Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഗ്നീഷൻ സ്വിച്: 91% നഷ്ടപരിഹാര അപേക്ഷയും ജി എം തള്ളി

GM

നിർമാണ തകരാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഉപയോഗിച്ചതു മൂലമുള്ള അപകടങ്ങളുടെ പേരിൽ നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകളിൽ 91 ശതമാനവും യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് തള്ളി. നഷ്ടപരിഹാരത്തിനായി ലഭിച്ച അപേക്ഷകൾ പരിശോധിക്കാൻ കമ്പനി നിയോഗിച്ച നിയമ വിദഗ്ധരാണു കഴിഞ്ഞ ആഴ്ചയോടെ ഈ വിഷയത്തിൽ അന്തിമ തീരുമാനത്തിലെത്തിയത്.

ആകെ 4,343 അപേക്ഷകളാണ് അഭിഭാഷകനായ കെന്നെത്ത് ഫെയ്ൻബെർഗിന്റെ നേതൃത്വത്തിലുള്ള നഷ്ടപരിഹാര ഫണ്ട് പരിഗണിച്ചത്. ഇതിൽ 399 എണ്ണം സ്വീകരിച്ച ഫണ്ട് അവശേഷിക്കുന്ന 3,944 ക്ലെയിമുകൾ തള്ളുകയായിരുന്നു. നിർമാണ തകരാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ച കാറുകൾ അപകടത്തിൽപെട്ടു 124 പേർ മരിക്കുകയും 266 പേർക്കു പരുക്കേൽക്കുകയും ചെയ്തെന്നാണു നഷ്ടപരിഹാര ഫണ്ടിന്റെ കണക്ക്.ഫണ്ടിന്റെ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനും അപേക്ഷകർക്ക് അവസരമുണ്ടാവില്ല.

അപകടങ്ങളിൽ മരിച്ച 124 പേരുടെ അവകാശികൾക്കും പരുക്കേറ്റ 275 പേർക്കും ഫണ്ട് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ 325 പേർ വാഗ്ദാനം സ്വീകരിച്ചപ്പോൾ എട്ടു പേർ നിരസിച്ചു; 65 പേർ ഇതുസംബന്ധിച്ചു തീരുമാനത്തിലെത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച പുതുതായി രണ്ടു പേരെ കൂടി നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടികയിൽ ചേർത്തിരുന്നു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു കുറഞ്ഞത് 10 ലക്ഷം ഡോളർ(ഏകദേശം 6.66 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കുമെന്നാണു പ്രതീക്ഷ. നഷ്ടപരിഹാരം നൽകാനായി ജനറൽ മോട്ടോഴ്സ് 62.50 കോടി ഡോളർ(ഏകദേശം 4,164.7 കോടി രൂപ) ആണു നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 വരെ ഫെയ്ൻബെർഗ് അംഗീകരിച്ച അപേക്ഷകർക്കുള്ള നഷ്ടപരിഹാരമായി ജി എം 20 ലക്ഷം ഡോളർ(ഏകദേശം 13.33 കോടി രൂപ) വിതരണം ചെയ്തെന്നാണു കണക്ക്.

അപ്രതീക്ഷിതമായി എൻജിൻ നിർത്താനും പവർ സ്റ്റീയറിങ്, പവർ ബ്രേക്ക്, എയർ ബാഗ് എന്നിവ പ്രവർത്തനരഹിതമാക്കാനും സാധ്യതയുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ 2014 ഫെബ്രുവരിയിലാണു ജി എം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചു തുടങ്ങിയത്. തുടക്കത്തിൽ 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങി 27 ലക്ഷത്തോളം കാറുകളാണു കമ്പനി തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. തുടർന്നു ഘട്ടം ഘട്ടമായി പരിശോധന വ്യാപിപ്പിച്ചത്തോടെ ആഗോളതലത്തിൽ തിരിച്ചുവിളിച്ച വാഹനങ്ങളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.

ദശാബ്ദത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇഗ്നീഷൻ സ്വിച് തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ജി എം തീരുമാനിച്ചത് എന്നതും ശ്രദ്ധേയമാണ്. 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങിയവ കഴിഞ്ഞ വർഷം മാത്രമാണു കമ്പനി തിരിച്ചു വിളിച്ചത്. ഇതോടെ പ്രശ്നത്തെപ്പറ്റി സർക്കാർ തലത്തിൽ സിവിൽ — ക്രിമിനൽ അന്വേഷണം ആരംഭിച്ചതിനൊപ്പം വിഷയം കോൺഗ്രസിൽ ചർച്ചയാവുകയും യു എസിലെയും കാനഡയിലെയും കോടതികളിൽ നഷ്ടപരിഹാര കേസുകൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. 2001ൽ തിരിച്ചറിഞ്ഞ പ്രശ്നം പരിഹരിക്കാൻ ഇത്രയും കാലതാമസം നേരിട്ടത് എന്തുകൊണ്ടെന്ന ചോദ്യമാണു ജി എമ്മിനെ പ്രതിരോധത്തിലാക്കുന്നത്.