ADVERTISEMENT

ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് സമഗ്രമാറ്റങ്ങൾ കൊണ്ടുവരാൻ ഓല ഇലക്ട്രിക്. സീരിസ് എസ് എന്നു പേരിട്ടിരിക്കുന്ന ആദ്യ സ്കൂട്ടറിലൂടെ വിപ്ലവകരമായ മാറ്റങ്ങൾ വിപണിയിൽ കൊണ്ടുവരാനാണ് ഓല ശ്രമിക്കുന്നത്. ഇടനിലക്കാരെ ഒഴിവാക്കി ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്ന സ്കൂട്ടർ ഓല നേരിട്ട് വീട്ടിലെത്തിക്കും.

ഓൺലൈനിലൂടെ ബുക്കിങ്ങും ലോണും ഡെലിവറിയും മറ്റു കാര്യങ്ങളുമെല്ലാം നടത്താനാണ് ഓല ഇലക്ട്രിക്കിന്റെ പദ്ധതി. ഇതിനായി പ്രത്യേക ലോജിസ്റ്റിക്സ് വിഭാഗം ആരംഭിക്കാനും ഓലയ്ക്ക് പദ്ധതിയുണ്ട്. ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്ന സ്കൂട്ടറിന്റെ റജിസ്ട്രേഷനടക്കം ചെയ്തായിരിക്കും ഉപഭോക്താവിന് കൈമാറുക.

നേരത്തെ സ്കൂട്ടറിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു. ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിൽ ഏകദേശം 1 ലക്ഷം അന്വേഷണങ്ങളാണ് സ്കൂട്ടറിന് ലഭിച്ചത്. 499 രൂപ നൽകി ഓൺലൈനിൽ ബുക്ക് ചെയ്യാനുള്ള അവസരമാണ് ഓല ഒരുക്കിയിരിക്കുന്നത്. വാഹനം വാങ്ങിയില്ലെങ്കില്‍ ബുക്കിങ് തുക പൂർണമായും തിരിച്ചു നൽകുമെന്നും അറിയിച്ചിരുന്നു. വാഹനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും 18 മിനിറ്റ് ചാർജ് ചെയ്താൽ 50 ശതമാനം ചാർജ് കയറുമെന്നും അതിൽ 75 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കുമെന്നുമാണ് ഓല പറയുന്നത്. പൂർണമായും ചാർജ് ചെയ്താൽ വാഹനം 150 കിലോമീറ്റർ വരെ ഓടും എന്നാണ് പ്രതീക്ഷ.

വിൽപനയ്ക്കെത്തുന്നതിന്റെ ഭാഗമായി 400 നഗരങ്ങളിലായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കുന്ന ഹൈപ്പർ ചാർജർ നെറ്റ്‌വർക്കും ഓല ഇലക്ട്രിക് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നുണ്ട്. വൈദ്യുത സ്കൂട്ടർ നിർമാണത്തിനായി തമിഴ്നാട്ടിൽ 2,400 കോടി രൂപ ചെലവിൽ പുതിയ ശാല സ്ഥാപിക്കുമെന്ന് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. പ്രതിവർഷം 20 ലക്ഷം യൂണിറ്റ് ശേഷിയോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്കൂട്ടർ നിർമാണശാലയാവും ഇതെന്നും ഓല അവകാശപ്പെട്ടിരുന്നു. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പതിനായിരത്തോളം തൊഴിൽ അവസരങ്ങളാണു ശാലയിൽ പ്രതീക്ഷിക്കുന്നത്.

തമിഴ്നാട്ടിലെ നിർമാണശാല ജൂണിൽ പ്രവർത്തനസജ്ജമാവുമെന്ന് ഓല ചെയർമാനും ഗ്രൂപ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗർവാൾ വെളിപ്പെടുത്തി. തുടക്കത്തിൽ 20 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനാവുന്ന ശാലയുടെ ശേഷി ക്രമേണ ഉയർത്തും. അതേസമയം സ്കൂട്ടറിന്റെ വില സംബന്ധിച്ച സൂചനയൊന്നും ഓല ഇലക്ട്രിക് നൽകിയിട്ടില്ല.

വൈദ്യുത വാഹന വിൽപന മെച്ചപ്പെടാൻ ചാർജിങ് ശൃംഖല വിപുലീകരണം അനിവാര്യമാണെന്ന് അഗർവാൾ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യത്തെ വൈദ്യുത വാഹന ചാർജിങ്ങിനു ലഭ്യമായ സൗകര്യം തികച്ചും അപര്യാപ്തമാണ്.  അതിനാൽ രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ചാർജിങ് ശൃംഖല(ഹൈപ്പർ ചാർജർ നെറ്റ്വർക്ക്) അവതരിപ്പിക്കാനും ഓല ഇലക്ട്രിക് തയാറെടുക്കുന്നുണ്ട്. നാനൂറോളം നഗരങ്ങളിലും പട്ടണങ്ങളിലുമായി ഘട്ടം ഘട്ടമായി ഒരു ലക്ഷത്തോളം ചാർജിങ് പോയിന്റുകൾ സജ്ജമാക്കാനാണ് ഓല ലക്ഷ്യമിടുന്നത്.

ആദ്യ വർഷം 100 നഗരങ്ങളിലായി അയ്യായിരത്തോളം ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് അഗർവാൾ അറിയിച്ചു. വെറും 18 മിനിറ്റിൽ ഓല സ്കൂട്ടറിലെ ബാറ്ററി 50% ചാർജ് ചെയ്യാൻ ഈ കേന്ദ്രങ്ങൾക്കാവും; ഇത്രയും ചാർജില്‍ സ്കൂട്ടർ 75 കിലോമീറ്റർ സഞ്ചരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. സ്വതന്ത്രമായി പ്രവർത്തിക്കുന്ന ചാർജിങ് സ്റ്റേഷനുകൾക്കൊപ്പം മാൾ, ഐ ടി പാർക്ക്, ഓഫിസ് സമുച്ചയം തുടങ്ങിയിടങ്ങളിലുമൊക്കെ ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ ഓല ഇലക്ട്രിക്കിനു പദ്ധതിയുണ്ട്.

English Summary: Ola Electric Scooter Buyers Across India Will Get Home Delivery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com