മഹാരാഷ്ട്രയിലെ വാഹന നിർമാണ ശാലകളുടെ വികസനത്തിന് 8,000 കോടി രൂപ മുടക്കുമെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം). വരുന്ന ഏഴു വർഷത്തിനിടെയാണു യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര സംസ്ഥാനത്തു നടപ്പാക്കുന്ന വികസന പദ്ധതികൾക്കായി ഈ തുക മുടക്കുക. സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖയിലാണു മഹാരാഷ്ട്രയിലെ വികസന പദ്ധതിക്കായി 8,000 കോടി രൂപ നിക്ഷേപിക്കുമെന്നു കമ്പനി വെളിപ്പെടുത്തിയത്. അടിസ്ഥാന സൗകര്യ വികസനം, ഉൽപന്ന വികസനം, ഉൽപ്പാദന ശേഷി വർധിപ്പിക്കൽ തുടങ്ങിയ വിഭാഗങ്ങളിലായിട്ടാവും അടുത്ത ഏഴു വർഷക്കാലം കൊണ്ട് 8,000 കോടി രൂപ മുതൽമുടക്കുകയെന്നും കമ്പനി വിശദീകരിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടതായും കമ്പനി വെളിപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അപൂർവ ചന്ദ്രയും എം ആൻഡ് എം എക്സിക്യൂട്ടീവ് ഡയറക്ടർ പവൻ ഗോയങ്കയുമാണു കരാറിൽ ഒപ്പിട്ടത്.
യൂട്ടിലിറ്റി വാഹനങ്ങളായ ‘ബൊലേറൊ’, ‘സ്കോർപിയൊ’, ‘എക്സ് യു വി 500’, ‘ടി യു വി 300’, ‘കെ യു വി 100’ തുടങ്ങിയവയുടെ നിർമാതാക്കളാണു മഹീന്ദ്ര ആൻഡ് മഹീന്ദ്ര; മഹാരാഷ്ട്രയിൽ പുണെയ്ക്കടുത്ത് ചക്കൻ, നാസിക്, മുംബൈ നഗരപ്രാന്തത്തിലെ കാൻഡിവ്ലി, ഇഗത്പുരി എന്നിവിടങ്ങളിലാണു കമ്പനിക്കു നിർമണശാലകളുള്ളത്. മഹാരാഷ്ട്രയ്ക്കു പുറത്ത് തെലങ്കാനയിലെ സഹീറാബാദിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും മഹീന്ദ്രയ്ക്കു വാഹന നിർമാണശാലകളുണ്ട്.