ADVERTISEMENT

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. സംസ്‌കാരം, ഭാഷകള്‍, ജീവിതരീതി എന്നിവയെല്ലാം ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. ഇതേ പോലെ ഇവിടുത്തെ ട്രാഫിക് നിയമങ്ങളും വൈവിധ്യവും വിചിത്രവുമാണ്. വികസിത രാജ്യങ്ങളിലെ പൊലീസുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ പൊലീസ് സൗമ്യതയുള്ളവരാണെന്ന് വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവര്‍ സാക്ഷ്യപ്പെടുത്താറുണ്ട്. എന്നാല്‍ ഇന്ത്യയിലെ ഒട്ടുമിക്ക ട്രാഫിക് നിയമങ്ങളും വിദേശികളെയും വിദേശത്തു ഡ്രൈവ് ചെയ്ത ശേഷം ഇന്ത്യയില്‍ എത്തുന്നവരെയും അദ്ഭുതപ്പെടുത്തും. അത്തരത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നില നില്‍ക്കുന്ന ചില 'വിചിത്ര' നിയമങ്ങളെ അറിയാം. അവ്യക്തമായ ലംഘനങ്ങള്‍ക്ക് പിഴ ഈടാക്കിയ സാഹചര്യവും ഇവിടെയുണ്ട്. സാധാരണ സാഹചര്യങ്ങളില്‍ ഇവ നടപ്പാക്കാറില്ലെങ്കിലും ഇവയുടെ ആവശ്യം നിഷേധിക്കാനുമാകില്ല.

 

പാര്‍ക്കിങ് സ്ഥലങ്ങളില്‍ പാത തടസപ്പെടുത്തിയാല്‍ പിഴ

 

ഇന്ത്യയിലെ വലിയ നഗരങ്ങള്‍ ഏറ്റവും അധികം നേരിടുന്ന വലിയ പ്രശ്‌നമാണ് പാര്‍ക്കിങ് സ്ഥലങ്ങളില്ലാത്തതിന്റെ അപാകത. പാര്‍ക്കിങ് ഏരിയ ഉള്ള സ്ഥലങ്ങളില്‍ തന്നെ സ്വന്തം കാര്യം മാത്രമാണ് ഇവിടെയുള്ളവര്‍ക്ക്. എന്നാല്‍ ഇങ്ങനെയുള്ള പൊതു പാര്‍ക്കിങ് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത വിധം പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാമെന്ന ഒരു നിയമം ഇവിടെയുണ്ട്. ഇത്തരത്തിലുള്ള പാത തടയുന്നത് നിയമപാലകരെ അറിയിച്ചാല്‍ 100 മുതല്‍ 1000 രൂപ വരെ പിഴ ഈടാക്കാം. പാര്‍ക്കിങ്ങില്‍ കുടുങ്ങിയതിന്റെ പേരില്‍ ആളുകള്‍ പൊലീസിനെ വിളിക്കാറില്ലെങ്കിലും ഇത്തരം ഒരു നിയമം ഇവിടെയുണ്ട്.

 

പ്രഥമശുശ്രൂഷ നല്‍കാതിരുന്നാല്‍ പിഴ

 

ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രം കേട്ടിട്ടുള്ള നിയമമാണ് ഇത്. മറ്റിടങ്ങളില്‍ അവയുടെ രീതിയും വ്യത്യസ്തപ്പെടാം. അപകടമുണ്ടായാല്‍ വാഹനത്തിലെ മറ്റു യാത്രക്കാരന്/യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന സാഹചര്യത്തില്‍ പ്രഥമശുശ്രൂഷ നല്‍കാന്‍ ഡ്രൈവര്‍ പരാജയപ്പെട്ടാല്‍ 1000 രൂപ വരെ പിഴ ഈടാക്കാം. ചില സാഹചര്യങ്ങളില്‍ 500 രൂപ പിഴയും 3 മാസം തടവും ശിക്ഷ ലഭിക്കാമെന്നും ഈ നിയമത്തില്‍ പറയുന്നു. ഈ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വാഹനത്തിലും പ്രഥമ ശുശ്രൂഷ കിറ്റ് വേണമെന്ന നിബന്ധന വന്നത്. പുതിയ വാഹനത്തില്‍ ഇവ ഉറപ്പാക്കണമെന്നും നിയമമുണ്ട്.

