ADVERTISEMENT

വെറും 18 മണിക്കൂർ കൊണ്ട് 25.54 കിലോമീറ്റർ ദേശീയപാത നിർമിച്ച് ദേശീയപാത അതോറിട്ടി(എൻ എച്ച് എ ഐ) രചിച്ചതു പുതുചരിത്രം. ദേശീയപാത 52ൽ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിർമാണത്തിനിടയിലാണ് എൻ എച്ച് എ ഐ ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഢ്കരിയാണ് റോഡ് നിർമാണത്തിലെ ഈ തകർപ്പൻ നേട്ടം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്; 18 മണിക്കൂറിൽ 25.54 കിലോമീറ്റർ പുതിയ പാത നിർമിച്ചത് ലിംക ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംപിടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.  

സോലാപ്പൂർ – വിജപൂർ നാലുവരിപ്പാത ഈ ഒക്ടോബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണു നിർമാണ ജോലികൾ പുരോഗമിക്കുന്നത്. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് റെക്കോഡ് നേട്ടം കൈവരിക്കാനായതെന്ന് വിശദീകരിച്ച മന്ത്രി ഗഢ്കരി, കരാറുകാരെയും അഭിനന്ദിച്ചു. ബെംഗളൂരു–വിജയപുര– ഔറംഗബാദ് – ഗ്വാളിയർ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂർ — വിജപൂർ നാലുവരിപ്പാതിയുടെ നിർമാണം പുരോഗമിക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഈ ദേശീയപാത വികസിപ്പിക്കുന്നത്. 

ഈ മാസം ആദ്യം നാലുവരിപ്പാത നിർമാണത്തിനിടെ 24 മണിക്കൂർ  സമയത്തിനകം ഏറ്റവുമധികം കോൺക്രീറ്റ് വിരിച്ചും എൻ എച്ച് എ ഐ റെക്കോഡ്  സൃഷ്ടിച്ചിരുന്നു. വഡോദര വഴി ഡൽഹിക്കും മുംബൈയ്ക്കുമിടയിൽ നിർമിക്കുന്ന പുതിയ എട്ടുവരി എക്സ്പ്രസ് പാതയുടെ നിർമാണ കരാറുകാരായ പട്ടേൽ ഇൻഫ്രാസ്ട്രക്ചറാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും പൂർണമായും ഓട്ടമാറ്റിക് രീതിയിൽ പ്രവർത്തിക്കുന്നതുമായ കോൺക്രീറ്റ് പേവർ ഉപയോഗിച്ചുള്ള ഈ കോൺക്രീറ്റിങ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിലും ഇടംപിടിക്കുകയും ചെയ്തു. 

യാത്രാസമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശീയപാതാ വികസന പദ്ധതികൾ എൻ എച്ച് എ ഐ ഏറ്റെടുത്തു നടത്തിവരുന്നുണ്ട്. ഇരുനൂറോളം സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കുന്ന എൻ എച്ച് എ ഐ, ഗവേഷണത്തിനായി ഹൈവേ ഭാഗങ്ങൾ ഏറ്റെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇതിനോടകം 18 ഐ ഐ ടികളും 27 എൻ ഐ ടികളും 207 എൻജിനീയറിങ് കോളജുകളും ഗവേഷണ ആവശ്യങ്ങൾക്കായി ഹൈവേ ഭാഗങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.  

English Summary: NHAI develops single lane of 25.54-km road in 18 hours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com