ADVERTISEMENT

കൊച്ചി∙ വാഹനങ്ങളുടെ റോഡ് നികുതി മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ കൂടുതലായതിനാൽ കേരളത്തിൽ പ്രീമിയം കാർ വിൽപന പ്രതിസന്ധിയിൽ. ഉയർന്ന നികുതി പുതിയ വാഹനങ്ങളുടെ വിൽപനയെ മാത്രമല്ല, ഉപയോഗിച്ച വാഹനങ്ങളുടെ വിൽപനയെയും ബാധിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത് ഇവിടെ ഉപയോഗിക്കുക എന്ന രീതിയിലേക്ക് പ്രീമിയം കാർ ഉപയോക്താക്കൾ മാറുകയാണെന്ന് വാഹന ഡീലർമാർ പറയുന്നു.

20– 25 ലക്ഷം രൂപ വിലയുള്ള ജനപ്രിയ മോഡലുകൾക്കുപോലും, ഏറ്റവും വലിയ വിപണിയായ ഡൽഹിയിലെ വിലയെക്കാൾ രണ്ടര ലക്ഷത്തോളം രൂപ കൂടുതലാണ് നികുതിയടക്കമുള്ള കേരള വില. 50 ലക്ഷത്തിനുമുകളിലേക്കു വിലയുള്ള ആഡംബര കാറുകളുടെ കാര്യം പറയാനില്ല. ഇങ്ങനെ ഉയർന്ന വില നൽകി വാങ്ങിയാലും വിൽക്കുമ്പോൾ (റീസെയിൽ) കിട്ടുന്ന വില ഡൽഹി നിലവാരത്തിൽത്തന്നെ. റീസെയിൽ വാല്യു കുറവായതിനാൽ, കയ്യിലുളള വാഹനം എക്സ്ചേഞ്ച് ചെയ്ത് പുതിയതു വാങ്ങാൻ മടിക്കുകയാണ് പലരും. ഡൽഹി പോലെ ഏതെങ്കിലും സ്ഥലത്തെ വിലാസം ഒപ്പിച്ച് അവിടെ നിന്നു പ്രീമിയം കാർ വാങ്ങുമ്പോൾ ലക്ഷങ്ങളാണു ലാഭം. പ്രീമിയം കാർ വാങ്ങുന്ന വിഭാഗത്തിന് ഇങ്ങനെ വിലാസം സംഘടിപ്പിക്കാൻ പ്രയാസവുമില്ല.

പ്രളയത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരിൽ റോഡ് നികുതിയിലും ജിഎസ്ടിയിലും ഒരോ ശതമാനം വർധന കൊണ്ടുവന്ന് വാഹനത്തിനുമേൽ 2 അധികനികുതി ബാധകമാക്കിയതാണ് പ്രതിസന്ധിക്കു തുടക്കമിട്ടത്. റോഡ് നികുതി കണക്കാക്കുന്നത് ജിഎസ്ടി അടക്കമുള്ള വാഹനവിലയ്ക്കുമേൽ ആണെന്നതിനാൽ അധികനികുതിക്കുമേൽ അധികനികുതി എന്ന പ്രത്യേക സാഹചര്യമാണുണ്ടായത്. ഇതു ചർച്ചയായപ്പോൾ, അധിക റോഡ് നികുതി പിൻവലിക്കുകയല്ല, അത് ഉൾപ്പെടെയുള്ള നിരക്കാണ് പുതിയ നിരക്ക് എന്നു  ക്രമപ്പെടുത്തുകയാണു സർക്കാർ ചെയ്തതെന്നു ഡീലർമാർ പറയുന്നു.

ഇതിൽ, ജിഎസ്ടിക്കൊപ്പമുള്ള 1% പ്രളയസെസ് ഈ മാസം അവസാനിക്കുമെങ്കിലും രാജ്യത്തെ ഏറ്റവും ഉയർന്ന റോഡ് നികുതി ഇവിടെ തുടരുകയാണ്. 20 ലക്ഷം രൂപയ്ക്കുമേൽ വിലയുള്ള കാറുകൾക്ക് 21% ആണു റോഡ് നികുതി. മിക്ക സംസ്ഥാനങ്ങളിലും ഇത് 10–12% ആണ്. കേരളം നികുതി താഴ്ത്തിയാൽ വിൽപന കൂടുമെന്ന് സർക്കാർ അംഗീകരിക്കുന്നില്ല. പല സ്ലാബുകളായി നികുതി ഈടാക്കുന്ന രീതിയാണു കേരളത്തിൽ. വിലയുടെ നിശ്ചിതശതമാനം എന്നു തീരുമാനിച്ചശേഷം വിവിധ സ്ലാബുകളായി തിരിച്ച് പല നിരക്കുകൾ നിർണയിക്കുന്നതു തന്നെ വിമർശിക്കപ്പെടുന്നുണ്ട്. 2 ലക്ഷത്തിനുമേൽ വിലയുള്ള ഇരുചക്രവാഹനങ്ങൾക്ക് 21% നികുതി എന്ന സ്ലാബ് ഉദാഹരണം. കേരളത്തിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ചില ബൈക്കുകൾ ഉൾപ്പെടെ പല മോഡലുകൾക്കും 2 ലക്ഷത്തെക്കാൾ ആയിരമോ പതിനായിരമോ രൂപ വിലക്കയറ്റമുണ്ടായിട്ടുണ്ട്. അതിന്റെ പേരിൽ അവയ്ക്ക് ‘ആഡംബര’ സ്ലാബിലെ നികുതിയാണ് ഇപ്പോൾ നൽകേണ്ടിവരുന്നത്. സ്ലാബ് സമ്പ്രദായം എടുത്തുകളയുകയോ പുനർനിർണയിക്കുകയോ വേണം.

15 വർഷത്തെ നികുതി ഒന്നിച്ചടയ്ക്കുന്ന രീതി ഒഴിവാക്കി 5 വർഷത്തെ നികുതി മാത്രം ആദ്യം വാങ്ങുന്ന സമ്പ്രദായം കൊണ്ടുവന്നാൽത്തന്നെ പുതിയ വാഹന വിൽപനയ്ക്ക് കാര്യമായ ഗുണം ചെയ്യും. നാലോ അഞ്ചോ വർഷം മാത്രം ഉപയോഗിക്കാനായി പ്രീമിയം കാർ വാങ്ങുന്നവർ, 15 വർഷത്തെ നികുതിയായി എന്തിനു വൻ തുക നൽകണം എന്നു ചിന്തിച്ച് കേരളത്തിൽനിന്നു പിന്മാറുന്നു. ആഡംബര കാർ വ്യാപാരം കേരളത്തിൽനിന്നു മാറുന്നത് സർക്കാരിനു റോഡ് നികുതിയിനത്തിൽ കോടികളുടെ നഷ്ടമാണുണ്ടാക്കുക. സർക്കാരിന്റെ മുഖ്യവരുമാനങ്ങളിലൊന്നാണിത്. കോവിഡ് പ്രതിസന്ധിയിൽനിന്നു കരകയറാൻ പാടുപെടുകയാണ് വാഹനവിപണി. 

English Summary: Kerala Has Highest Road Tax In India Luxury Car Market Struggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com