ദുബായ് പൊലീസിന്റെ സൂപ്പർസ്പോർട്ട്സ് വാഹനങ്ങൾ കണ്ട് അന്തം വിട്ടിട്ടുള്ളവരാണ് നാം. ബുഗാട്ടിയും, ലംബോഗ്നിയും, മെർക്കും തുടങ്ങി വാഹനപ്രേമിയുടെ കണ്ണഞ്ചിപ്പിക്കുന്ന ശേഖരമാണ് ദുബായ് പൊലീസിന്റെ പക്കലുള്ളത്. നഗരത്തിൽ ചീറിപ്പായുന്ന സൂപ്പർ സ്പോർട്ട്സ് കാറുകളെ പിടിക്കാൻ കോടികൾ വിലയുള്ള കാറുകൾ സ്വന്തമാക്കിയ ദുബായ് പൊലീസ് ഇനി വാങ്ങുന്നത് പറക്കാനുള്ള ജെറ്റ്പാക്കുകളാണ്.
നവംബർ 9ന് നടന്ന എയർഷോയിലെ താരമായി മാറിയ ജെറ്റ്പാക്കിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങൾ പൊലീസ് തുടങ്ങിയെന്നും ജെറ്റ്പാക്കുകൾ വാങ്ങാനുള്ള കരാർ ഒപ്പിട്ടെന്നുമാണ് ദുബായിൽ നിന്നുള്ള വാർത്തകൾ. പരിശീലനം, സ്പെയർ പാർട്സ്, ഇതര സർവീസുകൾ എന്നിവ അടങ്ങിയതാണ് കരാർ. റിമോട്ട് കൺട്രോൾ വഴിയും പൈലറ്റ് മുഖാന്തിരവും ഈ ജെറ്റ്പാക്ക് പ്രവർത്തിക്കാനാവും. അത്യാവശ്യ ഘട്ടങ്ങളിൽ ആദ്യമെത്തുന്ന ക്യൂക്ക് റെസ്പോൺസ് ടീമിനായാണ് ജെറ്റ്പാക്ക് വാങ്ങുന്നതെന്നാണ് ദുബായ് പൊലീസ് പറയുന്നത്. കൂടാതെ അഗ്നിശമന സേനയ്ക്ക് ഇടുങ്ങിയ നിരത്തുകളിലും മറ്റും രക്ഷാപ്രവർത്തനം നടത്തുന്നതിന് ഇവ ഉപകരിക്കുമത്രേ.
ന്യൂസിലാൻഡ് ആസ്ഥാനമായുള്ള മാർട്ടിൻ എന്ന വിമാന നിർമ്മാണ കമ്പനിയാണ് ജെറ്റ് പാക്കിന്റെ നിർമ്മാതാക്കൾ. 120 കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷി ഇവയ്ക്കുണ്ട്. 3000 അടി ഉയരത്തിൽ വരെ പറക്കാൻ ശേഷിയുണ്ട് ഈ ജെറ്റ്പാക്കുകൾക്ക്. മണിക്കൂറിൽ 74 കിലോമീറ്റർ വേഗതയിലെത്താനും ഇവയ്ക്ക് കഴിയും. ആദ്യ ഘട്ടമായി 20 ജെറ്റ്പാക്കുകളാണ് ദുബായ് വാങ്ങുക. 250,000 ഡോളറാണ് (ഏകദേശം 1.6 കോടി രൂപ) ജെറ്റ് പാക്കിന്റെ വില.