പനമരം ബീനാച്ചി റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥ
Mail This Article
വയനാട് പനമരത്തെ ബീനാച്ചി റോഡിനൊരു പ്രത്യേകതയുണ്ട്, ഇവിടെ വാഹനാപകടങ്ങൾ തുടർക്കഥയാണ്. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 52 കോടി രൂപ മുടക്കി 2 വർഷം മുൻപ് വീതി കൂട്ടി പ്രവർത്തനം ആരംഭിച്ച റോഡിലാണ് പണി തീരും മുൻപ് ചെറുതും വലുതുമായ അപകടങ്ങൾ ഏറുന്നത്. കഴിഞ്ഞ 2 മാസത്തിനിടെ ഈ റോഡിൽ ഉണ്ടായത് പതിനാല് അപകടങ്ങൾ.
കഴിഞ്ഞ ദിവസം നടവയലിനു സമീപം കാറ്റാടിക്കവലയിൽ കാർ വൈദ്യുത പോസ്റ്റുകൾ തകർത്ത് കലുങ്കിന് മുകളിൽ കയറി. കണ്ണൂരിൽ നിന്ന് ബത്തേരി പിഎസ്‌സി പരീക്ഷ സെന്ററിലേക്കു പോകുന്നവരുടെ കാറാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം ചീങ്ങോട് നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് 2 വാഹനങ്ങളും പൂർണമായി തകർന്നിരുന്നു.
വില്ലൻ പൊടിയും റോഡിന്റെ അപാകതയും
വാഹനങ്ങൾ പോകുമ്പോഴുള്ള പൊടി മൂലം റോഡ് കാണാത്തതും നിർമാണത്തിലെ അപാകതയുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. മറ്റു വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ വാഹനങ്ങൾ റോഡിന് പുറത്തേക്ക് തെന്നിമറിയുന്ന രീതിയിലാണ് നിർമാണമെന്ന് ഡ്രൈവർമാർ പറയുന്നു. ഈ റോഡിൽ ദിനംപ്രതിയുളള അപകടങ്ങൾ കുറയ്ക്കുന്നതിന് നടപടിയുണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.
വേഗം കുറയ്ക്കാം
പണി നടക്കുന്ന റോഡായതിനാലും പൊടി പടലങ്ങൾ കാഴ്ചയെ മറയ്ക്കാൻ സാധ്യതയുള്ളതിനാലും വേഗം കുറയ്ക്കുക എന്നതാകും ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് സ്വീകരിക്കാവുന്ന ഏറ്റവും മാതൃകാപരമായ നടപടി. വേഗം കുറച്ചാൽ, മറ്റ് വാഹനങ്ങളുമായി കൃത്യമായി അകലം പാലിച്ചാൽ തന്നെ അപകടങ്ങൾ ഒരുപരിധി വരെ ഒഴിവാക്കാം.