ഡീസൽ എൻജിനുമായി സ്കോഡ വീണ്ടും: 5 വർഷത്തിന് ശേഷം തിരിച്ചുവരവ്

Mail This Article
ഇടവേളക്കു ശേഷം ഇന്ത്യയില്‍ വീണ്ടും ഡീസല്‍കാര്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി സ്കോഡ. അഞ്ചു വര്‍ഷത്തെ ഇടവേളക്കു ശേഷമുള്ള ഡീസല്‍ കാര്‍ മോഡലായ സൂപ്പര്‍ബ് 4×4 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമായെത്തുന്ന സൂപ്പര്‍ബ് 193എച്ച്പി കരുത്തും 400എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമാണ്.
ഇടവേളക്കു ശേഷം എന്തുകൊണ്ട് വീണ്ടും ഡീസല്‍കാര്‍ മോഡലെന്നതിന് വ്യക്തമായ മറുപടിയും സ്കോഡ ഇന്ത്യന്‍ തലവനായ പീറ്റര്‍ ജനേബ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഡീസല്‍ കാറുകള്‍ ആഗ്രഹിക്കുന്നവരാണെന്നാണ് സ്കോഡ വിശദീകരിക്കുന്നത്. 'നേരത്തെ ഇന്ത്യന്‍ വിപണിയില്‍ സ്കോഡ വിറ്റിരുന്ന കാറുകളില്‍ 80 ശതമാനം വരെ ഡീസല്‍ മോഡലുകളായിരുന്നു. ഉപഭോക്താക്കള്‍ക്ക് ഡീസല്‍ മോഡലുകളോടുള്ള ഇഷ്ടം ഇന്നുമുണ്ട്' എന്നാണ് പീറ്റര്‍ ജനേബ വിവരിക്കുന്നത്.
ഇന്നും ഹ്യുണ്ടേയ്, കിയ ടാറ്റ, മഹീന്ദ്ര തുടങ്ങിയ പ്രമുഖ വാഹന നിര്‍മാതാക്കളുടെ പ്രധാന വില്പന ഡീസല്‍ മോഡലുകളാണ്. മലിനീകരണ നിയന്ത്രണങ്ങള്‍ കര്‍ശനമാവുമ്പോഴും ഡീസല്‍മോഡലുകള്‍ക്കുള്ള ഈ വില്പന ഈ മോഡലുകളോടുള്ള ഉപഭോക്താക്കളുടെ ആകര്‍ഷണത്തിനുള്ള സൂചന കൂടിയാണ്. ആഡംബരകാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസും ബിഎംഡബ്ല്യുവും അടക്കം ഡീസല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുന്നുണ്ട്.
ഇന്ത്യയില്‍ ആദ്യം എത്തിയപ്പോള്‍ ചെക്ക് വാഹന നിര്‍മാതാക്കളായ സ്കോഡ പ്രധാനമായും ഡീസല്‍ മോഡലുകളാണ് അവതരിപ്പിച്ചത്. കാര്യക്ഷമതയും കരുത്തുമായെത്തിയ സ്കോഡയുടെ ഡീസല്‍ മോഡലുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. കുറഞ്ഞ പരിപാലന ചിലവും മികച്ച പുള്ളിങും ഗംഭീര ഇന്ധനക്ഷമതയും ആരാധകരെ കൂട്ടി. ആദ്യ തലമുറ ഒക്ടാവിയ, സൂപ്പര്‍ബ്, റാപ്പിഡ്... എന്നിങ്ങനെയുള്ള ഡീസല്‍ മോഡലുകളാണ് സ്കോഡയുടെ വില്പനയില് വലിയ പങ്കും വഹിച്ചത്.
ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ കുപ്രസിദ്ധമായ ഡീസല്‍ഗേറ്റ് അഴിമതി നടന്ന് പത്തുവര്‍ഷത്തിനു ശേഷമാണ് ഡീസല്‍ മോഡലുകളുമായി സ്കോഡ എത്തുന്നത്. രേഖകളിലുള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ മലിനീകരണം ചില ഡീസല്‍ മോഡല്‍ കാറുകള്‍ നടത്തുന്നുവെന്നതായിരുന്നു 2015ല്‍ പുറത്തുവന്ന ഡീസല്‍ഗേറ്റ് അഴിമതിയുടെ കണ്ടെത്തല്‍. ലോകമെങ്ങുമുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണത്തില്‍ 5-7 ശതമാനമാണ് ഡീസല്‍ കാറുകളുടെ പങ്കെന്നാണ് കരുതപ്പെടുന്നത്.