റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായ സാക്ഷിക്കും സിന്ധുവിനും ഥാർ സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നേരത്തെ ഇരുവർക്കും ഥാർ സമ്മാനിക്കുമെന്ന് ആനന്ദ് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു. ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ സാക്ഷിക്കും വെള്ളി മെഡൽ നേടിയ സിന്ധുവിനും പൂർണ്ണമായും കസ്റ്റമൈസ് ചെയ്ത ഥാർ മഹീന്ദ്രയുടെ മുംബൈ നിർമാണ ശാലയിൽ വെച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര എക്സിക്യൂട്ടീവ് ഡയറക്റ്റർ പവൻ ഗോയങ്കയാണ് സമ്മാനിച്ചത്.
Read More: ഇന്ത്യയ്ക്കു പുത്തൻ കോംപാക്ട് എസ് യു വിയുമായി ഹോണ്ട
നേരത്തെ ഇരുവർക്കും ഹൈദരാബാദ് ബാഡ്മിന്റൻ അസോസിയേഷൻ പ്രസിഡന്റ് ചാമുണ്ഡേശ്വർ നാഥ് ബിഎംഡബ്ല്യു സമ്മാനിച്ചിരുന്നു. ഒളിംപിക്‌സിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ, വനിതാ ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ തോറ്റെങ്കിലും സിന്ധു വെള്ളി നേട്ടത്തോടെ ചരിത്രമെഴുതുകയായിരുന്നു. ലോക ഒന്നാം നമ്പർ താരം സ്പെയിനിന്റെ കരോലിന മരിനോടു പരാജയപ്പെട്ട സിന്ധു, ഒളിംപിക്സിൽ വെള്ളിമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡൽ നേടുന്ന ആദ്യ വനിതാ ഗുസ്തി താരമാണ് 23കാരിയായ സാക്ഷി. ഹരിയാന സ്വദേശിയായ സാക്ഷി, 2014 ലെ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2015ൽ ദോഹയിൽ നടന്ന സീനിയർ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കലവും നേടിയിട്ടുണ്ട്.
Read More: എംഎല്‍എയുടെ ഭാര്യ ഇടിപ്പിച്ചത് അഞ്ചു കോടിയുടെ ലംബോർഗിനി
ഓഫ് റോഡർമാരുടെ ഇഷ്ടവാഹനമായ ഥാറിന് രണ്ട് എൻജിൻ വകഭേദങ്ങളാണുള്ളത്. നാല് വീൽ ഡ്രൈവുള്ള സിആർഡിഐ മോഡലാണ് പിവി സിന്ധുവിനും സാക്ഷി മാലിക്കിനും മഹീന്ദ്ര സമ്മാനിച്ചത്. 24980 സിസി എൻജിൻ ഉപയോഗിക്കുന്ന സിആർഡിഐ മോഡലിന് 105 ബിഎച്ച്പി കരുത്തും 247 എൻഎം ടോർക്കുമുണ്ട്.