ഹിന്ദൂജ ഗ്രൂപ്പിൽപെട്ട വാണിജ്യ വാഹന നിർമാതാക്കളായ അശോക് ലേയ്‌ലൻഡിൽ നിന്നുള്ള സ്റ്റാഫ് ബസ്സായ ‘ഓയസ്റ്റർ’ സൗദി അറേബ്യയിൽ വിൽപ്പനയ്ക്കെത്തി. ആറു മാസത്തിനിടെ അശോക് ലേയ്‌ലൻഡ് സൗദി അറേബ്യൻ വിപണിയിൽ അവതരിപ്പിക്കുന്ന മൂന്നാമതു മോഡലാണ് ‘ഓയസ്റ്റർ’. ജൂലൈയിലാണ് അശോക് ലേയ്‌ലൻഡ് ‘ഫാൽക്കൺ’ ശ്രേണിയിലെ സ്കൂൾ ബസ്സുകൾ പുറത്തിറക്കിയത്. 66, 56 സീറ്റുകളുള്ള മോഡലുകൾക്കു പിന്നാലെ നവംബറിൽ 41 സീറ്റുള്ള ‘ഓയസ്റ്റർ മിഡി’ അവതരിപ്പിച്ചു.
അതിനു ശേഷമാണ് ഇപ്പോൾ സ്റ്റാഫ് ബസ്സായി ഉപയോഗിക്കാനായി 33 സീറ്റുള്ള ‘ഓയസ്റ്റർ’ സൗദി അറേബ്യൻ വിപണിയിലെത്തിച്ചത്.
ഘട്ടം ഘട്ടമായാണ് ‘ഓയസ്റ്റർ’ പുറത്തിറക്കുന്നതെന്ന് അശോക് ലേയ്‌ലൻഡ് പ്രസിഡന്റ് (ഗ്ലോബൽ സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ) രാജീവ് സഹാരിയ അറിയിച്ചു. അശോക് ലേയ്‌ലൻഡ് മോഡലുകൾക്കു മികച്ച സ്വീകരണമാണു സൗദി വിപണിയിൽ ലഭിക്കുന്നത്. ഒരിക്കൽ വാങ്ങിയവർ പുതിയ വാഹനം തേടി വീണ്ടുമെത്തുന്നു എന്നതും ആഹ്ലാദകരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കമ്പനി വാഗ്ദാനം ചെയ്യുന്ന മെച്ചപ്പെട്ട സുഖസൗകര്യവും സുരക്ഷയും ഉയർന്ന ലാഭക്ഷമതയുമൊക്കെ ഉപയോക്താക്കൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. വിപുലമായ വിപണന ശൃംഖലയും മികച്ച വിൽപ്പനാനന്തര സേവനവും കൂടിയാവുന്നതോടെ അശോക് ലേയ്‌ലൻഡ് ഉൽപന്നങ്ങളുടെ സ്വീകാര്യതയേറുമെന്ന് വെസ്റ്റേൺ ഓട്ടോ ഗ്ലോബൽ മാർക്കറ്റിങ് മേധാവി അർഷാദ് പത്താൻ അറിയിച്ചു.