ADVERTISEMENT

മനോരമ ഫാസ്റ്റ്ട്രാക്ക് തയാറാക്കിയ ‘സേഫ്‌ഡ്രൈവ്’ പുസ്തകം ഗതാഗതമന്ത്രി ആന്റണി രാജു നിയമമന്ത്രി പി. രാജീവിനു നൽകി പ്രകാശനം ചെയ്തു. റോഡ് അപകടങ്ങൾ വർധിക്കുകയും നിയമലംഘനങ്ങൾ വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിനു പുതിയൊരു ഡ്രൈവിങ് സംസ്കാരം എന്ന ആശയം മുൻനിർത്തിയാണ് മനോരമ ബുക്സ് പുസ്തകം പുറത്തിറക്കിയത്. 

കേരളത്തിൽ നാലിലൊരു കുടുംബത്തിനു കാറുണ്ട്. മൂന്നിലൊരാൾക്ക് ഏതെങ്കിലും വാഹനവും. സ്വകാര്യ വാഹനങ്ങളെ കൂടുതൽ ആശ്രയിക്കുന്നവരാണു നാം. വീട്ടിലൊരു ഡ്രൈവറെങ്കിലുമുള്ള കേരളത്തിൽ റോഡിന്റെ സുരക്ഷിതത്വം അതിപ്രധാനം. ‘സേഫ്‌ഡ്രൈവ്’ ആ ലക്ഷ്യത്തിലേക്കുള്ള ചുവടാണ്. കൂടുതൽ മികവുറ്റതാകണം സ്വന്തം ഡ്രൈവിങ് എന്നു കരുതുന്നവർക്കുള്ളതാണ് ഈ പുസ്തകം. വർഷങ്ങൾക്കു മുൻപ് ലൈസൻസ് എടുത്തവർക്ക് ഇതൊരു തുടർപഠന സഹായിയാണ്. ലൈസൻസ് എടുക്കാൻ പോകുന്നവർക്ക് ഒരു പാഠ്യപദ്ധതിയും. ഓരോരുത്തരും റോഡ് നിയമങ്ങൾ പാലിച്ചും ശ്രദ്ധയോടെയും വാഹനമോടിച്ചാൽ അപകടമൊഴിവാകും. ആ കരുതലാണ് സേഫ്‌‍ഡ്രൈവിന്റെ ഓരോ താളിലെയും കരുത്ത്. 

fasttrack-safedrive-1

മനുഷ്യജീവനും വരുമാനവും നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന മഹാവിപത്താണ് റോഡ് അപകടങ്ങൾ. ഓരോ വർഷവും നാലായിരത്തോടടുത്ത് ജീവൻ കേരളത്തിലെ റോഡുകളിൽ പൊലിയുന്നു. രാജ്യത്ത് റോഡ് അപകടങ്ങൾ കാരണമുണ്ടാകുന്നത് പ്രതിവർഷം 1.47 ലക്ഷം കോടി രൂപയ്ക്കു തുല്യമായ നഷ്ടം! നമ്മുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 0.77 ശതമാനമാണത്. അങ്ങനെ, ഓരോ അപകടവും രാഷ്ട്രപുരോഗതിക്കും വിലങ്ങുതടിയാകുന്നു. 

സ്വന്തം അശ്രദ്ധ കാരണം അപകടമുണ്ടാകരുത് എന്ന് ഓരോരുത്തരും മനസ്സിരുത്തിയാൽ ഈ അവസ്ഥ മാറും. അതിനു പുതിയൊരു ഗതാഗതസംസ്കാരം വളർത്തിയെടുക്കണം. ഡ്രൈവിങ് ഒരു തുടർപഠനമാകണം. ചിത്രങ്ങളും ക്യുആർ കോഡ് വിഡിയോകളും ഗ്രാഫിക്സും ഉൾപ്പെടുത്തിയ മൾട്ടിമീഡിയ പുസ്തകത്തിൽ ഡ്രൈവിങ് ടെസ്റ്റ്, റോഡ് നിയമങ്ങൾ, റോഡ് സൈൻ, മാർക്കിങ്, ഡ്രൈവിങ് പൊസിഷൻ, ട്രോമ കെയർ, ആർടിഒ സേവനങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ വിവരങ്ങളുമുണ്ട്. 

English Summary: Manorama Fasttrack Safe Drive Book

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com