വാഹനങ്ങളിൽ 6 എയർബാഗ്, നിയമം 18 മാസത്തേക്ക് നീട്ടിയേക്കും
Mail This Article
ഇന്ത്യയില്‍ വില്‍ക്കുന്ന, എട്ടു പേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന എല്ലാ കാറുകള്‍ക്കും ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നത് 18 മാസത്തേക്കു നീട്ടിവയ്ക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പത്തുലക്ഷം യൂണിറ്റ് എയർബാഗുകൾ അധികമായി വേണ്ടിവരുമെന്നും ഇന്ത്യയിൽ നിലവിൽ അതിനുള്ള നിർമാണ ശാലകളില്ലെന്നുമുള്ളതു പരിഗണിച്ചാണ് ഇത്.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആൻഡ് ഹൈവേ മന്ത്രാലയം ജനുവരിയില്‍ പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം ഒക്ടോബർ ഒന്നു മുതൽ പുറത്തിറങ്ങുന്ന എല്ലാ കാറുകളിലും ഇത് ബാധകമാകുമെന്നായിരുന്നു അറിയിച്ചത്. ആറ് എയർബാഗുകൾ നിർബന്ധമാക്കിയാൽ ഇപ്പോഴത്തേക്കാൾ 3 ഇരട്ടി, അതായത് ഏകദേശം 18 ദശലക്ഷം എയർബാഗുകൾ അധികം വേണ്ടിവരും. ഈ അധികം ആവശ്യം നിറവേറ്റാനുള്ള ശേഷി ഇന്ത്യയിലെ എയർബാഗ് നിർമാതാക്കൾക്കില്ലെന്നതിനാലാണ് സമയം നീട്ടി നൽകുന്നത് പരിഗണിക്കുന്നത് എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
കഴിഞ്ഞ ജനുവരി 14ന് പുറത്തിറക്കിയ കരട് വിജ്ഞാപനം അനുസരിച്ച് എം1 വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളിലാണ് (എട്ടു യാത്രക്കാരെ വരെ വഹിക്കാവുന്ന, 3.5 ടണ്ണില്‍ കുറവ് ഭാരമുള്ളവ) ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നത്. മുന്‍ഭാഗത്ത് രണ്ടെണ്ണവും നാലു ഡോറുകളിലും ഓരോന്നു വീതവും എഐഎസ്-099 നിലവാരത്തിലുള്ള എയര്‍ബാഗുകളാണ് വേണ്ടത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡിന്റെ (BIS) മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇതില്‍ കാലാകാലങ്ങളില്‍ മാറ്റങ്ങളുണ്ടാവുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
ഇന്ത്യയിൽ അടുത്തകാലം വരെ വാഹനസുരക്ഷയുടെ കാര്യത്തില്‍ കാര്യമായ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നില്ല. 2019 ഏപ്രില്‍ ഒന്നിനാണ് ഡ്രൈവറുടെ എയര്‍ബാഗ് അടക്കമുള്ള പല സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കിയത്. പുതിയ കാറുകളില്‍ മുന്‍ സീറ്റിലെ യാത്രക്കാരന് എയര്‍ബാഗ് നിര്‍ബന്ധമാക്കിയത് 2022 ജനുവരി ഒന്നിനായിരുന്നു.
കൂടുതല്‍ എയര്‍ ബാഗുകള്‍ വരുന്നതോടെ സുരക്ഷ വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. എന്നിരിക്കിലും പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതോടെ കാര്‍ വിലയില്‍ കുറഞ്ഞത് 50,000 രൂപയുടെ വര്‍ധനയുണ്ടാകുമെന്നു കരുതുന്നു. പല കാറുകളുടെയും ഇന്റീരിയര്‍ ഘടനയില്‍ മാറ്റങ്ങള്‍ വേണ്ടി വരും. 2022-2023 ല്‍ മലിനീകരണം നിയന്ത്രിക്കാനുള്ള CAFE ആൻഡ് ബിഎസ് 6 എമിഷന്‍ നിയന്ത്രണങ്ങളുടെ രണ്ടാംഘട്ടം കൂടി നടപ്പാക്കുന്നതോടെ കാർ വിലയില്‍ വര്‍ധനവുണ്ടാകും. ഇതിന്റെ കൂടെയാണ് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ കാരണമുള്ള വില വര്‍ധന.
നിലവില്‍ പല നിര്‍മാതാക്കളും കാറുകളില്‍ ആറ് എയര്‍ബാഗ് ഉള്‍പ്പെടുത്തിയിട്ടില്ല. പത്തു ലക്ഷം രൂപയിലേറെ വിലയുള്ള കാറുകളിലാണ് നിലവില്‍ ഈ സൗകര്യമുള്ളത്. കിയ കരന്‍സ് മാത്രമാണ് ഇക്കൂട്ടത്തില്‍ വ്യത്യസ്തം. സുരക്ഷയേക്കാള്‍ കാര്‍ വിലയ്ക്കും മറ്റു ചെലവുകള്‍ക്കും പ്രാധാന്യം നല്‍കുന്നുവെന്ന ചീത്തപ്പേര് നേരത്തേതന്നെ ഇന്ത്യന്‍ കാര്‍ വിപണിക്കുണ്ട്. ക്രാഷ് ടെസ്റ്റുകളില്‍ മികച്ച പ്രകടനം നടത്താനും കാര്‍ സുരക്ഷയെക്കുറിച്ചുള്ള ഗ്ലോബല്‍ എന്‍സിഎപി റേറ്റിങ് വര്‍ധിപ്പിക്കാനും കാര്‍ നിർമാതാക്കള്‍ക്ക് പുതിയ മാനദണ്ഡം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്.
English Summary: Government could delay six airbag rule by up to 18 months