രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഓടുന്ന സ്വകാര്യ കാറുകളുടെ എണ്ണത്തിൽ മുംബൈ ബഹുദൂരം മുന്നിൽ. നഗരത്തിലെ ഓരോ കിലോമീറ്റർ റോഡിലും 430 കാർ എന്നതാണു മുംബൈയിലെ സാന്ദ്രത; രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്തയുടെ കാർ സാന്ദ്രത 308 ആണെന്നും സംസ്ഥാന ഗതാഗത മന്ത്രാലയങ്ങളിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. ഓരോ കിലോമീറ്ററിലും 248 കാറുകളുള്ള പുണെയാണു മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഏറ്റവുമധികം സ്വകാര്യ കാറുകളുള്ള(27.90 ലക്ഷം) ഡൽഹിയിലെ സാന്ദ്രത പക്ഷേ 93 മാത്രമാണ്. പ്രതിദിനം 172 പുതിയ കാർ വീതം എത്തുന്നതോടെ മുംബൈ നഗരവീഥികൾ അക്ഷരാർഥത്തിൽ ശ്വാസം മുട്ടുകയാണ്. കഴിഞ്ഞ ഏതാനും വർഷമായി നഗരത്തിലെ റോഡുകളുടെ മൊത്തം നീളം 2,000 കിലോമീറ്ററിൽ നിന്നു വർധിക്കാത്തതാവട്ടെ സ്ഥിതിഗതി രൂക്ഷമാക്കുന്നു. കടന്നു പോയ ആറു വർഷത്തിനിടെ സ്വകാര്യ കാറുകളുടെ എണ്ണത്തിൽ 56% ആണ്; ഇവ നിരത്തുകളുടെ 85% സ്ഥലമാണു കയ്യടക്കുന്നത്. നിലവിൽ 8.6 ലക്ഷത്തോളം കാറുകളാണു മുംബൈയിലുള്ളത്. കാറുകളുടെ എണ്ണം കുത്തനെ ഉയരുന്നത് നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ വളർച്ചയ്ക്കും വെല്ലുവിളി ഉയർത്തുന്നുണ്ട്.
മുംബൈയിലെ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി 1.64 ലക്ഷം വാഹനങ്ങളാണുള്ളത്; ഇവയുടെ സാന്ദ്രതയാവട്ടെ കിലോമീറ്ററിന് 82 എണ്ണവുമാണ്. നഗരത്തിലുള്ള സ്വകാര്യ കാറുകളുടെ എണ്ണത്തിന്റെ 19% മാത്രമാണു പൊതുഗതാഗത സംവിധാനത്തിലെ വാഹനങ്ങൾ. പൊതുഗതാഗത മേഖല കാര്യക്ഷമത കൈവരിച്ചില്ലെങ്കിൽ മുംബൈ നഗരത്തിൽ കാറുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണു വിദഗ്ധരുടെ മുന്നറിയിപ്പ്. എ സി ബസ്സുകളും മെട്രോ റയിലുമൊക്കെ ഉൾപ്പെടുന്ന ആധുനിക പൊതുഗതാഗത സംവിധാനങ്ങൾ വ്യാപിപ്പിക്കുകയാണു കാറുകളുടെ പെരുപ്പം കുറയ്ക്കാനുള്ള മാർഗം. ഘട്കോപർ — വെർസോവ മെട്രോ സർവീസ് തുടങ്ങിയതോടെ നഗരത്തിലെ കിഴക്ക് — പടിഞ്ഞാറ് ഇടനാഴിയിൽ കാറുകളുടെ എണ്ണം കുറഞ്ഞെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.