നമ്പർ പ്ലേറ്റിൽ അഭ്യാസം; സോഷ്യൽ മീഡിയ വഴി പൊക്കി പൊലീസ്: ബൈക്കിന് ഫൈൻ 28500, കാറിന് 40500
Mail This Article
കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഇന്ത്യയിലെ പൊലീസുകാർ സോഷ്യൽ മീഡിയയുടെ സഹായം തേടാൻ ആരംഭിച്ചത് അടുത്തിടെയാണ്. ഇപ്പോൾ റോഡ് – ട്രാഫിക് നിയമങ്ങൾ പൊലീസുകാരുടെ അടുക്കൽ എത്തിക്കുന്നതു തന്നെ സോഷ്യൽ മീഡിയ ആയി മാറി.
നമ്പർ പ്ലേറ്റിൽ അഭ്യാസം കാട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഹരിയാനയിലെ യമുന നഗറിൽ ഹോണ്ട സിറ്റിയും ബജാജ് പൾസറും പിടികൂടി ഉടമകളെ അറസ്റ്റ് ചെയ്തു. ബൈക്കിന് 28500 രൂപയും കാറിന് 40500 രൂപയുമാണ് പൊലീസ് ഫൈൻ ചുമത്തിയിരിക്കുന്നത്.
റജിസ്ട്രേഷൻ പ്ലേറ്റിൽ നമ്പറിനു പകരം പേരുകൾ എഴുതിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘പ്രജാപതി’ എന്നു ഹോണ്ട സിറ്റിയിലും പൾസറിലും എഴുതി ആ വാഹനങ്ങൾ ഉപയോഗിച്ച് റീൽസ് ചെയ്ത യുവാക്കളുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് പൊലീസിന്റെ ശ്രദ്ധയിൽപെടുത്തിയതിനു പിന്നാലെ ഉടനടിയായിരുന്നു നടപടി. ഇതേ വാഹനങ്ങളുമായി നഗരത്തിലൂടെ യാത്ര നടത്തുന്നതിനിടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിൽ അനുവദനീയമല്ലാത്ത കൂട്ടിച്ചേർക്കലുകളും നമ്പർ പ്ലേറ്റിലെ അഭ്യാസവും ഫാൻസി നമ്പറുകളും ഉൾപ്പെടെ മോട്ടർ വെഹിക്കിൾ നിയമപ്രകാരം കുറ്റകരമാണ്.
വാഹനത്തിന്റെ ഷാസി നമ്പറും റജിസ്ട്രേഷൻ നമ്പറും ഉൾപ്പെടെ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഒരു തരത്തിലും ഇളവ് ലഭിക്കാത്ത കുറ്റമാണ് ഇത്.അതി സുരക്ഷാ നമ്പർ പ്ലേറ്റുകൾ ഉൾപ്പെടെയുള്ള നവീന സജീകരണങ്ങൾ വാഹനങ്ങളിൽ നൽകിയത് മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനാണ്. ഇത്തരം സാഹചര്യത്തിൽ വാഹനം ട്രാക്ക് ചെയ്യാൻ അധികാരികളെ സഹായിക്കുന്നത് നമ്പർ പ്ലേറ്റാണ്.
എംഎൽഎയുടെ ചെറുമകൻ എന്നു നമ്പർ പ്ലേറ്റിനൊപ്പം എഴുതി ചേർത്തതിന് യുവാവിനെ തമിഴ്നാട്ടിൽ അറസ്റ്റ് ചെയ്ത വാർത്ത രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. നമ്പർ പ്ലേറ്റിൽ ഏതെങ്കിലും വിധത്തിലുള്ള സ്റ്റിക്കർ പതിക്കുന്നത് ഉൾപ്പെടെ വലിയ നിയമലംഘനമായാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഇരുചക്ര വാഹനങ്ങളിൽ മടക്കി വയ്ക്കാവുന്ന വിധത്തിലുള്ള നമ്പർ പ്ലേറ്റുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും പിടികൂടിയാൽ കർശന നടപടി സ്വീകരിക്കുമെന്നുമാണ് ഉദ്യോഗസ്ഥ ഭാഷ്യം.
English Summary:Penalised for Fake Number Plates