ആഡംബര സ്പോർട് കാർ നിർമാതാക്കളായെ ഫെറാരിയെ ഗ്രൂപ്പിൽ നിന്നു വേർപിരിക്കാൻ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) ഓഹരി ഉടമകളുടെ അനുമതി. ആംസ്റ്റർഡാമിൽ ചേർന്ന ഓഹരി ഉടമകളുടെ വിശേഷാൽ പൊതുയോഗമാണു ഫെറാരിക്കു പൂർണ പ്രവർത്തന സ്വാതന്ത്യം അനുവദിക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാവുന്നതോടെ ഫെറാരിയിലെ ഏറ്റവും വലിയ ഓഹരി ഉടമകളായി ഇറ്റലിയിലെ ആഗ്നെല്ലി കുടുംബം മാറും. ഒക്ടോബറിൽ നടന്ന പ്രഥമ ഓഹരി വിൽപ്പന(ഐ പി ഒ)യിൽ എഫ് സി എ ഫെറാരിയുടെ 10% ഓഹരി വിറ്റഴിച്ചിരുന്നു. പുതുവർഷത്തിൽ ഫെറാരി പ്രത്യേക കമ്പനിയായി മാറുന്നതോടെ അവശേഷിക്കുന്ന 80% ഓഹരികളും മറ്റ് ഓഹരി ഉടമകൾക്കു കൈമാറാനാണ് എഫ് സി എയുടെ പദ്ധതി. ഫെറാരി സ്ഥാപകൻ എൻസോ ഫെറാരിയുടെ മകൻ പിയറൊ ഫെറാരിയുടെ പക്കലാണു കമ്പനിയുടെ അവശേഷിക്കുന്ന 10% ഓഹരികൾ.
ഫെറാരിയുടെ പൂർണ സാധ്യത പ്രയോജനപ്പെടുത്താൻ സ്വതന്ത്ര നിലയിലുള്ള പ്രവർത്തനം സഹായിക്കുമെന്നാണ് എഫ് സി എയുടെ പ്രതീക്ഷ. പ്രവർത്തന രംഗത്തും സാമ്പത്തിക കാര്യങ്ങളിലും കൂടുതൽ സ്വാതന്ത്യ്രം കൈവരുന്നതോടെ പുതിയ ബിസിനസ് തന്ത്രങ്ങൾ മെനയാൻ ഫെറാരിക്കു കഴിയുമെന്നും എഫ് സി എ ചീഫ് എക്സിക്യൂട്ടീവും ഫെറാരി ചെയർമാനുമായ സെർജിയൊ മാർക്കിയോണി അഭിപ്രായപ്പെട്ടു. അതിനിടെ ഫെറാരി വഴി പിരിയുകയാണെങ്കിലും എഫ് സി എ ഗ്രൂപ്പിലെ മറ്റു ബ്രാൻഡുകളുടെ പ്രവർത്തനം സ്വതന്ത്രമാക്കാനുള്ള സാധ്യതകൾ നിലവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.