ജീവനക്കാർക്ക് വൻ ബോണസുകൾ നൽകി ഹരേ കൃഷ്ണാ എക്സ്പോർട്ടേഴ്സ് ഉടമയായ സാവ്ജി ധോലാകിയ എല്ലാവരേയും ഞെട്ടിക്കാറുണ്ട്. ടാർജെറ്റ് പൂർത്തിയാക്കിയാലും ഓരോ ആഘോഷ വേളകളിലും കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് സാവ്ജി തന്റെ ജോലിക്കാർക്ക് നൽകാറ്. ദീപാവലി സമ്മാനമായി 400 പേർക്കു വീടുകളും 1260 പേർക്കു കാറുകളും നൽകിയ സാവ്ജി ഇത്തവണ പുതുവർഷ സമ്മാനമായി നൽകിയത് 1200 ഡാറ്റ്സൺ റെഡിഗോ കാറുകളാണ്. മുൻപ് ഫിയറ്റ് കാറുകളും ഫ്ലാറ്റുകളും സ്വർണ്ണാഭരണങ്ങളുമൊക്കെ സാവ്ജി തൊഴിലാളികൾക്കു നൽകിയിട്ടുണ്ട്.
അഞ്ചു വർഷത്തെ ഇഎംഐ വ്യവസ്ഥയിലാണ് കാർ ജീവനക്കാർക്ക് സമ്മാനിക്കുന്നത്. വാഹനത്തിന്റെ ഡൗൺപേമന്റും മാസാമാസ ഇഎംഐയും കമ്പനി തന്നെ അടയ്ക്കും. എന്നാൽ ജീവനക്കാരൻ ജോലി രാജിവെയ്ച്ചാൽ പിന്നെ ഇഎംഐ സ്വന്തമായി അടക്കണം എന്ന വ്യവസ്ഥയുമുണ്ട്. നിസാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ നിരയിലെ ഏറ്റവുമധികം വിൽപ്പനയുള്ള കാറാണ് റെഡിഗോ. 0.8 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന കാർ 5678 ആർപിഎമ്മിൽ 53.2 ബിഎച്ച്പി കരുത്തും 4836 ആർപിഎമ്മിൽ 72 എൻഎം ടോർക്കും ഉത്പാദിപ്പിക്കും.
ആറായിരം കോടി വാർഷിക വരുമാനമുള്ള കമ്പനിയാണ് ഹരേകൃഷ്ണാ എക്സ്പോർട്ടേഴ്സ്. 5500ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കാണു ബോണസ് ലഭിക്കുന്നത്. നേരത്തെ സാവ്ജി മകന്‍ ദ്രവ്യയെ ജീവിതം പഠിപ്പിക്കാനായി വെറും ഏഴായിരം രൂപ മാത്രം പണം നൽകി കൊച്ചിയിലേക്ക് അയച്ചിരുന്നു. കഷ്ടപ്പാടും യാതനയും എന്തെന്നു മനസിലാക്കാനും സ്വന്തമായി സമ്പാദിച്ചു സ്വന്തം കാലിൽ നിൽക്കുന്നത് എങ്ങനെയാണെന്നൊക്കെ തെളിയിച്ചു കാണിക്കാനുമാണ് ദ്രവ്യയ്ക്ക് അത്തരമൊരു നിർദ്ദേശം നല്‍കിയത്. ഒരുമാസം കൊണ്ടു നാലായിരം രൂപയായിരുന്നു അന്നു ദ്രവ്യയുടെ വരുമാനം.
ഗുജറാത്തിലെ അംറേലി ജില്ലയിലെ ദുധാല ഗ്രാമത്തിൽ ദരിദ്രകുടുംബത്തിൽ ജനിച്ച് അഞ്ചാം ക്ലാസുവരെ പഠിച്ച ധൊലാക്കിയ കഠിന പരിശ്രമത്തിലൂടെയാണു വമ്പൻ സ്ഥാപനം പടുത്തുയർത്തിയത്. തന്റെ നേട്ടങ്ങൾ ജീവനക്കാർക്കും പങ്കുവയ്ക്കുന്നതിലൂടെയാണു ധൊലാക്കിയ പ്രശസ്തനായത്.