വെള്ളത്തിലോടുന്ന ബസിന്റെ ചിത്രങ്ങളും വിഡിയോകളും മാധ്യമങ്ങളിലൂടെ നാം ധാരാളം കണ്ടിട്ടുണ്ട്. അവ പുഴകളും കായലുകളും ധാരാളം നിറഞ്ഞ കേരളത്തിലുമെത്തിയാൽ നന്നായേനെ അല്ല. കേരളത്തിലേക്ക് എത്തിയില്ലെങ്കിലും വെള്ളത്തിലോടുന്ന ബസ് മുംബൈയിൽ എത്തുന്നു.
ആംഫിബിയസ് ബസ് സർവീസ് ആരംഭിക്കാനുള്ള ധാരണാപത്രം മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോർപറേഷനും ജെഎൻപിടി തുറമുഖ അധികൃതരും ഒപ്പുവച്ചു. ഗൊരേഗാവിൽ സമാപിച്ച മാരിടൈം ഉച്ചകോടിയിലാണ് ഏറെക്കാലമായി ചർച്ചചെയ്യുന്ന പദ്ധതിക്കു പുതുജീവനേകി ധാരണാപത്രമായിരിക്കുന്നത്. മുംബൈയുടെ തീരസൗന്ദര്യം ആസ്വദിക്കാനാകുംവിധം വിനോദ സഞ്ചാരികൾക്കുവേണ്ടിയാണ് ആംഫി ബസ് സർവീസ് ആരംഭിക്കുക. യുകെയിലും ദുബായിലും ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളിലും ഏറെ ജനപ്രീതിയുള്ളതാണ് ആംഫി ബസ് യാത്ര.
ധാരണാപത്രം ആദ്യഘട്ടം മാത്രമാണെന്നും പാതകൾ കണ്ടെത്തുന്നതു മുതലുള്ള ജോലികളും സാധ്യതാ പഠനങ്ങളും പൂർത്തിയാക്കിയ ശേഷം അതനുസരിച്ചായിരിക്കും പദ്ധതി രൂപപ്പെടുത്തുകയെന്നും സംസ്ഥാന ടൂറിസം സെക്രട്ടറി വൽസാ നായർ സിങ് പറഞ്ഞു. ജലമാർഗമുള്ള വിനോദസഞ്ചാര പദ്ധതികൾക്കു കൂടുതൽ പ്രാധാന്യം നൽകാനാണു കേന്ദ്ര ഗതാഗത വകുപ്പിന്റെ തീരുമാനം. കടലും തീരപ്രദേശങ്ങളുമുള്ള സംസ്ഥാനങ്ങളോട് ഇതിന്റെ സാധ്യതകൾ പരിശോധിക്കാൻ മുംബൈയിൽ സമാപിച്ച മാരിടൈം ഉച്ചകോടിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നിർദേശിച്ചു.