2009 ജനുവരി 15. ലോകം നെഞ്ചിടിപ്പോടെയാണ് ആ വാർത്ത കേട്ടത്. 150 യാത്രക്കാരും അഞ്ചു വിമാന ജീവനക്കാരുമായി പറന്ന യുഎസ് എയർവേയ്‌സിന്റെ എ 320 എയർബസ് വിമാനം മാൻഹട്ടനിലെ ഹഡ്‌സൺ നദിയിൽ ഇടിച്ചിറക്കി. എന്നാൽ പിന്നീടു വന്ന വാർത്തകൾ അത്ഭുതത്തോടെയാണ് ലോകം കേട്ടത്- വിമാനത്തിലുണ്ടായിരുന്ന 155 പേരും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെട്ടു. പൈലറ്റിന്റെ മനസ്സാന്നിധ്യവും ധീരതയുമാണ് ആർക്കും അപകടമില്ലാതെ വിമാനം നദിയിലിറക്കാൻ സഹായിച്ചത്. ലഗാർഡിയ വിമാനത്താവളത്തിൽനിന്നു വാഷിങ്ടനിലെ സിയാറ്റിലിലേക്കു പോകുകയായിരുന്നു വിമാനം.
ഹഡ്സണിലെ അത്ഭുതം നടന്നിട്ട് എട്ടു വർഷം. നല്ല ഒഴുക്കുള്ള ഹഡ്‌സൺ നദിയിൽ അതിസാഹസികമായി യാത്രക്കാർക്ക് അപകടമില്ലാതെ വിമാനം ഇറക്കിയ പൈലറ്റ് ചെസ്‌ലി സള്ളൻബർജറിന്റെ ധീരതയെയാണ് എല്ലാവരും ഒരേ ശബ്ദത്തിൽ പ്രകീർത്തിച്ചത്. ന്യൂയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിലായിരുന്നു വിമാനത്തിന്റെ എൻജിനുകൾ പ്രവർത്തനരഹിതമായത്. എൻജിനുകളിൽ പക്ഷികൾ കുടുങ്ങിയതായിരുന്നു കാരണം. രണ്ട് എൻജിനും ഒരേ സമയം പ്രവർത്തനരഹിതമാകുക എന്ന അത്യപൂർവ സന്ദർഭത്തിൽ യാത്രക്കാർക്കു തുണയായത് സള്ളൻബർജറിന്റെ മനസ്സാന്നിധ്യമാണ്.
ലഗാർഡിയ വിമാനത്താവളത്തിൽത്തന്നെ തിരിച്ചിറക്കാനോ തൊട്ടടുത്ത വിമാനത്താവളം വരെയെത്താനോ കഴിയില്ല എന്ന തിരിച്ചറിവാണ് വിമാനം നദിയിൽ ഇറക്കാൻ സള്ളൻബർജിനെ പ്രേരിപ്പിച്ചത്. നദിയിൽക്കൂടി പൊയ്‌ക്കൊണ്ടിരുന്ന ഏതാനും ബോട്ടുകളും ഒരു ചങ്ങാടവും മിനിറ്റുകൾക്കകം കുതിച്ചെത്തി യാത്രക്കാരെ കരയ്ക്കെത്തിച്ചു. വിമാനം നദിയിൽ ഇടിച്ചിറക്കിയപ്പോൾ തകരാതിരുന്നതും മുങ്ങിപ്പോകാതെ ജലോപരിതലത്തിലൂടെ തെന്നിനീക്കി അപകടമില്ലാതെ ലാൻഡ് ചെയ്യിച്ചതും പൈലറ്റിന്റെ മികവാണെന്നു വിലയിരുത്തപ്പെട്ടു. ലോക ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ക്രാഷ് ലാൻഡിങ് എന്നാണ് നാഷണൽ ട്രാൻസ്പോർട് സേഫ്റ്റി ബോർഡ് ഇതിനെ വിശേഷിപ്പിച്ചത്.
ഹഡ്സൺ നദിയിൽ ഇടിച്ചിറക്കിയ വിമാനത്തിനു നേരത്തെ തന്നെ എൻജിൻ തകരാറുണ്ടായിരുന്നു എന്ന മട്ടിൽ വാർത്തകള്‍ പുറത്തുവന്നെങ്കിലും പക്ഷിയിടിച്ചതു തന്നെയാണ് അപകടകാരണമെന്ന് അന്വേഷണത്തിലൂടെ വ്യക്തമായതായി പ്രഖ്യാപിച്ചാണ് നാഷണൽ ട്രാൻസ്പോർട് സേഫ്റ്റി ബോർഡ് അന്വേഷണം