സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി കാറിന്റെ സുരക്ഷ വര്‍ധിപ്പിച്ച് ബോഷ്. കമ്പനിയിലെ എൻജിനീയര്‍ക്കുണ്ടായ വാഹനാപകടമാണ് ഇങ്ങനെയൊരു മാറ്റത്തിലേക്ക് ബോഷിനെ കൊണ്ടെത്തിച്ചത്. ഒരു ചിപ്പു പോലും കൂടുതലായി വയ്ക്കാതെ നിലവിലെ സോഫ്റ്റ്‌വയറില്‍ മാത്രം മാറ്റം വരുത്തിയാണ് കാര്‍ യാത്രികരുടെ സുരക്ഷ ബോഷ് വര്‍ധിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
2019ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിനിടെ അമേരിക്കയിലെ ബോഷ് എൻജിനീയറിങ് മാനേജരായ റമീസ് അഹമ്മദിന് അപകടമുണ്ടായി. അദ്ദേഹം സഞ്ചരിച്ച കാറിന്റെ പാസഞ്ചര്‍ സൈഡില്‍ ഒരു മോട്ടോര്‍ സൈക്കിള്‍ വന്ന് ഇടിച്ചു. അപകടം കഴിഞ്ഞപ്പോൾ യാത്രികരുടെ സുരക്ഷ സംബന്ധിച്ച് റമീസ് അഹമ്മദിന്റെ ഉള്ളില്‍ പല ചിന്തകളും ഉയര്‍ന്നു. പൊതുവേ വലിയ അപകടങ്ങള്‍ സംഭവിക്കില്ലെന്ന് കാര്‍ സുരക്ഷാ എൻജിനീയര്‍മാര്‍ കരുതുന്ന ഭാഗത്തായിരുന്നു മോട്ടോര്‍ സൈക്കിള്‍ ഇടിച്ചത്. എന്നാല്‍ ഇതേ ഭാഗത്ത് വലിയൊരു വാഹനം ഇടിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു?

ആ ചോദ്യത്തിനുള്ള ഉത്തരമാണ് അമേരിക്കയില്‍ തിരിച്ചെത്തിയ ശേഷം റമീസ് അഹമ്മദ് തേടിയത്. കമ്പനിക്ക് സാമ്പത്തിക ബാധ്യതകളൊന്നും വരുത്താതെ യാത്രികരുടെ സുരക്ഷ കൂട്ടുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. സോഫ്റ്റ്‌വെയറില്‍ വരുത്തിയ മാറ്റങ്ങള്‍ വഴി കാറിന്റെ 'സുരക്ഷിത' ഭാഗങ്ങളെന്നു ഭാഗങ്ങളെന്നും കരുതുന്നിടത്തും അപകടമുണ്ടായാല്‍ വളരെ വേഗത്തില്‍ അപകടം എയര്‍ബാഗും സീറ്റ്‌ബെല്‍റ്റും അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജീവമാകുംവിധമാണ് സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തിയത്.
'സെന്‍സറുകള്‍ അധികം ചേര്‍ത്തുകൊണ്ട് സുരക്ഷാ സംവിധാനം വര്‍ധിപ്പിക്കുകയായിരുന്നു എളുപ്പമുള്ള പണി. എന്നാല്‍ അതിനു നില്‍ക്കാതെ സോഫ്റ്റ്‌വയരില്‍ മാത്രം മാറ്റം വരുത്തിയാണ് ബോഷ് ഈ പ്രശ്‌നം പരിഹരിക്കുന്നത്. ഇതിന്റെ മുഴുവന്‍ അംഗീകാരവും റമീസിനും സംഘത്തിനും അവകാശപ്പെട്ടതാണ് ' എന്നാണ് ബോഷ് ചേസിസ് സിസ്റ്റംസ് നോര്‍ത്ത് അമേരിക്ക വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് നെസ്ബിറ്റ് പറഞ്ഞത്.
ഏതൊക്കെ വാഹന നിര്‍മാതാക്കളാണ് ഈ സോഫ്റ്റ്‌വയര്‍ മാറ്റം ആദ്യം കൊണ്ടുവരികയെന്ന് വെളിപ്പെടുത്താന്‍ ബോഷ് തയാറായിട്ടില്ല. ബോഷ് മൊബിലിറ്റി യൂണിറ്റിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് സോഫ്റ്റ്‌വയര്‍ വിഭാഗം. 2029 ആകുമ്പോഴേക്കും 8,800 കോടി ഡോളറിലേക്ക് ബോഷ് മൊബിലിറ്റിയുടെ സോഫ്റ്റ്‌വയര്‍ വിഭാഗത്തിന്റെ വില്‍പന നടക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
English Summary: How Bosch’s New Crash Detection Algorithm Saves Lives With Existing Hardware