ഹാച്ച്ബാക്ക് ക്രോസ്ഓവർ എന്നോ മൈക്രോ എസ് യു വിയെന്നോ വിശേഷിപ്പിക്കാവുന്ന വിഭാഗത്തിൽ ഇടം തേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) പുതിയ മോഡലായ ‘കെ യു വി 100’ അനാവരണം ചെയ്തു. ‘എസ് 101’ എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച മൈക്രോ എസ് യു വിക്കുള്ള ബുക്കിങ്ങുകളും രാജ്യമെങ്ങുമുള്ള ഡീലർഷിപ്പുകളിൽ കമ്പനി സ്വീകരിച്ചു തുടങ്ങി. ജനുവരി 15നാണ് ‘കെ യു വി 100’ ഔപചാരികമായി വിൽപ്പനയ്ക്കെത്തുക. വില ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 3.9 ലക്ഷം — 5.9 ലക്ഷം നിലവാരത്തിലാവും ‘കെ യു വി 100’ വിൽപ്പനയ്ക്കെത്തുകയെന്നാണു സൂചന.
കോംപാക്ട് കാറായ ‘ക്വിഡി’ലൂടെ റെനോ വിജയം കൊയ്തതാണു വിവിധ നിർമാതാക്കളെ മൈക്രോ എസ് യു വി വിഭാഗത്തിലേക്ക് ആകർഷിച്ചത്; ‘കെ യു വി 100’ അവതരിപ്പിക്കുന്ന മഹീന്ദ്രയ്ക്കു പിന്നാലെ ‘റെഡി ഗോ’യുമായി ഡാറ്റ്സനും ‘ഇഗ്നി’സുമായി മാരുതി സുസുക്കിയുമൊക്കെ ഈ വിഭാഗത്തിലേക്കു കടന്നു വരാൻ തയാറെടുക്കുന്നുണ്ട്. ‘കൂൾ യൂട്ടിലിറ്റി വെഹിക്കിൾ’ എന്നതിന്റെ ചുരുക്കെഴുത്തായാണു മഹീന്ദ്ര ‘കെ യു വി’ എന്ന പേരു കണ്ടെത്തിയത്. ‘കെ ടു’, ‘കെ ഫോർ’, ‘കെ സിക്സ്’, ‘കെ എയ്റ്റ്’ എന്നീ നാലു വകഭേദങ്ങളിലാവും ‘കെ യു വി 100’ വിപണിയിലെത്തുക. ബി വിഭാഗം കോംപാക്ട് ഹാച്ച്ബാക്കുകളായ ‘ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10’, ‘മാരുതി സ്വിഫ്റ്റ്’ തുടങ്ങിയവ തേടിപ്പോകുന്നവരെയാണ് ‘കെ യു വി 100’ വഴി ആകർഷിക്കാൻ മഹീന്ദ്ര ശ്രമിക്കുക.
എസ് യു വിയുടെ റോഡ് സാന്നിധ്യത്തിനൊപ്പം ആകർഷക സൗകര്യങ്ങളും സംവിധാനങ്ങളും ഇന്ധനക്ഷമതയേറിയ എൻജിനുമൊക്കെയാണു പുതിയ മൈക്രോ എസ് യു വിയുടെ സവിശേഷതകളായി മഹീന്ദ്ര നിരത്തുന്നത്. ‘ഫാൽകൻ’ ശ്രേണിയിലെ പുത്തൻ അലൂമിനിയം ബ്ലോക്ക് എൻജിനുകളാണു ‘കെ യു വി 100’ മോഡലിനു കരുത്തേകുക. 1.2 ലീറ്റർ, മൂന്നു സിലിണ്ടർ പെട്രോൾ(എം ഫാൽക്കൻ ജി 80’, 1.2 ലീറ്റർ, മൂന്നു സിലിണ്ടർ ഡീസൽ(എം ഫാൽക്കൻ ഡി 75) എൻജിനുകളാണു കമ്പനി പുതിയതായി വികസിപ്പിച്ചത്.
ഇരട്ട വി വി ടി പെട്രോൾ യൂണിറ്റിന് 5,500 ആർ പി എമ്മിൽ 82 ബി എച്ച് പി വരെ കരുത്തും 3,500 ആർ പി എമ്മിൽ 114 എൻ എം വരെ ടോർക്കും സൃഷ്ടിക്കാനാവും. 3,750 ആർ പി എമ്മിലെ 77 ബി എച്ച് പിയാണു ഡീസൽ എൻജിന്റെ പരമാവധി കരുത്ത്; 1,750 — 2,250 ആർ പി എമ്മിലെ 190 എൻ എമ്മാണു പരമാവധി ടോർക്ക്. എല്ലാ വകഭേദത്തിലും ആന്റി ലോക്ക് ബ്രേക്ക് ഘടിപ്പിക്കുമെങ്കിലും എയർബാഗുകൾ ഓപ്ഷനൽ വ്യവസ്ഥയിലാകാനാണു സാധ്യത.