പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ) ഇല്ലാതെ രണ്ടു ലക്ഷം രൂപയിലേറെ പണമായി ഇടപാടു നടത്തുന്നവരുടെ വിവരം കൈമാറാൻ വാഹന വ്യാപാരികൾക്കും നിർദേശം. ഇത്തരത്തിൽ പണമിടപാട് നടത്തുന്നവരുടെ വിവരം നൽകാൻ നേരത്തെ സ്വർണ വ്യാപാരികളോട് നിർദേശിച്ചിരുന്നു.
പണം നൽകി ത്രിചക്ര, നാലു ചക്ര വാഹനങ്ങൾ വാങ്ങുന്നവരുടെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടുന്നത്.
ഇരുചക്രവാഹനങ്ങളൊഴികെയുള്ളവ വാങ്ങുന്നവരുടെ പാൻ നമ്പർ കൈമാറണമെന്നാണു കൊൽക്കത്തയിലെ ഡീലർമാരോട് ഡയറക്ടർ ഓഫ് ഇൻകം ടാക്സ്(ക്രിമിനൽ ആൻഡ് ഇൻവെസ്റ്റിഗേഷൻ) എസ് എസ് റാണ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ പ്രാബല്യത്തിലെത്തിയ പുതിയ ആദായ നികുത നിയമങ്ങളിലെ വ്യവസ്ഥ പ്രകാരമാണ് ഈ നിർദേശമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പാൻ കാർഡില്ലാതെ വാഹനം വാങ്ങാനായി രണ്ടു ലക്ഷത്തിലേറെ രൂപയുടെ പണമിടപാട് നടത്തുന്നവരുടെ വിശദാംശങ്ങൾ പ്രത്യേക ഫോമിൽ ആദായനികുതി വകുപ്പിനു കൈമാറാനാണു നിർദേശം. പണമായി മാത്രമല്ല, ചെക്ക് മുഖേന രണ്ടു ലക്ഷത്തിലേറെ രൂപ കൈമാറുന്നതിന്റെ വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ടെന്നു റാണ അറിയിച്ചു. കള്ളപ്പണം കണ്ടെത്താനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്നും അദ്ദേഹം വിശദീകരിച്ചു.