ജിപ്സി എന്നും നമുക്ക് കരുത്തിന്റെ പ്രതീകമാണ്. രാജ്യാന്തര വിപണിയിലുള്ള ജിംനിയുടെ നീളം കൂടിയ വകഭേദമായ ജിപ്സി 1985 ലാണ് ഇന്ത്യയിൽ അവതരിക്കുന്നത്. അന്നുതൊട്ട് എസ് യു വി പ്രേമികളുടെ പ്രിയവാഹനമായി ജിപ്സി. എസ്‌യുവി നിരയിൽ കരുത്തും മികവും കൂടിയ പല മോഡലുകളും രാജ്യത്ത് അവതരിച്ചെങ്കിലും ഇന്ത്യൻ സൈന്യത്തിന് പ്രിയം മാരുതി ജിപ്സിയോടായിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യത്തിലെ ജിപ്സി യുഗം അവസാനിപ്പിക്കുന്നു. കൂടുതൽ സുരക്ഷയും സൗകര്യങ്ങളുമുള്ള വാഹനം തേടുന്ന സൈന്യം ടാറ്റ സഫാരി സ്റ്റോമിനെയാണ് തങ്ങളുടെ ഔദ്യോഗിക വാഹനമാക്കാൻ ഒരുങ്ങുന്നത്.
തുടക്കത്തിൽ 3192 സഫാരി സ്റ്റോമുകളാണ് സൈന്യം ഓർഡർ ചെയ്തിരിക്കുന്നത്. 2017 അവസാനത്തോടു കൂടി വാഹനങ്ങൾ സൈന്യത്തിന്റെ ഭാഗമാകും എന്നാണ് കരുതുന്നത്. തുടർന്ന് പഴയ ജിപ്സികളെ പിൻവലിച്ച് കൂടുതൽ സഫാരി സ്റ്റോമുകൾ വാങ്ങും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യൻ സൈന്യത്തിന് ഏകദേശം 30000 അധികം ജിപ്സികളുണ്ട്. അവയെയെല്ലാം കാലക്രമേണ മാറ്റാണ് ഉദ്ദേശിച്ചിക്കുന്നത്.
കൂടുതൽ കരുത്തും, സുരക്ഷയും സൗകര്യങ്ങളുമുള്ള ഡീസൽ എസ് യു വികൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സൈന്യം സഫാരിയെ തിരഞ്ഞെടുത്തത്. 2013 മുതൽ നടക്കുന്ന പരീക്ഷണങ്ങളിൽ മഹീന്ദ്ര സ്കോർപ്പിയോയെ പിന്തള്ളിയാണ് സഫാരി സൈന്യത്തിലെത്തിയത്. എന്നാൽ സൈന്യത്തിനായി നിർമിച്ചു നൽകുന്ന സഫാരികളുടെ എൻജിൻ വിവരങ്ങളൊന്നും കമ്പനി പുറത്തു വിട്ടിട്ടില്ല. ഈ വർഷം രണ്ടാം തവണയാണ് ടാറ്റയ്ക്ക് സൈന്യത്തിൽ നിന്ന് ഓർഡർ ലഭിക്കുന്നത്. നേരത്തെ ട്രക്കുകൾ നിർമിച്ചു നൽകുന്നതിനായി 1300 കോടിയുടെ ഓർഡർ സൈന്യവും ടാറ്റ മോട്ടോഴ്സും തമ്മിൽ ഒപ്പു വെച്ചിരുന്നു.
ജിപ്സിയുടെ പിൻമാറ്റത്തോടെ ഏകദേശം 25 വർഷം നീണ്ടു നിന്ന ജിപ്സി യുഗം തന്നെയാണ് അവസാനിക്കുന്നത്. 1991 -ലാണ് ഇന്ത്യൻ സൈന്യത്തിനു തുണയായി മാരുതി ജിപ്സിയെത്തുന്നത്. ഓഫ് റോഡിങ് കഴിവും ഏത് ദുർഘട സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള മികവുമാണ് ജിപ്സിയെ സൈന്യത്തിന്റെ ഇഷ്ട വാഹനമാക്കി മാറ്റിയത്.