ADVERTISEMENT

വൈദ്യുതിയിൽ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ വില, ഈ മാസം തുടങ്ങിയതോടെ കുത്തനെ കൂടി.  സർക്കാർ സബ്സിഡി വെട്ടിക്കുറച്ചതാണു  കാരണം.  വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം (FAME) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇലക്ട്രിക് ടൂവീലറുകളുടെ ബാറ്ററി ശേഷി അടിസ്ഥാനമാക്കിയായിരുന്നു സബ്സിഡി. ഒരു കിലോവാട്ട് അവ്ർ ശേഷിക്ക് 15,000 രൂപയെന്ന കണക്കിൽ. വാഹനത്തിന്റെ ഫാക്ടറി വിലയുടെ 40% എന്ന പരിധിയും സബ്സിഡിക്കു നിശ്ചയിച്ചിരുന്നു.

എന്നാൽ ഇപ്പോൾ പദ്ധതിയുടെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സർക്കാർ ഈ രണ്ടു വ്യവസ്ഥകളിലും മാറ്റം വരുത്തി. ഒരു കിലോവാട്ട് അവ്ർ ശേഷിക്ക് 10,000 രൂപ മാത്രമാണ് ഇനി സബ്സിഡി. വാഹനത്തിന്റെ ഫാക്ടറി വിലയുടെ 15% എന്നു പരിധിയും വച്ചു. 4 kwh ശേഷിയുള്ള സ്കൂട്ടറിന് ഇതുവരെ 60,000 രൂപ സബ്സിഡി കിട്ടുമായിരുന്നെങ്കിൽ ഈ മാസം മുതൽ അത് 40,000 രൂപ.  ഇതുമൂലം തൽക്കാലത്തേക്കെങ്കിലും വിൽപന കുറയുമെന്ന് വിപണിയിലെ എല്ലാ നിർമാതാക്കളും ആശങ്കപ്പെടുന്നു. എന്നാൽ എക്കാലവും സബ്സിഡി നൽകിയല്ല വിപണി നിലനിർത്തേണ്ടതെന്ന അഭിപ്രായവും ശക്തമാണ്. വിപണി സ്വയം, വിലനിർണയ ക്രമീകരണം നടത്താവുന്ന നിലയിലേക്ക് ഉയരുകയാണ് വേണ്ടതെന്നാണ് അവരുടെ വാദം. 

അതുകൊണ്ടുതന്നെ ഇപ്പോൾ വലിയ തോതിലുള്ള വില വ്യത്യാസം ഉണ്ടായെങ്കിലും ഇനിയങ്ങോട്ട് മാർക്കറ്റ് സാഹചര്യങ്ങൾക്കിണങ്ങുന്ന വില രൂപപ്പെട്ടേക്കും. ചൈന ഇതേ രീതിയിൽ സബ്സിഡി ഏതാനും വർഷം നൽകിയശേഷം എടുത്തു കളഞ്ഞെങ്കിലും വൈദ്യുത ഇരുചക്രവാഹന വിൽപന കൂടുകയാണുണ്ടായത്. ഇലക്ട്രിക് ടൂവീലറുകളുടെ ഗുണവും ഉപയോഗവും ലാഭവും മനസ്സിലാക്കിക്കഴിഞ്ഞ ഇന്ത്യൻ വിപണി പിന്നോട്ടു പോകാൻ സാധ്യതയില്ല.

സബ്സിഡി ഉണ്ടെന്ന കാരണത്താൽ  ഇരുചക്രവാഹനങ്ങൾക്കു വില കുത്തനെ ഉയർത്തുന്ന പ്രവണത നിർമാതാക്കളെ പിന്തുടർന്നിരുന്നുവെന്ന് പരാതി ഉയർന്നിരുന്നു. വൻതോതിൽ സർക്കാർ സഹായം ഉണ്ടായിട്ടും പെട്രോൾ സ്കൂട്ടറുകളെക്കാൾ വലിയ ഉയരത്തിലാണ് പല സ്കൂട്ടറുകളുടെയും വില. സബ്സിഡി പൂർണമായും ഇല്ലാതായാലേ വിപണിക്ക് അനുസൃതമായി വില നിർണയിക്കുന്ന സാധാരണരീതി ഇലക്ട്രിക് വാഹന രംഗത്തേക്കും വരൂ എന്നാണ് ഒരു വിഭാഗം വിപണി നിരീക്ഷകർ പറയുന്നത്.

English Summary: Reduction in FAME II subsidies will benefit the sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com