ADVERTISEMENT

കൊറോണ വൈറസ് വ്യാപനവും ‘കോവിഡ് 19’ മഹാമാരിയുമൊക്കെ സൃഷ്ടിച്ച ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഐ എ എസ് ഓഫിസർമാർക്കായി  തെലങ്കാന സർക്കാർ 32 കിയ ‘കാർണിവൽ’ വാങ്ങിയത് വിവാദമാവുന്നു. ‘കോവിഡ് 19’ പ്രതിരോധ പ്രവർത്തനങ്ങളിലും ആരോഗ്യ മേഖലയിലുമൊക്കെ അടിസ്ഥാനസൗകര്യങ്ങൾ അപര്യാപ്തമാണെന്ന ആക്ഷേപങ്ങൾക്കിടയിലും 9.60 കോടിയോളം രൂപ ചെലവഴിച്ചാണു തെലങ്കാന ഇത്രയും ആഡംബര വിവിധോദ്ദേശ്യ വാഹന(എം പി വി)ങ്ങൾ വാങ്ങിയത്.

അഡീഷണൽ കലക്ടർമാരുടെ ഉപയോഗത്തിനായിതെലങ്കാന സംസ്ഥാന റോഡ് ട്രാൻസ്പോർട് അതോറിട്ടിയാണ്  ‘കാർണിവൽ’ വാങ്ങിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള പുത്തൻ ‘കാർണിവൽ’ എം പി വികളുടെ താക്കോൽദാനം നിർവഹിച്ചതാവട്ടെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തന്നെ. റവന്യൂ വകുപ്പിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായി 2020 ഫെബ്രുവരിയിലാണു തെലങ്കാന സർക്കാർ അഡീഷണൽ കലക്ടർ തസ്തികകൾ സൃഷ്ടിച്ചത്. ഗ്രാമീണ മേഖലയിലെ വികസനപദ്ധതികളുടെ മേൽനോട്ടം ലക്ഷ്യമിട്ടു സംസ്ഥാനത്തെ ഗ്രൂപ് ഒന്ന് വിഭാഗത്തിൽപെട്ട ഓഫിസർമാരിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന അഡീഷണൽ കലക്ടർമാർക്ക് ഹൈദരബാദ് ഒഴികെയുള്ള ജില്ലകളിലാണു നിയമനം നൽകിയിരിക്കുന്നത്. 

kia-carnival-1

വിദൂര മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ഫലപ്രദമായി നിരീക്ഷിക്കാനും മാർഗനിർദേശം നൽകാനും അഡീഷണൽ കലക്ടർമാർക്ക് ഇത്തരം വാഹനങ്ങൾ അത്യാവശ്യമാണെന്ന നിലപാടിലാണു മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ഇത്രയേറെ ആഡംബര എം പി വി വാങ്ങിക്കൂട്ടുന്നത് അനാവശ്യ ധൂർത്താണെന്നു പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നു. 

കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു കിയ ഇന്ത്യ, ‘കാർണിവൽ’ പ്രദർശിപ്പിച്ചത്. എസ് യു വിയായ ‘സെൽറ്റോസു’മായി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കിയ വിൽപ്പനയ്ക്കെത്തിക്കുന്ന രണ്ടാമതു മോഡലായിരുന്നു, ആഡംബര എം പി വിയായി വിശേഷിപ്പിക്കപ്പെടുന്ന ‘കാർണിവൽ. 2.2 ലീറ്റർ ഡീസൽ എൻജിനോടെ എത്തുന്ന ‘കാർണിവൽ’, ഏഴും എട്ടും ഒൻപതും സീറ്റുകളുള്ള വകഭേദങ്ങളിൽ വിൽപ്പനയ്ക്കുണ്ട്. മൂന്നു മോഡലുകളിലായി അഞ്ചു വകഭേദങ്ങളിൽ ലഭ്യമാവുന്ന ‘കാർണിവൽ’ ശ്രേണിയുടെ ഷോറൂം വില 24.95 ലക്ഷം രൂപ മുതലാണ്; മുന്തിയ പതിപ്പായ ‘ലിമൊസിൻ 7 വി ഐ പി’യുടെ വില 33.95 ലക്ഷം രൂപയാണ്.

English Summary: Telangana govt 'gifts' 32 Carnival MPVs to IAS officers, Raises Big Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com