ADVERTISEMENT

പുതുതലമുറ സഫാരി സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)ത്തിന്റെ ഉൽപ്പാദനം 10,000 യൂണിറ്റ് തികഞ്ഞതായി ടാറ്റ മോട്ടോഴ്സ്. പുണെയിലെ നിർമാണശാലയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് 100-ാമതു സഫാരി നിരത്തിലെത്തിയത്. തുടർന്നുള്ള നാലു മാസക്കാലത്തിനിടെ 9,900 സഫാരി കൂടി നിർമിക്കാൻ സാധിച്ചെന്നും ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി. അരങ്ങേറ്റം കഴിഞ്ഞ് നാലു മാസത്തിനകം ഈ നാഴികക്കല്ല് പിന്നിടാൻ സാധിച്ചതിൽ ഏറെ ആഹ്ലാദമുണ്ടെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര വെളിപ്പെടുത്തി. വിപണി സാഹചര്യങ്ങൾ ഏറ്റവും പ്രതികൂലമായി തുടരുന്നതിനിടെയാണ് ഈ നേട്ടമെന്നതും ഏറെ ശ്രദ്ധേയമാണ്. ജനപ്രിയമായ സഫാരിയുടെ പുനഃർജന്മത്തിനായി യത്നിച്ച വിവിധ സംഘങ്ങളുടെ മികവാണ് ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

tata-safari-1

ബ്രാൻഡിന്റെ പ്രൗഢ പാരമ്പര്യത്തിനൊപ്പം ഇംപാക്ട് 2.0 ഡിസൈൻ  ശൈലിയുടെയും ക്ഷമത തെളിയിച്ച ഒമേഗാർക് ആർക്കിടെക്ചറിന്റെയും സമന്വയമാണു സഫാരിയെന്നു ചന്ദ്ര വിശദീകരിക്കുന്നു. ആഗോളതലത്തിൽ തന്നെ എസ് യു വികളുടെ അടിസ്ഥാന നിലവാരമായി പരിഗണിക്കപ്പെടുന്ന, ലാൻഡ് റോവറിന്റെ ഡി എയ്റ്റ് പ്ലാറ്റ്ഫോമാണ് ഒമേഗാർക് ആർക്കിടെക്ചറിന് അടിത്തറ. കരുത്തിനൊപ്പം പൗഢമായ ആധുനികതയെയും  കോർത്തിണക്കിയാണു ടാറ്റ മോട്ടോഴ്സ് പുതിയ സഫാരി സാക്ഷാത്കരിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. 

ആറും ഏഴും സീറ്റുകളോടെ പുതിയസഫാരി വിൽപനയ്ക്കുണ്ട്. മുന്തിയ എസ് യു വികളുടെ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഫാരിക്കു സാധിച്ചെന്നാണു ടാറ്റയുടെ അവകാശവാദം; കഴിഞ്ഞ ഏപ്രിൽ – ജൂൺ ത്രൈമാസത്തിലെ വിൽപ്പന അടിസ്ഥാനമാക്കി  സഫാരിയുടെ വിപണി വിഹിതം 25.2% ആണെന്നും കമ്പനി വെളിപ്പെടുത്തുന്നു. സഫാരിക്കും ഹാരിയറിനും ചേർന്നു മുന്തിയ എസ് യു വികളുടെ വിഭാഗത്തിൽ 41.2% വിപണി വിഹിതമുണ്ടെന്നും ടാറ്റ മോട്ടോഴ്സ് കണക്കാക്കുന്നു.

English Summary: Tata Safari Records New Production Milestone As 10,000th Unit Rolls Out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com