ആന്റി ലോക്ക് ബ്രേക്കിങ് സോഫ്റ്റ്വെയർ സംവിധാനത്തിലെ പിഴവിനെ തുടർന്നു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) ലിമിറ്റഡ് ചൈനയിൽ 9,909 ‘ഡിസ്കവറി ഫോർ’ എസ് യു വികൾ തിരിച്ചുവിളിക്കുന്നു. എ ബി എസ് സോഫ്റ്റ്വെയറിലെ പിഴവ് മൂലം ഡൈനാമിക് സ്റ്റെബിലൈസേഷൻ കൺട്രോൾ സംവിധാനം പ്രവർത്തനരഹിതമാവുമെന്നും തുടർന്നു വാഹനം അപകടത്തിൽപെടുമെന്നുമുള്ള ആശങ്കയെ തുടർന്നാണു വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുന്നതെന്നു ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി, സൂപ്പർ വിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈൻ വിശദീകരിച്ചു. 2014 ഓഗസ്റ്റിനും 2015 ഫെബ്രുവരിക്കുമിടയിൽ നിർമിച്ചു വിറ്റ ‘ഡിസ്കവറി’ മോഡലുകൾക്കാണു പരിശോധന ആവശ്യമായി വരിക.
ജെ എൽ ആറിനു പുറമെ ഡോങ്ഫെങ് മോട്ടോർ ഗ്രൂപ്പിന്റെയും ഫ്രഞ്ച് നിർമാതാക്കളായ പി എസ് എ പ്യുഷൊ സിട്രോൺ എസ് എയുടെയും സംയുക്ത സംരംഭമായ ഡോങ്ഫെങ് പ്യുഷൊ സിട്രോണും 19,481 വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്നു ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി, സൂപ്പർ വിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈൻ അറിയിച്ചു. സസ്പെൻഷൻ സംവിധാനത്തിൽ ഉപയോഗിച്ച ബോൾട്ടുകളുടെ നിലവാരക്കുറവ് പരിഹരിക്കാനാണു കമ്പനി ‘408’ സെഡാനുകൾ തിരിച്ചുവിളിച്ചു പരിശോധിക്കുക. ബോൾട്ടുകൾ തകരാനും വാഹനത്തിന്റെ ഹാൻഡ്ലിങ്ങിനെ ബാധിക്കാനുമുള്ള സാധ്യത മുൻനിർത്തിയാണ് ഈ പരിശോധന.
ഇറക്കുമതി ചെയ്തു വിറ്റ 650 ‘ഒപെൽ ഇൻസിഗ്നിയ’ കാറുകൾ തിരിച്ചുവിളിക്കാൻ ജനറൽ മോട്ടോഴ്സ്(ജി എം) ചൈന ഇൻവെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡിനോടും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി, സൂപ്പർ വിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാറിന്റെ ടെയിൽഗേറ്റിലെ ഗ്യാസ് സ്ട്രട്ട് ഘടനയിലെ പോരായ്മ പരിഹരിക്കാനാണ് ഈ കാറുകൾ തിരിച്ചുവിളിക്കുന്നത്. ഈ സ്ട്രട്ട് പെട്ടെന്നു പൊട്ടിവീണ് അപകടത്തിനിടയാക്കുമെന്നാണു ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി, സൂപ്പർ വിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈന്റെ നിഗമനം.
ജൂലൈ എട്ടിന് ആരംഭിക്കുന്ന പരിശോധനയിൽ 2011 ജൂൺ 22നും 2013 ജൂലൈ 25നുമിടയ്ക്കു നിർമിച്ച ‘ഇൻസിഗ്നിയ’ കാറുകളാണു തിരിച്ചുവിളിക്കുന്നത്. തകരാറുള്ള യന്ത്രഘടകം സൗജന്യമായി മാറ്റിനൽകാനാണ് ജി എമ്മിന്റെ പദ്ധതി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.