ആഡംബര വൈദ്യുത കാർ നിർമാതാക്കളായ ടെസ്ല മോട്ടോഴ്സ് ഇൻകോർപറേറ്റഡിന്റെ ബാറ്ററി നിർമാണശാലയ്ക്കു വാഗ്ദാനം ചെയ്ത നിക്ഷേപം ആവശ്യമെങ്കിൽ നേരത്തെയാക്കാൻ ജപ്പാനിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഗ്രൂപ്പായ പാനസോണിക് കോർപറേഷൻ സന്നദ്ധത പ്രകടിപ്പിച്ചു. പുതിയ കാറായ ‘മോഡൽ ത്രീ’ക്കു പ്രതീക്ഷിക്കുന്ന വർധിച്ച ആവശ്യം നിറവേറ്റാനായാണു ടെസ്ല പുതിയ ബാറ്ററി നിർമാണശാല പരിഗണിക്കുന്നത്. ടെസ്ല മോട്ടോഴ്സ് ആവശ്യപ്പെടുന്ന പക്ഷം നിക്ഷേപം നേരത്തെയാക്കാൻ തീവ്രശ്രമം നടത്തുമെന്നു പാനസോണിക്കിന്റെ ഓട്ടമോട്ടീവ് ആൻഡ് ഇൻഡസ്ട്രിയൽ സിസ്റ്റംസ്(എ ഐ എസ്) വിഭാഗം മേധാവി യോഷിയൊ ഇറ്റൊ വെളിപ്പെടുത്തി. മൊത്തം 500 കോടി ഡോളർ (ഏകദേശം 33737.72 കോടി രൂപ) ചെലവിൽ ടെസ്ല സ്ഥാപിക്കുന്ന ‘ഗീഗഫാക്ടറി’യിൽ ഘട്ടം ഘട്ടമായി 160 കോടി ഡോളർ (10796.07 കോടിയോളം രൂപ) നിക്ഷേപിക്കാനാണു പാനസോണിക് തീരുമാനിച്ചിരിക്കുന്നത്. അത്യാധുനിക കാർ ബാറ്ററികളുടെ നിർമാണം ഇക്കൊല്ലം തന്നെ ആരംഭിക്കാനാണു ടെസ്ല മോട്ടോഴ്സ് ലക്ഷ്യമിടുന്നത്.
ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലായ ‘മോഡൽ ത്രീ’ക്കുള്ള ബുക്കിങ്ങിന് ഉജ്വല വരവേൽപ്പാണു വിപണിയിൽ നിന്നു ലഭിച്ചത്. അതുകൊണ്ടുതന്നെ 2018നകം വാർഷിക ഉൽപ്പാദനശേഷി അഞ്ചു ലക്ഷം യൂണിറ്റോളമായി ഉയർത്താനും ടെസ്ല ലക്ഷ്യമിട്ടിട്ടുണ്ട്; മുമ്പ് നിശ്ചയിച്ചതിലും രണ്ടു വർഷം നേരത്തെയാണിത്.
ഉൽപ്പാദനശേഷി ഉയർത്താനായി 140 കോടി ഡോളറി(ഏകദേശം 9446.56 കോടി രൂപ)ന്റെ മൂലധനനിക്ഷേപം സമാഹരിക്കാനും ടെസ്ല മോട്ടോഴസ് തയാറെടുക്കുന്നുണ്ട്. വർധിപ്പിച്ച വാർഷിക ഉൽപ്പാദനലക്ഷ്യം കൈവരിക്കാനുള്ള മൂലധന സമാഹരണത്തിനായി 68 ലക്ഷം ഓഹരികൾ പൊതുജനങ്ങൾക്കു വിൽക്കുമെന്നാണു ടെസ്ല മോട്ടോഴ്സ് നൽകുന്ന സൂചന. അടുത്ത വർഷം ആദ്യം കാർ കൈമാറാമെന്ന പ്രതീക്ഷയിൽ 3.73 ലക്ഷത്തോളം ബുക്കിങ്ങുകളാണ് ‘മോഡൽ ത്രീ’ക്കായി ടെസ്ല സ്വീകരിച്ചത്. ‘മോഡൽ എസ്’, ‘മോഡൽ എക്സ്’ എന്നിവയ്ക്കൊപ്പം ‘മോഡൽ ത്രീ’ കൂടി ചേരുന്നതോടെയാവും വാർഷിക ഉൽപ്പാദനം അഞ്ചു ലക്ഷം യൂണിറ്റോളമെത്തുകയെന്നും ടെസ്ല മോട്ടോഴ്സ് വിശദീകരിച്ചിട്ടുണ്ട്.
മൂലധന സമാഹരണത്തിനൊപ്പം തന്റെ പക്കലുള്ള 28 ലക്ഷം ഓഹരികൾ വിറ്റൊഴിയാനും കമ്പനി സ്ഥാപകൻ എലോൺ മസ്ക് തീരുമാനിച്ചിട്ടുണ്ട്. പക്ഷേ ഈ വിൽപ്പനയിൽ നിന്നുള്ള വരുമാനം മസ്ക് കമ്പനിക്കുകൈമാറില്ല; പകരം നികുതി ബാധ്യത ഒഴിവാക്കാനാവും അദ്ദേഹം ഈ തുക വിനിയോഗിക്കുക. അതേസമയം, ആവശ്യമേറിയാൽ 82 ലക്ഷം ഓഹരി വരെ വിൽക്കാൻ സന്നദ്ധമാണെന്നും ടെസ്ല മോട്ടോഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി 170 കോടി ഡോളർ(ഏകദേശം 11470.83 കോടി രൂപ) വരെ സമാഹരിക്കാമെന്നും കമ്പനി കരുതുന്നു.
അതേസമയം വിൽപ്പനയ്ക്കുള്ള ഓഹരികളുടെ വില നിലവാരം ടെസ്ല മോട്ടോഴ്സ് നിശ്ചയിച്ചിട്ടില്ല; എങ്കിലും 204.66 ഡോളർ(ഏകദേശം 13809.53 രൂപ) വിലയ്ക്കാവും വിൽപ്പനയെന്നാണു വിപണിയുടെ പ്രതീക്ഷ.