ADVERTISEMENT

ഔഡിയുടെ വൈദ്യുത വാഹന(ഇ വി)മായ ‘ഇ ട്രോണി’ന്റെ ഇന്ത്യൻ അവതരണത്തിനുള്ള ഒരുക്കങ്ങൾഅവസാന ഘട്ടത്തിലെത്തി.  അരങ്ങേറ്റത്തിനു മുന്നോടിയായി ഔഡി ‘ഇ ട്രോൺ’ ഷോറൂമുകളിൽ എത്തി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനം വിൽപനയ്ക്കെത്തിയ മെഴ്സീഡിസ് ബെൻസ് ‘ഇ ക്യു സി’യോടും ഇക്കൊല്ലം വിപണിയിലെത്തിയ ജഗ്വാർ ‘ഐ പേസി’നോടും പട വെട്ടാനാണ് ഔഡി ഇന്ത്യയുടെ ആദ്യ വൈദ്യുത വാഹനമായ ‘ഇ ട്രോണി’ന്റെ വരവ്.

ആഗോളതലത്തിൽ മികച്ച സ്വീകാര്യത കൈവരിച്ച ചരിത്രവുമായാണ്, സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ഇ ട്രോൺ’ ഇന്ത്യൻ നിരത്തിലെത്തുന്നത്. കഴിഞ്ഞ വർഷം ജനുവരി — ജൂൺ കാലത്ത് 17,641 ‘ഇ ട്രോൺ’ വിൽക്കാൻ ഔഡിക്കായി. ‘ഇ ട്രോണി’ൽ കഴിഞ്ഞ വർഷം വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഔഡി രണ്ടാമതൊരു ഓൺ ബോർഡ് ചാർജർ കൂടി ലഭ്യമാക്കുന്നുണ്ട്. 71.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്ക് സഹിതമെത്തുന്ന ‘ഇ ട്രോണി’ന് നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വെറും 6.8 സെക്കൻഡ് മതി. മണിക്കൂറിൽ 190 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം. 

യാത്രക്കാരുടെ എണ്ണം, സഞ്ചരിക്കുന്ന പ്രതലം, ഡ്രൈവിങ് ശൈലി തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഒറ്റ ചാർജിൽ 282 മുതൽ 340 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ‘ഇ ട്രോണി’നു സാധിക്കുമെന്നാണ് ഔഡിയുടെ വാഗ്ദാനം.  പുതുതലമുറ ആഡംബര കാറുകളുടെയും എസ് യു വികളുടെയും മാതൃകയിൽ കഴിയുന്നത്ര സ്വിച്ചുകളും ബട്ടനുകളും ഒഴിവാക്കിയാണ് ഔഡി ‘ഇ ട്രോണി’ന്റെ അകത്തളം സജ്ജീകരിച്ചിരിക്കുന്നത്. പകരം ഭാവിയിലെ കാബിനെന്ന വിശേഷണത്തോടെ ഡ്രൈവർക്കു നേരെ ചരിഞ്ഞിരിക്കുന്ന രണ്ടു വലിയ ടച് സ്ക്രീൻ യൂണിറ്റുകളിലാണു വാഹനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ മിക്കതും. മൾട്ടി ഫംക്ഷൻ സ്റ്റീയറിങ് വീൽ, നാലു മേഖലയായി തിരിച്ച ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിങ്, പനോരമിക് സൺറൂഫ് തുടങ്ങിയവയും കാറിലുണ്ട്.

അടുത്തയിടെയായി വിപണിയുടെ ശ്രദ്ധ ആകർഷിക്കുന്ന വൈദ്യുത ഇ വി വിഭാഗത്തിലേക്കാണ് ‘ഇ ട്രോണി’ന്റെ വരവ്. ‘ഇ ക്യു സി’യുമായി മെഴ്സീഡിസ് ബെൻസാണ് ഈ വിഭാഗത്തിൽ ആദ്യം സാന്നിധ്യം അറിയിച്ചത്. പിന്നാലെ ‘ഐ പേസു’മായി ജഗ്വാറും എത്തി. വൈകാതെ വോൾവോയും പോർഷെയും ലാൻഡ് റോവറുമൊക്കെ ഈ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുമെന്നാണു സൂചന.

English Summary: Audi e-tron electric SUV arrives at showrooms, launch expected soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com