ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യുടെ വിൽപ്പനാന്തര സേവനങ്ങളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റായി മാർകസ് സ്റ്റെൺബർഗ് നിയമിതനായി. വിവിധ വിദേശ രാജ്യങ്ങളിലും സ്ഥാപനങ്ങളിലും പ്രവർത്തിച്ച പരിചയമുള്ള സ്റ്റെൺബർഗിനെ ജനുവരി ഒന്നു മുതൽ പ്രാബല്യത്തോടെയാണു ജി എം ഐ വൈസ് പ്രസിഡന്റ് (ആഫ്റ്റർ സെയിൽസ്) ആയി നിയമിച്ചത്. വാഹന, എൻജിനീയറിങ് വ്യവസായങ്ങളിലായി 26 കൊല്ലത്തെ പ്രവർത്ത പരിചയമാണു സെറ്റെൺബർഗിനുള്ളത്; ഇതിൽ ജി എം യു എസ് എയ്ക്കൊപ്പമുള്ള നാലു വർഷത്തെ പ്രവൃത്തി പരിചയവുമുണ്ട്. കൂടാതെ ജി എം ദെയ്വൂ കൊറിയയിൽ റീജണൽ മാനേജർ (പാർട്സ് ആൻഡ് സർവീസ്), മാനേജിങ് ഡയറക്ടർ (ആഫ്റ്റർസെയിൽസ്) തസ്തികകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ആദം ഓപെൽ എജിയിലും വോക്സോൾ മോട്ടോഴ്സിലും പ്രവർത്തിച്ച പരിചയവും സ്റ്റെൺബർഗിനുണ്ട്. ഒപെൽ/വോക്സോൾ യൂറോപ്പിൽ ഡയറക്ടർ(കസ്റ്റമർ സർവീസ്), എക്സിക്യൂട്ടീവ് ഡയറക്ടർ (കസ്റ്റമർ എക്സ്പീരിയൻസ്) സ്ഥാനത്തു നിന്നാണു സ്റ്റെൺബർഗ് ഇന്ത്യയിൽ ജി എമ്മിനൊപ്പം ചേരുന്നത്.
ഓട്ടമോട്ടീവ് എൻജിനീയറിങ്ങിൽ കേന്ദ്രീകരിച്ച് യൂണിവേഴ്സിറ്റി ഓഫ് കാൾഷ്രൂഹിൽ നിന്നാണു സ്റ്റെൺബർഗ് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയത്. ജി എം ഐ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കാഹെർ കാസിമിനു കീഴിൽ കമ്പനി ആസ്ഥാനമായ ഗുഡ്ഗാവ് കേന്ദ്രീകരിച്ചാവും സ്റ്റെൺബർഗിന്റെ പ്രവർത്തനം. ഇന്ത്യൻ വിപണിയോടുള്ള കമ്പനിയുടെ പ്രതിബദ്ധത ശക്തമാക്കുന്ന നടപടിയാണു മാർകസ് സ്റ്റെൺബർഗിന്റെ നിയമനമെന്നു ജി എം ഐ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കാഹെർ കാസിം അഭിപ്രായപ്പെട്ടു. ലോകോത്തര നിലവാരം പുലർത്തുന്ന വാഹനശ്രേണിക്കൊപ്പം രാജ്യാന്തര നിലവാരമുള്ള വിൽപ്പനാന്തര സേവനവും ഇന്ത്യയിലെ ജി എം ഉപയോക്താക്കൾക്കു പ്രതീക്ഷിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.