Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെഡി ഗൊ സ്പോർട് ഉൽപ്പാദനം വർധിപ്പിച്ചു

redigo-sport

വിപണിയിൽ മികച്ച സ്വീകാര്യത ലഭിച്ച സാഹചര്യത്തിൽ പരിമിതകാല പതിപ്പായ ‘റെഡി ഗൊ സ്പോർട്’ ഉൽപ്പാദനം വർധിപ്പിക്കാൻ ഡാറ്റ്സൻ ഇന്ത്യ ഒരുങ്ങുന്നു. മുമ്പ് നിശ്ചയിച്ചതിലും 800 ‘റെഡി ഗൊ സ്പോർട്’ കൂടി നിർമിച്ചു വിൽക്കാനാണു നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ തീരുമാനം. ‘റെഡി ഗൊ സ്പോർട്’ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് അടുത്ത മാസത്തോടെ കാർ കൈമാറുമെന്നാണു ഡാറ്റ്സന്റെ പ്രഖ്യാപനം. പ്രതീക്ഷകളെ കടത്തിവെട്ടുന്ന വരവേൽപ്പാണു ഡാറ്റ്സൻ ‘റെഡി ഗൊ സ്പോർട്ടി’നു ലഭിച്ചതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര അറിയിച്ചു. അതിനാലാണ് ആദ്യം നിശ്ചയിച്ച 1,000 യൂണിറ്റിനു പുറമെ ‘റെഡി ഗൊ സ്പോർട്ടി’ന്റെ 800 യൂണിറ്റ് കൂടി നിർമിക്കാൻ കമ്പനി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്സവകാല വിൽപ്പന ലക്ഷ്യമിട്ടെത്തിയ കാറിന് 3.49 ലക്ഷം രൂപയാണു ഡൽഹി ഷോറൂമിൽ വില.

നവരാത്രി, ദീപാവലി ഉത്സവകാലം പ്രമാണിച്ച് കഴിഞ്ഞ 29നാണു ഡാറ്റ്സൻ ‘റെഡിഗൊ’യുടെ പരിമിതകാല പതിപ്പായ ‘സ്പോർട് എഡീഷൻ’ പുറത്തിറക്കിയത്. റിയോ ഒളിംപിക്സിൽ ഗുസ്തിയിൽ വെങ്കല മെഡൽ നേടി ചരിത്രം സൃഷ്ടിച്ച സാക്ഷി മാലിക്കായിരുന്നു ആദ്യ ‘റെഡിഗൊ സ്പോർട്’ കാറിന്റെ ഉടമ. തുടർന്നു ബാഡ്മിന്റനിലെ മെഡൽ ജേതാവ് പി വി സിന്ധുവിനും കമ്പനി ‘റെഡി ഗൊ സ്പോർട്’ കൈമാറി.
ചുവപ്പ് അക്സന്റുള്ള പുത്തൻ ഗ്രിൽ, കറുപ്പ് വീൽ, പുതു ഡാഷ്ബോഡ്, റൂഫ് സ്പോയ്ലർ, ബോഡി ഗ്രാഫിക്സ്, പാർക്കിങ് സെൻസർ, ചുവപ്പ് തയ്യലുള്ള കറുപ്പ് അകത്തളം, റിമോട്ട് കീ രഹിത എൻട്രി, ബ്ലൂ ടൂത്ത് ഓഡിയോ സംവിധാനം എന്നിങ്ങനെ ഒൻപതു പരിഷ്കാരങ്ങളോടെയാണ് ‘റെഡിഗൊ സ്പോർട്ടി’ന്റെ വരവ്. വെള്ള, ഗ്രേ, റൂബി നിറങ്ങളിലാണു കാർ ലഭ്യമാവുക.

സാധാരണ പരിമിതകാല പതിപ്പുകളെ പോലെ സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘റെഡിഗൊ സ്പോർട്ടി’ന്റെയും വരവ്. 799 സി സി, മൂന്നു സിലിണ്ടർ പെട്രോൾ എൻജിനാണു കാറിനു കരുത്തേകുന്നത്; പരമാവധി 53 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. ‘റെഡിഗൊ’യുടെ അടിസ്ഥാന മോഡലിൽ തന്നെ രണ്ട് ഡേടൈം റണ്ണിങ് ലാംപ്, ഓക്സിലറി, യു എസ് ബി കണക്ടിവിറ്റിയോടെ ടു ഡിൻ ഓഡിയോ സംവിധാനം, ഡ്രൈവറുടെ ഭാഗത്തെ എയർബാഗ് എന്നിവയൊക്കെ ഡാറ്റ്സൻ ലഭ്യമാക്കുന്നുണ്ട്. ചെന്നൈയിലെ റെനോ നിസ്സാൻ ടെക്നിക്കൽ ബിസിനസ് സെന്റർ ഇന്ത്യ(ആർ എൻ ടി ബി സി — ഐ)യിലെ എൻജിനീയർമാരും ജപ്പാനിലെ നിസ്സാൻ ഡിസൈൻ ടീമും ചേർന്നാണു ‘റെഡിഗൊ സ്പോർട്’ യാഥാർഥ്യമാക്കിയത്.