ADVERTISEMENT

എൻട്രി ലവൽ സെഡാനായ അമെയ്സിന്റെ പരിഷ്കരിച്ച പതിപ്പ് ഓഗസ്റ്റ് 17നു പുറത്തിറക്കാൻ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ് ഒരുങ്ങുന്നു. ജീവിതചക്രത്തിന്റെ മധ്യത്തോളമെത്തിയ കോംപാക്ട് കാറിന്റെ അകത്തും പുറത്തുമെല്ലാം പരിഷ്കാരങ്ങൾ വരുത്തിയാണു ഹോണ്ട വീണ്ടും പടയ്ക്കിറക്കുന്നത്.  ഇന്ത്യയിൽ നിർമിക്കുന്ന ‘അമെയ്സ്’ ഹോണ്ട പല വിദേശ വിപണികളിലേക്കും കയറ്റുമതി ചെയ്യുന്നുമുണ്ട്.

പൂർണമായും എൽ ഇ ഡി ഹെഡ്ലാംപ്, പുത്തൻ രൂപകൽപ്പനയുള്ള അലോയ് വീൽ, നവീകരിച്ച ബംപർ തുടങ്ങിയവയാവും കാറിന്റെ പുറംഭാഗത്തെ പരിഷ്കാരങ്ങൾ. പുത്തൻ നിറങ്ങളിലും ‘അമെയ്സ്’ വിൽപ്പനയ്ക്കെത്തിയേക്കാം. അകത്തളത്തിലാവട്ടെ സീറ്റുകൾക്കു പുത്തൻ ഫാബ്രിക്കിലുള്ള അപ്ഹോൾസ്ട്രി ലഭിക്കും. കൂടാതെ ‘അമെയ്സി’ന്റെ വിവിധ വകഭേദങ്ങളിൽ ലഭ്യമാവുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെ ഹോണ്ട പുനഃക്രമീകരിക്കാനും സാധ്യതയുണ്ട്. അതേസമയം  സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും നവീകരിച്ച ‘അമെയ്സി’ന്റെ വരവ്. കാറിനു കരുത്തേകുക 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകളാവും. കാറിലെ ഐ — വിടെക് പെട്രോൾ എൻജിന് 90 ബി എച്ച് പിയോളം കരുത്തും 110 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും സിവിടിയുമാണ് ഈ എൻജിനു കൂട്ട്.

ട്രാൻസ്മിഷൻ മാനുവൽ ആണെങ്കിൽ കാറിലെ ‘എർത്ത്ഡ്രീംസ്’ ഡീസൽ എൻജിന് 100 ബി എച്ച് പി വരെ കരുത്തും 200 എൻ എമ്മോളം ടോർക്കുമാണു സൃഷ്ടിക്കുക; അതേസമയം സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സ് ഇടംപിടിക്കുമ്പോൾ ഇതേ എൻജിൻ 80 ബി എച്ച് പി വരെ കരുത്തും 160 എൻ എം വരെ ടോർക്കുമാണു സൃഷ്ടിക്കുക. ഈ വിഭാഗത്തിൽ എതിരാളികൾ ഡീസൽ എൻജിനൊപ്പം സി വി ടി ഗീയർബോക്സ് ലഭ്യമാക്കുന്നില്ലെന്നത്  ഹോണ്ട ‘അമെയ്സി’നെ വേരിട്ടു നിർത്തുന്നു. 

കടുത്ത മത്സരത്തിനു വേദിയാവുന്ന എൻട്രി ലവൽ സെഡാൻ വിപണിയിൽ ‘അമെയ്സി’ന്റെ പോരാട്ടം മാരുതി സുസുക്കി ‘ഡിസയർ’, ഹ്യുണ്ടേയ് ‘ഓറ’, ടാറ്റ ‘ടിഗൊർ’, ഫോഡ് ‘ആസ്പയർ’, ടൊയോട്ട ‘എത്തിയോസ്’ തുടങ്ങിയവയോടാണ്.

English Summary: Honda Amaze Facelift 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com