എല്ലാ കാറുകളിലും 6 എയർബാഗ്, നിർബന്ധമാക്കുന്നത് 2023 ഒക്ടോബർ മുതൽ
Mail This Article
ന്യൂഡൽഹി∙ കാറുകളിലും എസ്‌യുവികളിലും 6 എയർബാഗുകൾ ഉണ്ടാകണമെന്ന നിബന്ധന 2023 ഒക്ടോബർ 1 മുതലേ നിർബന്ധമാക്കൂ എന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നാളെ മുതൽ നിർമിക്കുന്നവയ്ക്ക് 6 എയർബാഗ് നിർബന്ധമെന്നായിരുന്നു തീരുമാനമെങ്കിലും, കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഉപകരണങ്ങൾ കിട്ടാനുള്ള കാലതാമസം വാഹന നിർമാതാക്കൾ ചൂണ്ടിക്കാണിച്ചതിനാലാണു നീട്ടിവച്ചതെന്നു മന്ത്രി പറഞ്ഞു.
ജനുവരിയിൽ മന്ത്രാലയം കരടു വിജ്ഞാപനമിറക്കിയിരുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ സമഗ്ര പദ്ധതിയോടനുബന്ധിച്ചായിരുന്നു ഇത്. രാജ്യത്തെ വാഹനാപകടങ്ങളിലുണ്ടാകുന്ന മരണങ്ങളിൽ 11% സീറ്റ് ബെൽറ്റും മറ്റു സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതിനാലാണെന്ന് വിവിധ റിപ്പോർട്ടുകളുണ്ടായിരുന്നു. 6 എയർബാഗ് നിർബന്ധമാക്കുന്ന നടപടിക്കെതിരെ പല വാഹന നിർമാതാക്കളും രംഗത്തു വന്നിരുന്നു. വില കൂടുമെന്നും അതു കാർ വിപണിയെ ബാധിക്കുമെന്നും കോവിഡ് തിരിച്ചടിക്ക് ആക്കം കൂട്ടുമെന്നും അവർ പറഞ്ഞു.
എന്നാൽ ഈ വാദങ്ങളെയൊക്കെ ഗഡ്കരി നിരാകരിച്ചിരുന്നു. ഒരു എയർബാഗ് ഘടിപ്പിക്കാൻ ഏറിയാൽ 900 രൂപയേ ചെലവുണ്ടാകൂവെന്നും ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വാഹനങ്ങളിൽ 6 എയർബാഗുകൾ ഘടിപ്പിക്കുകയും അതേ വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കുമ്പോൾ 2 എയർബാഗുകൾ മാത്രമാക്കുകയും ചെയ്യുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
English Summary: 6 Airbags In Cars A Must From October 2023