ADVERTISEMENT

തിരുവനന്തപുരം/കൊച്ചി∙ വാഹന ഗ്ലാസിൽ നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന പ്ലാസ്റ്റിക് ലെയർ പതിക്കുന്നതിന് അനുമതി നൽകുന്ന കേന്ദ്രസർക്കാരിന്റെ നിയമഭേദഗതി സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി സംസ്ഥാന മോട്ടർ വാഹനവകുപ്പ് വകുപ്പിന്റെ  നിയമവിഭാഗത്തിന്റെ റിപ്പോർട്ട് തേടി. കേന്ദ്രവ്യവസ്ഥ പ്രകാരം ഗ്ലാസിൽ ഫിലിം ഒട്ടിക്കാൻ വാഹനയുടമയ്ക്ക് അധികാരമുണ്ടോ അതോ വാഹന നിർമാണ ഘട്ടത്തിലാണോ ചെയ്യേണ്ടത് എന്നതിലാണ് വകുപ്പ് വ്യക്തത തേടുന്നതെന്ന് ഗതാഗത കമ്മിഷണറുടെ ഓഫിസ് അറിയിച്ചു. 

 

ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) ഗ്ലോബൽ ടെക്നിക്കൽ റഗുലേഷൻ (ജിടിആർ) എന്ന രാജ്യാന്തര മാനദണ്ഡം പരിഗണിച്ചാണ് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) വാഹന ഗ്ലാസ് സംബന്ധിച്ച ഇന്ത്യൻ ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത് (ഐഎസ് 2553 (പാർട്ട് 2) റിവിഷൻ 1: 2019). 

പ്ലാസ്റ്റിക് ലെയറുകൾക്കു പ്രകാശസുതാര്യത മാനദണ്ഡത്തിനു (വിഷ്വൽ ട്രാൻസ്മിഷൻ ഓഫ് ലൈറ്റ്– വിഎൽടി– ശതമാനം) പുറമേ, 5 കർശന പരിശോധനകൾ കൂടി ബിഐഎസ് നിർദേശിച്ചിട്ടുണ്ട്. ഉരസൽ (പോറൽ) മൂലം സുതാര്യത കുറയുമോ, ഈർപ്പം പിടിക്കുമോ, ചൂടു താങ്ങുമോ, തീപിടിത്ത സാധ്യതയുണ്ടോ, രാസവസ്തുക്കൾ പ്രയോഗിക്കപ്പെട്ടാൽ സ്വഭാവം മാറുമോ എന്നിവയാണ് സർക്കാർ അംഗീകൃത പരിശോധനശാലകളിൽ ചെയ്യേണ്ടത്. 

 

ഇതെല്ലാം പാലിക്കപ്പെടുന്ന ഗ്ലെയ്സിങ് മെറ്റീരിയൽ നിർമിക്കാനേ അംഗീകാരം ലഭിക്കൂ. നേരത്തേ വിപണിയിലുണ്ടായിരുന്നതും കോടതി നിരോധിച്ചിട്ടും പലരും ഇപ്പോഴും ഉപയോഗിക്കുന്നതുമായ സൺഫിലിം, 2020 ജൂലൈയിൽ വിജ്ഞാപനം ചെയ്ത പരിശോധനകളോ മാനദണ്ഡങ്ങളോ പാലിച്ചുള്ളതാവില്ല. മാത്രമല്ല, പുതിയ ഭേദഗതി പ്രകാരമുള്ള പ്ലാസ്റ്റിക് ലെയർ ഒട്ടിക്കേണ്ടത് നിർമാണത്തിന്റെ ഏതു ഘട്ടത്തിലെന്നതിൽ പൂർണ വ്യക്തതയും വരേണ്ടതുണ്ട്.

2020 ജൂലൈയിലെ വിജ്ഞാപനത്തിൽ, മോട്ടർ സൈക്കിളുകളിലെ പിൻസീറ്റ് യാത്രികർക്കു സുരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തിയിരുന്നു.

 

English Summary: Motor Vehicle Department to Take Legal Advice on New Sun Film Rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com