ഗുജറാത്തിലെ പൊലീസിനു കൂട്ടായി ഇനി ഹാർലി ഡേവിഡ്സന്റെ ബൈക്കുകളും. പൊലീസിന്റെ ആവശ്യങ്ങൾ മുൻനിർത്തി നടപ്പാക്കിയ പരിഷ്കാരങ്ങളോടെയുള്ള ആറ് ‘സ്ട്രീറ്റ് 750’ മോട്ടോർ സൈക്കിളുകളാണ് അഹമ്മദബാദിലെ നയൻ ബ്രിജസ് ഹാർലി ഡേവിഡ്സൻ ഗുജറാത്ത് പൊലീസിനു മാറിയത്. സാധാരണ ‘സ്ട്രീറ്റ് 750’ ബൈക്കിൽ ബീക്കൺ ലൈറ്റ്, സൈറൺ, ബാഗ് എന്നിവ ഘടിപ്പിച്ചതിനൊപ്പം പൊലീസിന്റെ നിറമടിച്ചതുമാണ് പ്രധാന പരിഷ്കാരങ്ങൾ. ഇതോടെ പ്രകടനക്ഷമതയേറിയ മോട്ടോർ സൈക്കിളുകൾ സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ പൊലീസ് സേനയുമായി ഗുജറാത്തിലേത്.
അടിയന്തര സാഹചര്യങ്ങളടക്കം സത്വര പ്രതികരണം അർഹിക്കുന്ന മേഖലകളിലാവും ഹാർലി ഡേവിഡ്സൻ ബൈക്കുകൾ വിന്യസിക്കുകയെന്നു ഗുജറാത്ത് പൊലീസ് വ്യക്മതാക്കി. ഒപ്പം സംസ്ഥാന മന്ത്രിമാർക്കും വിശിഷ്ട വ്യക്തികൾക്കുമുള്ള എസ്കോർട്ട് ചുമതലയിലും ഈ ‘സ്ട്രീറ്റ് 750’ ബൈക്കുകൾ പ്രതീക്ഷിക്കാം. 4.30 ലക്ഷത്തോളം രൂപയാണു ‘സ്ട്രീറ്റ് 750’ ബൈക്കിന്റെ ഷോറൂം വില.
രാജ്യത്തെ പൊലീസ് സേനകൾ പൊതുവേ ബജാജ് ഓട്ടോയിൽ നിന്നുള്ള ‘പൾസർ 150’, ‘പൾസർ 200’, ‘പൾസർ 220’, ‘അവഞ്ചർ 200’ ബൈക്കുകളാണ് ഉപയോഗിക്കുന്നത്. കേരള പൊലീസടക്കം റോയൽ എൻഫീൽഡിൽ നിന്നുള്ള ‘ബുള്ളറ്റ്’ മോട്ടോർ സൈക്കിളുകളും ഉപയോഗിക്കുന്നുണ്ട്. അതേസമയം ഹാർലി ഡേവിഡ്സൻ ‘സ്ട്രീറ്റ് 750’ പോലുള്ള ഇരുചക്രവാഹനങ്ങൾ കൈവരുന്നതോടെ പുതുതലമുറ കാറുകളെയും ബൈക്കുകളെയും പിന്തുടർന്നു പിടികൂടാനുള്ള പ്രാപ്തിയാണു ഗുജറാത്ത് പൊലീസ് കൈവരിക്കുന്നതെന്നാണു വിലയിരുത്തൽ.
ഗുജറാത്ത് പൊലീസിന്റെ ശേഖരത്തിലേക്ക് ആറു ‘സ്ട്രീറ്റ് 750’ കൈമാറാൻ കഴിഞ്ഞതിൽ ആഹ്ലാദമുണ്ടെന്നു നയൻ ബ്രിഡ്ജസ് ഹാർഡി ഡേവിഡ്സൻ ഡീലർ പ്രിൻസിപ്പൽ പ്രണവ് നന്ദ അഭിപ്രായപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളിലും മികച്ച പ്രകടനക്ഷമത കാഴ്ചവയ്ക്കുന്ന ബൈക്കുകൾക്കായി പൊലീസ് നടത്തിയ അന്വേഷണമാണ് ‘സ്ട്രീറ്റ് 750’ സാർഥകമാക്കുന്നത്. നഗര മേഖലകളിൽ മികച്ച പ്രയോഗക്ഷമതയോടെ സേനയ്ക്കു കൂടുതൽ ആത്മവിശ്വാസം പകരാനും ‘സ്ട്രീറ്റി’നാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
യു എസ് നിർമാതാക്കളായ ഹാർലി ഡേവിഡ്സൻ പുതുതായി വികസിപ്പിച്ച റവല്യൂഷൻ എക്സ് ലിക്വിഡ് കൂൾഡ്, വി ട്വിൻ എൻജിനാണു ‘സ്ട്രീറ്റ് 750’ മോഡലിനു കരുത്തേകുന്നത്; 4,000 ആർ പി എമ്മിൽ പരമാവധി 60 എൻ എം ടോർക്കാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഗീയർബോക്സാണു ബൈക്കിന്റെ ട്രാൻസ്മിഷൻ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.