 

കാറിനുള്ളിലെ പുകവലി

 

പൊതുസ്ഥലത്ത് വാഹനത്തിനുള്ളില്‍ പുകവലിക്കുന്നത് ഡല്‍ഹി എന്‍സിആര്‍ പ്രദേശങ്ങളില്‍ നിയമവിരുദ്ധമാണ്. യാത്രക്കാരില്‍ നിന്ന് 1000 രൂപ പിഴ ഈടാക്കും. വാഹനങ്ങളിലും പൊതുഇടങ്ങളിലും പുകവലി നിരുത്സാഹപ്പെടുത്തുക എന്നതിന് പിന്തുണ നല്‍കിയാണ് ഈ കര്‍ശന നിയമം നടപ്പിലാക്കുന്നത്. പുകവലി വാഹനത്തിന്റെ നിയന്ത്രണത്തെ ബാധിക്കുമെന്നതും നിയമത്തിനു പിന്നിലുള്ള കാരണമാണ്.

 

ഉപയോഗത്തിന് വാഹനം കൈമാറ്റം ചെയ്യുന്നത്

 

ഈ നിയമവും കൂടുതല്‍ പറയപ്പെടുന്നത് ചെന്നൈ മേഖലയിലാണ്. ചെറിയ സമയത്തേക്ക് വാഹനം കടം വാങ്ങി ഉപയോഗിക്കുന്നവര്‍ക്ക് വാഹനത്തെക്കുറിച്ച് പൂര്‍ണമായി അറിവുണ്ടായിരിക്കണമെന്നാണ് പൊലീസ് നിര്‍ബന്ധിക്കുന്നത്. വ്യക്തമായ മറുപടി ലഭിക്കാത്തപക്ഷം കാര്‍ കൈമാറ്റം ചെയ്ത വകുപ്പില്‍ 1000 രൂപയും പിഴ ഈടാക്കാം. മോഷ്ടാക്കള്‍ കടം വാങ്ങിയ വാഹനങ്ങളില്‍ തട്ടിപ്പ് വ്യാപകമാക്കിയതോടെയാണ് നിയമം കര്‍ശനമായത്. മോഷണങ്ങള്‍ തടയുന്നതിനൊപ്പം വാഹനം പരിചയമില്ലാത്തവര്‍ ഡ്രൈവ് ചെയ്ത്  അപകടമുണ്ടാക്കുന്നതും തടയുക എന്നതാണ് ലക്ഷ്യം.

 

സിനിമ സ്‌ക്രീന്‍

 

ഡ്രൈവറുടെ ശ്രദ്ധ ലഭിക്കുന്ന വിധത്തില്‍ വിഡിയോ സ്‌ക്രീനുകള്‍ സ്ഥാപിക്കുന്നത് പിഴ ഈടാക്കാനുള്ള സാധ്യതയുണ്ട്. വാഹനങ്ങള്‍ ചലിക്കുന്ന സമയങ്ങളില്‍ ഇത്തരത്തില്‍ വിഡിയോ പ്ലേ ചെയ്യുന്ന സംവിധാനങ്ങള്‍ക്ക് 1000 രൂപ വരെ പിള ലഭിക്കും. മുംബൈയില്‍ ഇത് കര്‍ശനമാണ്. നിര്‍മാതാക്കള്‍ നല്‍കുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം വാഹനത്തിന്റെ ഇസിയു അല്ലെങ്കില്‍ ഹാന്‍ഡ്‌ബ്രേക്കുമായി ബന്ധപ്പെടുത്തിയിരിക്കും. അതിനാല്‍ വാഹനം നീങ്ങി തുടങ്ങുമ്പോള്‍ വിഡിയോ പ്ലേ ചെയ്യാനാകില്ല. ഇതിനാല്‍ ഇന്‍ബില്‍റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് പ്രശ്‌നങ്ങളില്ല.

 

അപരിചിതര്‍ക്ക് ലിഫ്റ്റ് നല്‍കാനാകില്ല

 

അപരിചിതരായ യാത്രക്കാര്‍ക്ക് വാഹനത്തില്‍ ലിഫ്റ്റ് നല്‍കുന്നത് ഇന്ത്യയില്‍ കുറ്റകരമാണ്. നിയമം അനുശാസിക്കാത്ത ടാക്‌സി എന്ന നിലയില്‍ വാഹനം പിടിച്ചെടുക്കാന്‍ നിയമപാലകര്‍ക്ക് അവകാശമുണ്ട്. സ്ത്രീകള്‍ക്കെതിരെ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനാണ് ഈ നിയമം. സ്വകാര്യ വാഹനങ്ങള്‍ വാണിജ്യത്തിന് ഉപയോഗിക്കുന്നില്ല എന്നും ഈ നിയമം വഴി ഉറപ്പാക്കാം. 

 

English Summary: Strange Traffic Rules In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com