ADVERTISEMENT

ക്ലാസിക് കാറിന്റെ ആകൃതി നിലനിർത്തി തന്നെ പറക്കും കാർ എന്ന ആശയം സാക്ഷാത്കരിച്ചു ഫ്രഞ്ച് നിർമാതാക്കളായ റെനോ.  റെനോ ഫോർ എല്ലിന്റെ വജ്രജൂബിലി ആഘോഷവേളയിലാണു റെനോ, ദ് ആഴ്സനലിന്റെ സഹകരണത്തോടെ സമാന ആകൃതിയുള്ള പറക്കും കാർ ആയി  എയർ ഫോർ പുറത്തിറക്കിയത്.  സ്വാതന്ത്യ്രത്തിന്റെ ചിഹ്നമാണ് എയർ ഫോർ എന്നാണു റെനോയുടെ വിശേഷണം. ഗതാഗതം സങ്കീർണമാവുകയും ജീവിതം നിശ്ചലമാവുകയും ചെയ്യുന്ന ഘട്ടത്തിൽ വാനിൽ തടസ്സങ്ങളില്ലെന്ന തിരിച്ചറിവാണ് എയർ ഫോറിലേക്കു നയിച്ചതെന്നും കമ്പനി വിശദീകരിക്കുന്നു.

പൂർണമായും കാർബൺ ഫൈബർ നിർമിതമാണ് എയർ ഫോറിന്റെ ബോഡി. പോരെങ്കിൽ യഥാർഥ റെനോ ഫോർ എല്ലിനോടു നീതി പുലർത്തുന്ന രൂപകൽപ്പനയും. ആറു പതിറ്റാണ്ടു മുമ്പ് നിരത്തിലെത്തിയ ഫോർ എല്ലിലേക്ക് ആകാശയാത്രയ്ക്ക് അനിവാര്യമായ ത്രസ്റ്റ്, ലിഫ്റ്റ് തുടങ്ങിയ ആശയങ്ങൾ ഉൾപ്പെടുത്തുകയായിരുന്നെന്നു റെനോ വെളിപ്പെടുത്തുന്നു. ചക്രങ്ങൾക്കു പകരം ഇരട്ട ബ്ലേഡുള്ള നാലു പ്രൊപ്പല്ലറാണു കാറിലുള്ളത്. വാഹനത്തിന്റെ ഓരോ മൂലയ്ക്കും ഓരോന്നെന്ന കണക്കിൽ. 

റോട്ട ഫ്രെയിമിന്റെ മധ്യത്തിലായാണ് ഷാസിയുടെ സ്ഥാനമെന്നു റെനോ വ്യക്തമാക്കുന്നു. മുന്നിൽ ബന്ധിപ്പിച്ചിട്ടുള്ള റെനോ ഫോർ എൽ ഉയർത്തി വേണം എയർ ഫോറിലേക്കു പ്രവേശിക്കാൻ.

പറക്കും കാറിനു കരുത്തേകുന്നത് 22,000 എം എ എച്ച് ലിതിയം പോളിമർ ബാറ്ററികളാണ്. മൊത്തം 90,000 എം എച്ചാണു ബാറ്ററി പായ്ക്കിന്റെ ശേഷി. 700 മീറ്റർ വരെ ഉയരത്തിൽ പറക്കുന്ന എയർ ഫോറിന്റെ പരമാവധി വേഗം മണിക്കൂറിൽ 93.6 കിലോമീറ്ററാണ്. 

ഓരോ പ്രൊപ്പല്ലറിലും 95 കിലോഗ്രാം വീതം  ആകെ 380 കിലോഗ്രാമാണ് എയർ ഫോറിന്റെ പരമാവധി ത്രസ്റ്റ്. വരുംദിനങ്ങളിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്ന എയർ ഫോർ അടുത്ത വർഷം ആദ്യം യു എസിൽ അവതരിപ്പിക്കാനും റെനോയ്ക്കു പദ്ധതിയുണ്ട്. റെനോ 1961 മുതൽ 1992 വരെയുള്ള കാലത്തിനിടെ നിർമിച്ചു വിറ്റ കാറാണ് ഫോർ എൽ. ലളിതവും കാര്യക്ഷമവും വൈവിധ്യപൂർണവുമായ വാഹനം എന്നു കമ്പനി പരിചയപ്പെടുത്തിയ വാഹനത്തിന് അന്നത്തെ റെനോ ഗ്രൂപ് മേധാവി പിയറി ഡ്രെഫസ് ആണു ബ്ലൂ ജീൻസ് കാർ എന്ന വിശേഷണം നൽകിയത്.

English Summary: Renault AIR4 debuts as concept flying machine shaped like a classic car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com