്‍ക്ക് മാത്രമാണ് വൈദ്യുതി ഇന്ധനമാക്കി സഞ്ചരിക്കാനാവുക. ബാറ്ററിയുടെ അധികഭാരം കൂടി വരുന്നതോടെ വലിയ വിമാനങ്ങളില്‍ വൈദ്യുതി എൻജിനുകള്‍ നിലവിലെ എൻജിനുകളെ അപേക്ഷിച്ച് പരാജയമായി മാറുകയാണ് പതിവ്. എന്നാല്‍ പുതിയ ഹൈബ്രിഡ് ഇലക്ട്രിക് എൻജിന്‍ വലിയ തോതില്‍ ഭാരം കൂട്ടുന്നില്ല. ബോയിംഗ് 737 എയര്‍ബസ് എ320 നിയോ പോലുള്ള വലിയ വിമാനങ്ങളെടുത്താല്‍ പോലും ഇവക്ക് ഹൈബ്രിഡ് ഇലക്ട്രിക് എൻജിനാക്കുന്നതോടെ 0.6 ശതമാനം അധികം ഇന്ധനം മാത്രമാണ് ഉപയോഗിക്കേണ്ടി വരുന്നത്. മലിനീകരണത്തിന്റെ കാര്യത്തിലുണ്ടാകുന്ന വന്‍ കുറവ് ഈ അധികചിലവിനെ അലിയിച്ചു കളയുകയും ചെയ്യുന്നു. 

ഡീസല്‍ ട്രക്കുകളില്‍ മലിനീകരണം കുറക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണ് വിമാനങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഡീസല്‍ ട്രക്കുകളില്‍ നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്നതിന് മുമ്പ് നൈട്രജനും ഓക്‌സിജനുമാക്കി മാറ്റിയാണ് മലിനീകരണം കുറക്കുന്നത്. അതേസമയം ജെറ്റ് വിമാനങ്ങളില്‍ നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളുന്ന പ്രക്രിയയാണ് മുന്നോട്ടുള്ള കുതിപ്പിന് സഹായിക്കുന്നതെന്നതായിരുന്നു പ്രധാന വെല്ലുവിളി. 

എൻജിനീയറിംങ് വൈദഗ്ധ്യത്തിലൂടെ ഈ വെല്ലുവിളി മറികടക്കാന്‍ എംഐടിയിലെ സ്റ്റീവന്‍ ബാരെറ്റിനും കൂട്ടാളികള്‍ക്കുമായി. ഇലക്ട്രിക് പ്രൊപ്പല്‍ഷനും ഗ്യാസ് ടര്‍ബൈനും ചേര്‍ന്നുള്ള ഹൈബ്രിഡ് എൻജിന്‍ ഡിസൈനാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. വൈകാതെ നൈട്രജന്‍ ഓക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും അടക്കമുള്ള ഒരു മാലിന്യവും ഒട്ടും പുറംതള്ളാത്ത വിമാന എൻജിന്‍ നിര്‍മ്മിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. എനര്‍ജി ആന്റ് എന്‍വിയോണ്‍മെന്റല്‍ സയന്‍സ് ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Hybrid Electric plane Could Reduce Emissions of harmful nitrogen oxides by 95 per cent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com