Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബി എസ് ആറ്: പൊതുമേഖലയ്ക്കു ചെലവ് 35,000 കോടി രൂപ

fuel

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരം പാലിക്കുന്ന ഇന്ധനങ്ങൾ പുറത്തിറക്കാൻ രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികൾ 30,000 — 35,000 രൂപ മുടക്കേണ്ടി വരും. എണ്ണ ശുദ്ധീകരണ ശാലകളെ ബി എസ് ആറ് നിലവാരത്തിലെത്തിക്കാനായി നാലു വർഷത്തിനുള്ളിലാവും കമ്പനികൾ ഇത്രയും പണം നിക്ഷേപിക്കേണ്ടി വരിക. ബി എസ് ആറ് നിലവാരമുള്ള ഇന്ധന ഉൽപ്പാദനത്തിനായി പൊതുമേഖല എണ്ണ കമ്പനികളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ഓയിൽ കോർപറേഷൻ(ഐ ഒ സി) 21,000 കോടി രൂപ മുടക്കേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. പ്രതിവർഷം 80 ദശലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയാണു കമ്പനിക്കുള്ളത്.

പൊതുമേഖലയിലെ ഭാരത് പെട്രോളിയം കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനും 5,000 കോടി രൂപ വീതം ചെലവഴിക്കേണ്ടിവരുമെന്നാണു പ്രതീക്ഷ. ഭാരത് പെട്രോളിയത്തിനു പ്രതിവർഷം 31 ദശലക്ഷം മെട്രിക് ടണ്ണും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന് 15.5 ദശലക്ഷം മെട്രിക് ടണ്ണും ശുദ്ധീകരിക്കാനാണു ശേഷിയുള്ളത്. ആഭ്യന്തര വിഭവ സമാഹരണത്തിനൊപ്പം വായ്പയിലൂടെയും വികസന പദ്ധതിക്കു പണം കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ഇരു കമ്പനികളും. ബി എസ് ആറ് നിലവാരമുള്ള ഇന്ധനങ്ങളുടെ ഉൽപ്പാദനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ രണ്ടര വർഷമെടുക്കുമെന്നാണു കണക്ക്. അതുകൊണ്ടുതന്നെ, ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഇന്ധനവിൽപ്പന തുടങ്ങാൻ സർക്കാർ നിശ്ചയിച്ച സമയപരിധിയായ 2020നകം ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണ് പൊതുമേഖല എണ്ണ കമ്പനികളുടെ പ്രതീക്ഷ.

ആഗോളവിപണിയിൽ അസംസ്കൃത എണ്ണയുടെ വില തുടർച്ചയായി ഇടിഞ്ഞത് പൊതുമേഖല എണ്ണ കമ്പനികൾക്ക് ഏറെ ഗുണകരമായിട്ടുണ്ട്. കുറഞ്ഞ വിലയുടെ ആനുകൂല്യം പൊതുജനത്തിന് ലഭിച്ചില്ലെങ്കിലും ഈ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി സഞ്ചിത നഷ്ടം ഗണ്യമായി കുറയ്ക്കാൻ മൂന്നു കമ്പനികൾക്കും കഴിഞ്ഞു. ഡീസൽ വിൽപ്പനയിലെ സബ്സിഡി സമ്പ്രദായം നിർത്തലാക്കിയതും കമ്പനികൾക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്.പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇന്ധനങ്ങൾക്ക് ബി എസ് അഞ്ച് ഒഴിവാക്കി നേരിട്ട് ബി എസ് ആറ് നിലവാരം ഏർപ്പെടുത്തുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒപ്പം മുമ്പ് നിശ്ചയിച്ച സമയപരിധിക്കു പകരം നാലു വർഷം മുമ്പ്, 2020 ഏപ്രിലിൽ തന്നെ ഭാരത് സ്റ്റേജ് ആറ് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യത്തെ 15 പ്രധാന നഗരങ്ങളിൽ ഭാരത് സ്റ്റേജ് നാല് നിലവാരമുള്ള ഇന്ധനം ലഭിക്കുമ്പോൾ മറ്റു സ്ഥലങ്ങളിൽ ഭാരത് സ്റ്റേജ് മൂന്ന് നിലവാരമുള്ള ഇന്ധനമാണു വിൽപ്പനയ്ക്കെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.