ADVERTISEMENT

ഒറ്റ ദിവസം കൊണ്ട് 600 കോടി രൂപയുടെ ഇ സ്കൂട്ടർ വിറ്റതായി ഓല ഇലക്ട്രിക്. സ്വാതന്ത്യ്ര ദിനത്തിൽ പുറത്തിറക്കി എസ് വൺ, എസ് വൺ പ്രോ വൈദ്യുത സ്കൂട്ടറുകളുടെ വിൽപന ആരംഭിച്ച ബുധനാഴ്ചയാണ് ഈ നേട്ടം കൈവരിച്ചതെന്നും കമ്പനി വെളിപ്പെടുത്തി. ഓരോ നാലു സെക്കൻഡിലും ഒരു സ്കൂട്ടർ വീതം വിറ്റുപോയെന്നാണ് ഓല ഇലക്ട്രിക്കിന്റെ അവകാശവാദം. 24 മണിക്കൂറിനുള്ളിൽ മൊത്തം 600 കോടി രൂപയ്ക്കുള്ള സ്കൂട്ടറുകളാണു കമ്പനി വിറ്റത്. മൂല്യം അടിസ്ഥാനമാക്കിയാൽ രാജ്യത്തെ ഇരുചക്രവാഹന വ്യവസായം ഒറ്റ ദിനം നേടുന്ന വിൽപനയിലും അധികമാണിതെന്നും ഓല ഇലക്ട്രിക് അവകാശപ്പെട്ടു. എസ് വണ്ണിനും എസ് വൺ പ്രോയ്ക്കും ലഭിച്ച ഈ സ്വീകാര്യത പരിഗണിക്കുമ്പോൾ വൈദ്യുത വാഹനങ്ങളുടെ കാലം എത്തിയെന്നും കമ്പനി വിലയിരുത്തുന്നു.

കഴിഞ്ഞ ജൂലൈയിലാണ് ഓല പുതിയ ഇ സ്കൂട്ടറുകൾക്കുള്ള റിസർവ് ചെയ്യാനുള്ള അവസരം പ്രഖ്യാപിച്ചത്. ജൂലൈ 15ന് റിസർവേഷൻ ആരംഭിച്ച പിന്നാലെ 24 മണിക്കൂറിൽ ഒരു ലക്ഷത്തിലേറെ റിസർവേഷനുകളുമായി റെക്കോഡ് സൃഷ്ടിച്ചെന്നും ഓല ഇലക്ട്രിക് അവകാശപ്പെട്ടിരുന്നു. പിന്നാലെ സ്വാതന്ത്യ്ര ദിനത്തിലായിരുന്നു ഓലയുടെ ഇ സ്കൂട്ടറുകളുടെ ഔദ്യോഗിക അരങ്ങേറ്റം. 

നേരത്തെ റിസർവേഷൻ പൂർത്തിയാക്കിയവർക്ക് ഇ സ്കൂട്ടർ വാങ്ങാനുള്ള അവസരമാണ് ഓല ഇലക്ട്രിക് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. സ്കൂട്ടറിന്റെ നിറവും വകഭേദവും തിരഞ്ഞെടുക്കുന്നതിനൊപ്പം വായ്പയെടുത്താണോ മുൻകൂർ വില നൽകിയാണോ വാഹനം സ്വന്തമാക്കുന്നതെന്നും വ്യക്തമാക്കണം. നടപടിക്രമം പൂർത്തിയായാലുടൻ വാഹനം കൈമാറുന്ന തീയതി ഓല ഇലക്ട്രിക് അറിയിക്കും. അടുത്ത മാസം മുതൽ പുതിയ ഇ സ്കൂട്ടറുകൾ ഉപയോക്താക്കൾക്കു കൈമാറുമെന്നാണ് ഓലയുടെ വാഗ്ദാനം. സ്കൂട്ടർ വാങ്ങി 72 മണിക്കൂറിനകമാണ് ഓല ഇലക്ട്രിക് വാഹന ഡെലിവറിയുടെ ഏകദേശ തീയതി സംബന്ധിച്ച വിവരം നൽകുന്നത്.

‘ഫെയിം’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതോടെ 99,999 രൂപയാണ് ‘എസ് വൺ’ വൈദ്യുത സ്കൂട്ടറിന്റെ ഷോറൂം വില(സംസ്ഥാനതല ആനൂകൂല്യം പുറമെ). മുന്തിയ വകഭേദമായ ‘എസ് വൺ പ്രോ’യ്ക്ക് 1,29,999 രൂപയാണു വില.

English Summary: Ola Electric sells S1 scooters worth over 600 Crore in just One Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com