ഗുജറാത്തിലെ സാനന്ദിലുള്ള കാർ നിർമാണശാലയിൽ നിന്നുള്ള ഉൽപ്പാദനം ഒരു ലക്ഷം യൂണിറ്റിലെത്തിയെന്നു യു എസ് നിർമാതാക്കളായ ഫോഡ് ഇന്ത്യ. പ്രവർത്തനം ആരംഭിച്ചു 14 മാസത്തിനകമാണ് സാനന്ദ് ശാല ഈ നേട്ടം കൈവരിക്കുന്നതെന്നും കമ്പനി അറിയിച്ചു. സബ് കോംപാക്ട് സെഡാനായ ‘ഫിഗൊ ആസ്പയറും’ ഹാച്ച്ബാക്കായ ‘ഫിഗൊ’യുമാണു ഫോഡ് ഈ ശാലയിൽ പ്രധാനമായും നിർമിക്കുന്നത്. ആഭ്യന്തര വിപണിക്കു പുറമെ വിവിധ വിദേശ രാജ്യങ്ങളിലും സാനന്ദിൽ നിർമിച്ച ‘ഫിഗൊ’യും ‘ഫിഗൊ ആസ്പയറും’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. ശാലയിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം ഒരു ലക്ഷം യൂണിറ്റ് തികച്ചതും ഹാച്ച്ബാക്കായ ‘ഫിഗൊ’ അസംബ്ലി ലൈനിൽ നിന്നു പുറത്തെത്തിയതോടെയായിരുന്നു.
ഫോഡ് ഇന്ത്യയുടെ രണ്ടാമത്തെ ഉൽപ്പാദനശാലയാണു സാനന്ദിൽ പ്രവർത്തനം തുടങ്ങിയത്; ചെന്നൈയ്ക്കടുത്ത് മാരൈമലൈനഗറിലാണു കമ്പനിയുടെ ആദ്യ ശാല. മൊത്തം 100 കോടിയോളം ഡോളർ(ഏകദേശം 6,700 കോടി രൂപ) ചെലവിൽ നിർമിച്ച ശാല കഴിഞ്ഞ വർഷം മധ്യത്തോടെയാണു പ്രവർത്തനക്ഷമമായത്. ആസിയാൻ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലായി ഇരുപത്തഞ്ചോളം വിപണികളിലേക്കാണു ഫോഡ് സാനന്ദിൽ നിർമിച്ച കാറുകൾ കയറ്റുമതി ചെയ്യുന്നത്. പ്രതിവർഷം 2.40 ലക്ഷം കാറുകളും 2.70 ലക്ഷം എൻജിനുകളുമാണ് ഈ അത്യാധുനിക ശാലയുടെ ഉൽപ്പാദനശേഷി. മാത്രമല്ല, ഓഗസ്റ്റോടെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ കാർ കയറ്റുമതിക്കാർ എന്ന ബഹുമതിയും ഫോഡ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഓഗസ്റ്റിൽ ഫോഡ് ഇന്ത്യ 17,860 കാറുകളാണു കയറ്റുമതി ചെയ്തത്; നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ കയറ്റുമതിയാവട്ടെ 16,506 യൂണിറ്റിലൊതുങ്ങി.
മുടക്കുന്ന പണത്തിനു മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതാണു ഫോഡിന്റെ പുതിയ ‘ഫിഗൊ’യ്ക്കു ജനപ്രീതി നേടിക്കൊടുക്കുന്നത്. അത്യാധുനിക രൂപകൽപ്പനയുടെ പിൻബലമുള്ള ‘ഫിഗൊ’യിൽ 4.2 ഇഞ്ച് സിങ്ക് 2.0 മൾട്ടിമീഡിയ, ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മൾട്ടി ഫംക്ഷനൽ സ്റ്റീയറിങ് വീൽ, പവർ വിൻഡോ, ആറ് എയർബാഗ്, എ ബി എസ്, ഇ ബി ഡി എന്നിവയെല്ലാം ലഭ്യമാണ്. ഡീസലിനു പുറമെ രണ്ട് പെട്രോൾ എൻജിനുകളോടെയും ‘ഫിഗൊ’ വിപണിയിലുണ്ട്. കാറിലെ 1.5 ലീറ്റർ, ടി ഐ — വി സി ടി പെട്രോൾ എൻജിനാവട്ടെ പരമാവധി 110 ബി എച്ച് പി വരെ കരുത്താണു സൃഷ്ടിക്കുക.