ഉത്തരഖാണ്ഡിലെ ഹരിദ്വാറിലുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പ്ലാന്റിൽ നിന്നുള്ള മൊത്തം ഉൽപ്പാദനം ഏഴു ലക്ഷം യൂണിറ്റ് പിന്നിട്ടും. 2005 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച ശാല 10 വർഷം തികയ്ക്കും മുമ്പാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2014 നവംബറിലായിരുന്നു ശാലയിൽ നിന്നുള്ള ഉൽപ്പാദനം ആറു ലക്ഷം തികച്ചത്; തുടർന്നുള്ള ഒരു ലക്ഷം യൂണിറ്റ് പിന്നിടാൻ ഒരു വർഷം പോലുമെടുത്തില്ല. നിലവിൽ എസ് യു വികളായ ‘ബൊലേറൊ’, ‘സ്കോർപിയൊ എസ് ടു’ എന്നിവയും വാണിജ്യ വാഹനങ്ങളായ ‘ജിയൊ’, ‘ആൽഫ’, ‘ചാംപ്യൻ’ എന്നിവയുമാണു കമ്പനി ഹരിദ്വാറിൽ നിർമിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മഹീന്ദ്ര ശാലകളിൽ ഏറ്റവുമധികം വാഹനം ഉൽപ്പാദിപ്പിക്കുന്നതും ഹരിദ്വാറിൽ തന്നെ. പോരെങ്കിൽ ഉത്തരേന്ത്യയിൽ മഹീന്ദ്രയ്ക്കുള്ള ഏക നിർമാണശാലയുമാണിത്.ഹരിദ്വാർ ശാലയിലെ ജീവനക്കാരുടെ പ്രവർത്തന മികവാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടമോട്ടീവ് വിഭാഗം പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീൺ ഷാ അഭിപ്രായപ്പെട്ടു.
ത്രിചക്ര വാഹനങ്ങളും ലഘുവാണിജ്യ വാഹനങ്ങളും ഭാര വാണിജ്യ വാഹനങ്ങളുമെല്ലാം ഉൽപ്പാദിപ്പിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്കു യൂട്ടിലിറ്റി, സ്പോർട്സ് യൂട്ടിലിറ്റി വാഹന, സെഡാൻ, വൈദ്യുത വാഹന വിഭാഗങ്ങളിലും സജീവ സാന്നിധ്യമുണ്ട്. ഹരിദ്വാറിനു പുറമെ ചക്കൻ, നാസിക്, സഹീറബാദ്, കാൻഡിവലി എന്നിവിടങ്ങളിലാണു കമ്പനിക്കു നിർമാണശാലകളുള്ളത്; കൂടാതെ ഇഗത്പുരിയിൽ കമ്പനിയുടെ എൻജിൻ നിർമാണകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. പ്രസ് ഷോപ്, ബോഡി ഷോപ്, സി ഇ ഡി ലൈൻ, പെയിന്റ് ഷോപ്, അസംബ്ലി ലൈൻ തുടങ്ങി സുസജ്ജമായ സൗകര്യങ്ങളോടെയാണു മഹീന്ദ്രയുടെ നിർമാണശാലകളുടെ പ്രവർത്തനം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.